
ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; അരൂർ പോലീസ് സ്റ്റേഷൻ അടച്ചു, 40 പോലീസുകാർ നിരീക്ഷണത്തിൽ
ആലപ്പുഴ: അരൂർ പോലീസ് സ്‌റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു. ഓഗസ്റ്റ് 12 നാണ് ഇവർ അവസാനമായി ഡ്യൂട്ടിക്കെത്തിയത്. ഇവരുമായി സമ്പർക്കം പുലർത്തിയ 40 പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. വനിതാ പോലിസ് ഓഫീസറുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അരൂർ പോലീസ് സ്റ്റേഷനിലെ എല്ലാവരുടെയും സ്രവ പരിശോധന നാളെ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഉദ്യോഗസ്ഥയ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുടെ വീടിനു സമീപത്തുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ബാധിച്ചത്. അതേസമയം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വർധിക്കുകയാണ്. ദിവസേനയുള്ള കൊവിഡ് കണക്കുകളിൽ പകുതിയിലധികവും സമ്പർക്കത്തിലൂടെയുള്ള രോഗികളാണ്. ഞായറാഴ്ച ച 86 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ, 73 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 113 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 99 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ശനിയാഴ്ച 118 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 106 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇത്തരത്തിൽ ദിവസേനയുള്ള സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നത് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇതിനോടകം 1300 കടന്നു. നിലവിൽ 1375 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 1898 പേർ രോഗമുക്തരായി.