
മെക്സിക്കോ ഉൾക്കടലിൽ സ്പേസ്എക്സ് ഡ്രാഗൺ പറന്നിറങ്ങി; പുതുചരിത്രം കുറിച്ച് അമേരിക്ക
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ട സ്പേസ്എസ്ക് പേടകം ഡ്രാഗൺ മെക്സിക്കോ ഉള്‍ക്കടലിൽ പറന്നിറങ്ങി. മനുഷ്യരുമായുള്ള ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയതോടെ യുഎസിന് ഇത് ചരിത്ര നേട്ടം.
ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹര്‍ളി, ബോബ്, ബെൻകര്‍ എന്നിവരുമായാണ് ഡ്രാഗൺ പേടകം മെക്സിക്കോ ഉള്‍ക്കടലിൽ ഫ്ലോറിഡയോടു ചേര്‍ന്ന് പറന്നിറങ്ങിയത്. തുടര്‍ന്ന് രക്ഷാബോട്ടിലെത്തിയ സംഘം പേടകത്തിൽ നിന്ന് ബഹിരാകാശ സഞ്ചാരികളെ പുറത്തിറക്കി. 45 വര്‍ഷത്തിനു ശേഷമാണ് യുഎസിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ പേടകത്തിൽ വാട്ടര്‍ ലാൻഡിങ് നടത്തുന്നത്. ഇതിനു മുൻപ് ചരിത്രപ്രസിദ്ധമായ അപ്പോളോ മൊഡ്യൂളായിരുന്നു വാട്ടര്‍ ലാൻഡിങ് നടത്തിയത്. ഇന്ത്യൻ സമയം തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഡ്രാഗൺ പേടകം സമുദ്രത്തിൽ പാരച്യൂട്ടുകളുടെ സഹായത്തോടെ പറന്നിറങ്ങിയത്. രണ്ട് മാസം മുൻപാണ് പേടകം ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ടത്.
തൻ്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് സഞ്ചാരിയായ ഡഗ് ഹര്‍ളി പ്രതികരിച്ചു. സഞ്ചാരികളെ സ്പേസ് എക്സും നാസയും അഭിനന്ദിക്കുകയും ചെയ്തു. സഞ്ചാരികള്‍ സുരക്ഷിതരായി തിരിച്ചെത്തിയതിൽ യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും സന്തോഷം പ്രകടിപ്പിച്ചു.
അതേസമയം, പേടകത്തിൽ നിന്നു വമിക്കുന്ന വിഷവാതകങ്ങള്‍ ഗൗനിക്കാതെ സ്വകാര്യ ബോട്ടുകള്‍ പേടകത്തിനോടു ചേര്‍ന്നു പറന്നത് ആശങ്ക സൃഷ്ടിച്ചു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്ന് മാറ്റി. ഇത്തരത്തിൽ ബോട്ടുകള്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നാസ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ബിബിസി റിപ്പോര്‍ട്ട്.