
ഇക്കാര്യങ്ങൾ മനസ്സിലാക്കിയതിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് മാധ്യമ സാക്ഷരത വേണ്ടത്രയില്ലാത്തതുകൊണ്ടു സംഭവിച്ചതാണ്. മാപ്പ് !
റെവ .ഡോ .വർഗീസ് വള്ളിക്കാട്

കോപ്പിയടിച്ചതിന്റെ പേരിൽ കഠിനമായ മാനസിക സമ്മർദ്ദത്തെത്തുടർന്ന് ഒരു വിദ്യാർഥിനിയുടെ ജീവൻ പൊലിയാൻ ഇടയായ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ നിയമ വ്യക്തതയും പ്രശ്നപരിഹാരവും ഉടൻ ഉണ്ടാകേണ്ടതാണ്.
ജീവൻ നഷ്‌ടമായ വിദ്യാർഥിനിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു!
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.*
പ്രസ്തുത സംഭവത്തെ തുടർന്ന് മാധ്യമങ്ങളിൽ നടന്ന ചർച്ചയിൽനിന്നു മനസ്സിലായ കാര്യങ്ങൾ ഇവയാണ്:*

1. കോപ്പിയടിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം അംഗീകരിച്ചു കൊടുക്കാത്ത സാഹചര്യമാണ് ഇപ്പോഴും സംസ്ഥാനത്തെ പല കലാലയങ്ങളിലും നിലനിൽക്കുന്നത്.
2. പരീക്ഷാഹാളുകളിൽ മനഃശാസ്ത്ര വിദഗ്ധരെയും കൗണ്സിലർമാരേയും നിയമിക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കാൻ സർക്കാർ ഇനിയും വൈകുന്നത് ന്യായീകരിക്കാനാവില്ല.
3. കോപ്പിയടിക്കുന്ന കുട്ടികൾക്ക് അസൗകര്യമോ മാനസിക അസ്വാസ്ഥ്യമോ ഉണ്ടാക്കുന്ന യാതൊരു ഭൗതിക സാഹചര്യവും കോളേജുകളിൽ നിലനിൽക്കുന്നില്ല എന്ന് അതാതു സർവകലാശാല വൈസ് ചാൻസലർമാർ ഉറപ്പുവരുത്തേണ്ടതാണ്
.4. കോപ്പിയടിക്കുന്ന വിദ്യാർഥികൾ അതാതു ദിവസങ്ങളിൽ സുരക്ഷിതമായി വീട്ടിൽ എത്തുന്നു എന്നുറപ്പുവരുത്താനുള്ള ചുമതല അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരിലാണോ മാനേജുമെന്റിലാണോ നിക്ഷിപ്തമായിരിക്കുന്നത് എന്നതിനെക്കുറിച്ചു വ്യക്തത വരുത്തേണ്ടതാണ്.
5. കോപ്പിയടിച്ചു തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കേണ്ടത് നാടിന്റെ നന്മക്കും രാഷ്ട്രീയ ഭാവിക്കും അത്യന്താപേക്ഷിതമാണ്
.6. കോപ്പിയടി സംബന്ധമായ വിദ്യാഭ്യാസ അവകാശങ്ങളിൽ അധ്യാപകരോ മാനേജുമെന്റോ യാതൊരു വീഴ്ചയും വരുത്തുന്നില്ല എന്നുറപ്പുവരുത്താൻ കഴിയുന്നവരെ മാത്രമേ വൈസ് ചാൻസലർമാരായി നിയമിക്കാവൂ.
7. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസവകുപ്പ് കോപ്പിയടി സംബന്ധമായ നിയമങ്ങളിൽ വിദ്യാർഥി വിരുദ്ധമായി യാതൊന്നും ഇല്ലെന്നു ഉറപ്പുവരുത്തി അവയുടെ നടത്തിപ്പിൽ കൃത്യതയും കാര്യക്ഷമതയും പാലിക്കേണ്ടതാണ്.
8. വിദ്യാർഥികളുടെ കോപ്പിയടിക്കാനുള്ള അവകാശം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളിലെ അവ്യക്തത പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിലേക്കായി ഭരണ പ്രതിപക്ഷ ഭേദമെന്യേ ജനപ്രതിനിധികൾ തയ്യാറാകേണ്ടതാണ്.
ഇക്കാര്യങ്ങൾ മനസ്സിലാക്കിയതിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് മാധ്യമ സാക്ഷരത വേണ്ടത്രയില്ലാത്തതുകൊണ്ടു സംഭവിച്ചതാണ്.
മാപ്പ് !പിൻകുറിപ്പ്: സംസ്‌ഥാനത്ത് ഒരു കലാലയത്തിലും കോപ്പിയടിച്ചതിന്റെ പേരിൽ ഇനി ഒരു വിദ്യാർഥിയും മാനസിക പീഡനത്തിന് ഇരയാകാതിരിക്കാനും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും സത്വര നടപടികളുണ്ടാകണം.

