
കേരളത്തിൻ്റെ ആത്മീയ മണ്ഡലത്തിലെ ഒരു ആൽമരമായിരുന്നു അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി.
‘കടന്നു പോയ കർമ്മയോഗികേരളത്തിൻ്റെ ആത്മീയ മണ്ഡലത്തിലെ ഒരു ആൽമരമായിരുന്നു അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി.
സഭയിലെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ പാരമ്പര്യവഴിയിൽ പാലക്കുന്നത്തിൻ്റെ കൊടിയും കൊടിമരവുമായി നമ്മുടെ കാലത്തു ഒരു ദീപസ്തംഭമായി ഉയർന്നു നിന്ന ആത്മീയ നേതൃത്വത്തിൻ്റെ മഹാ ഗോപുരമായിരുന്നു കാലത്തെ കടന്നു പോയ ഐറേനിയസ് തിരുമേനി എന്ന മലങ്കര മാത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ.എല്ലാ അർത്ഥത്തിലും വ്യത്യസ്തനായിരുന്നു മെത്രാപ്പോലീത്താ .കാഴ്ച്ചയിലും കാര്യത്തിലും വ്യത്യസ്തനായിരുന്നു തിരുമേനി. ഇരുന്നാൽ ഹിമാലയവും നിന്നാൽ കുട്ടബ്മീനാറുമെന്നതായിരുന്നു മെത്രാപ്പോലീത്തായുടെ ശരീരഭാഷ.
സിംഹരാജൻ്റെ എടുപ്പും മുഖഗൗരവവും. കാപട്യമോ നയതന്ത്രമോ തിരുമേനിക്കു അത്ര വഴങ്ങുമായിരുന്നില്ല. വേദപുസ്തകം പറയും പോലെ തിരുമേനിയുടെ വാക്കുകൾ എപ്പോഴും അതേ എന്നോ അല്ല എന്നോ മാത്രമായിരുന്നു. എന്നും നേർ വാക്കായിരുന്നു തിരുമേനി. പറയുവാനുള്ളതു ആരോടും നേരേ പറയും. അതിൽ മുഖം നോട്ടമുണ്ടായിരുന്നില്ല. എതിർപ്പുകളെ ഒട്ടും വകവച്ചിരുന്നതുമില്ല. ജീവിതത്തിൽ ദൈവം തമ്പുരാനെയല്ലാതെ ജോസഫ് മാർത്തോമ്മാ തിരുമേനി ആരെയും ഒരിക്കലും ഭയപ്പെട്ടതുമില്ല.
നിലപാടുകളിൽ എന്നും കണിശക്കാരനായിരുന്നുമെത്രാപ്പോലീത്താ . സഭയിൽ വൈദികരുടെയും അത്മായ വിശ്വാസികളുടെയും അച്ചടക്കരാഹിത്യം തിരുമേനി വച്ചുപൊറുപ്പിച്ചിരുന്നുമില്ല. അതിൻ്റെ സംഘർഷങ്ങളെയോ പ്രതിഷേധങ്ങളെയോ തിരുമേനി അശേഷം വകവച്ചതുമില്ല.
സഭയുടെ നിയമങ്ങൾ മാത്രമല്ല പാരമ്പര്യങ്ങളും കീഴ് വഴക്കങ്ങളും പോലും തിരുമേനി ഒരിക്കൽപ്പോലും വരവണ്ണം തെറ്റിച്ചതുമില്ല. സഭയെ സംബന്ധിച്ചു നല്ല കാഴ്ചയും ഉൾക്കാഴ്ച്ചയും തിരുമേനിക്കുണ്ടായിരുന്നുവെന്നതാണ് യഥാർത്ഥ്യം.സുറിയാനിയിലും ദൈവശാസ്ത്രത്തിലും മാത്രമല്ല സഭാചരിത്രത്തിലും നല്ല അവഗാഹമുണ്ടായിരുന്ന തിരുമേനിക്കു വേദപുസ്കവും ഏതാണ്ട് കാണാപ്പാഠ മായിരുന്നുവെന്നതാണ് ശരി. കോഴഞ്ചേരിപ്പള്ളിയിൽ വച്ചു നടന്ന ഒരു വിവാഹ കർമ്മം ആശീർവദിക്കവേ ബന്ധപ്പെട്ട ഏവൻ ഗെലിയോൻ ഭാഗം ഒരിക്കൽപ്പോലും മുൻപിൽ വച്ചിരുന്ന വേദപുസ്തകത്തിൽ നോക്കാതെ ഓർമ്മയിൽ നിന്നും മുഴുവൻ മനപ്പാഠം പറഞ്ഞതിനു സാക്ഷിയായതു ഇന്നും ഞാൻ അൽഭുതത്തോടെ ഓർമ്മിക്കുന്നു. ഇന്നുവരെയും മാർപ്പാപ്പാമാർ പോലുംഅത്തരമൊരു സാഹസത്തിനു മുതിർന്നിട്ടുണ്ടാ കുവാനിടയില്ല. തിരുമേനിയുടെ വേദപുസ്തക പരിചയത്തിൻ്റെ ആധികാരികത കൂടി ഓർമ്മിച്ചു പോയതാണ്.
പ്രസംഗകലയും തിരുമേനിക്കുനന്നായി വഴങ്ങും.വിദേശത്തു പഠിച്ചതിൻ്റെ കൂടി ഗുണമാവണം ഒന്നാം തരം ഇംഗ്ലീഷാണ്. തനി ഓക്സ്ഫോർഡ് ആക്സൻറിലാണ് ഇംഗ്ലീഷ് പ്രഭാഷണങ്ങൾ . കാഴ്ചയിൽ ഗൗരവക്കാരനെന്നു തോന്നുമെങ്കിലും മെത്രാപ്പോലീത്തായിക്കു നല്ല ഹ്യൂമർ സെൻസുമുണ്ടായിരുന്നു. പക്ഷേ നാട്ടിൽ നർമ്മത്തിൻ്റെ കുത്തക മൊത്തത്തിൽ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായിക്കായതുകൊണ്ടാവണം ജോസഫ് മാർത്തോമ്മാ തിരുമേനി ആ വഴിയിൽ വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിരാതിരുന്നത്. സ്നേഹമുള്ളവരെ ചേർത്തു നിർത്തുന്നതായിരുന്നു മെത്രാപ്പോലീത്തയുടെ രീതിയും ശൈലിയും. സൗഹൃദങ്ങളിൽ തിരുമേനിക്കു സഭാ വ്യത്യാസങ്ങളോ സമുദായ രാഷ്ട്രീയ ഭേദചിന്തകളാ അത്തരം വേർതിരിവുകളോ ഒന്നും ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഇഷ്ടമായാൽ ഇഷ്ടം തന്നെ. ഇഷ്ടമുള്ളവരെ ഹൃദയത്തോടു ചേർത്തു നിർത്തുവാനുള്ള അപാരമായ ഒരു സിദ്ധിയും തിരുമേനിക്കു സ്വന്തമായിരുന്നു.
പുലാത്തീൻ അരമനയിൽ ഒരിക്കൽപ്പോലും എനിക്കു കാത്തിരിക്കേണ്ടി വന്നിട്ടില്ല. ഡോ.അലക്സാണ്ഡർ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്തും ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്തായുടെ ഭരണനാളു കളിലും പിന്നീട് ഡോ. ജോസഫ് മാർത്തോമ്മാ തിരുമേനിയുടെ കാലത്തും പുലാത്തിൻ അരമന എനിക്കു എന്നും ഒരു രണ്ടാം ഭവനം തന്നെ ആയിരുന്നുവെന്നു അഭിമാനത്തോടെ ഞാൻ ഓർമ്മിക്കുന്നു. തിരുമേനി സഫ്രഗൻ മെത്രാപ്പോലീത്തയായിരുന്ന കാലത്താണ് ഞാൻ കോട്ടയത്തു വൈസ് ചാൻസിലറായിരുന്നതു .ഒരിക്കൽ കേരളത്തിൽ സന്ദർശനത്തിനു വന്ന അന്നത്തെ ആർ.എസ്.എസ്. തലവൻ സുദർശൻ ജി ഐറേനിയസ് സഫ്രഗൻ തിരുമേനിയെയും അന്നത്തെ ദേശീയ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനായിരുന്ന ഡോ. സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത യെയും ആലുവയിൽ കൂടിക്കാഴ്ച്ചക്കൂ ക്ഷണിച്ചപ്പോൾ അവർ വിശ്വാസികളെ പ്രതിനിധീകരിച്ചു അന്നു കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ —- സി.സി.ഐ. — വൈസ് ചെയർമാനായിരുന്ന എന്നെയാണ് അവർക്കൊപ്പം കൊണ്ടു പോയതു്. എത്ര നിർഭയമായും യുക്തിഭദ്രമായുമാണ് മെത്രാപ്പോലീത്താ തിരുമേനിമാർ സഭയുടെയും ക്രൈസ്തവ സമൂഹത്തി ൻ്റെയും ഉറച്ചനിലപാടുകളും ന്യൂനപക്ഷ വിഭാഗമെന്ന നിലക്കുള്ള ആശങ്കകളും ആർ.എസ്.എസ്. തലവനു മായി അന്നു ചർച്ച ചെയ്തതെന്നു ഞാനോർമ്മിക്കുന്നു. തിരുമേനിമാരുടെ അപാരമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും പ്രൗഢമായ ഇടപെടലും സുദർശൻ ജിയെ സംഭാഷണാരംഭത്തിലെ ഔപചാരികതകളിൽ നിന്നും വളരെപ്പെട്ടെന്നു തന്നെ അനായാസമായ ഒരു ആശയ വിനിമയതലത്തിലേക്കു കൊണ്ടുവന്നുവെന്നതും ഞാൻ ശ്രദ്ധിക്കൂകയുണ്ടായി. ഞങ്ങളുടെ കൂടിക്കാഴ്ചയിൽ വിശ്വസിക്കാവുന്ന ഒരു സാക്ഷി കൂടി വേണമെന്നു വിചാരിച്ചാണു സാറിൻ്റെ പേരുകുടി നൽകിയതെന്നു മെത്രാപ്പോലീത്തമാർ മടക്കയാത്രയിൽ പറഞ്ഞതു സഭാപിതാക്കന്മാരിൽ നിന്നും എനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമായി ഞാനും മനസ്സിൽ സൂക്ഷിക്കുന്നു.
പരിചയപ്പെട്ട കാലം മുതൽ മെത്രാപ്പോലീത്താ തിരുമേനി എന്നെ അദ്ദേഹത്തിൻ്റെ ഹൃദയത്തോടു ചേർത്തു പിടിച്ചുവെന്നതാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം.
എപ്പോൾ വേണമെങ്കിലും ഫോണിൽ വിളിക്കുവാനുള്ള സ്വാതന്ത്ര്യം തിരുമേനി എനിക്ക് അനുവദിച്ചു തന്നിരുന്നു. കത്തയച്ചാൽ മറുപടിയും ഉറപ്പായിരുന്നു. ജീവിതത്തിൽ ഇതുപോലെചിട്ടയും ക്രമവും പാലിച്ചിരുന്നവർ വേറേ അധികമുണ്ടാ കുവാനുമിടയില്ല.
മനുഷ്യരെയും പ്രകൃതിയെയും മാത്രമല്ല പൂവിനെയും ചെടികളെയും മലകളെയും മരങ്ങളെയും പശുവിനെയും പക്ഷികളെയും പോലും തിരുമേനി എന്നും ഹൃദയത്തോടു ചേർത്തു പിടിച്ച .തിരുമേനിയുടെ കുർബ്ബാനയും പ്രാർത്ഥനകളും അതിൻ്റെ സ്വര പ്രൗഢി കൊണ്ടും ഉച്ചാരണ ഭംഗികൊണ്ടും ചൊല്ലുന്നതിൻ്റെ താളക്രമങ്ങൾകൊണ്ടുംഎത്രയോ ആകർഷകവും അനുഗ്രഹ സമ്പന്നവുമായിരുന്നുവെന്നു ഒരിക്കലെങ്കിലും അതിൽ സംബന്ധിച്ചി ട്ടുള്ളവർ സമ്മതിക്കാതിരിക്കുകയില്ല.
നവതിയുടെ നിറവിലാണു മെത്രാപ്പോലീത്താ തിരുമേനി നമ്മെ കടന്നു പോയത്. ആത്മീയതയാണു ജീവിതവഴിയായി തെരഞ്ഞെടുത്തതെങ്കിലും തിരുമേനിക്കു രാജയോഗവും കർമ്മയോഗവും കൂടെച്ചെല്ലുകയായിരുന്നിരിക്കണം. എല്ലാ അർത്ഥത്തിലും സ്ഥിത പ്രഞ്ജനായ ഒരു കർമ്മയോഗിയായിരുന്നു ഡോ.ജോസഫ് മാർ തോമ്മാമെത്രാപ്പോലീത്താ തിരുമേനി.
കാലത്തെ പിന്നിലാക്കി തിരുമേനിയും കടന്നു പോയിരിക്കുന്നു.
കണ്ണീർ പ്രണാമം.

ഡോ. സിറിയക് തോമസ്.
Cyriac Thomas