
കൂട്ടു കാരോടൊപ്പം ആനന്ദവല്ലീശ്വരംക്ഷേത്രത്തിൽ പോയി , കൈ കൂപ്പി കണ്ണുമടച്ചു ദൈവത്തിനു നന്ദി പറയുമ്പോൾ , ക്രിസ്ത്യൻ ദൈവമാണോ ഹിന്ദു ദൈവമാണോ അവിടെയിരിക്കുന്നത് എന്നൊന്നും ചിന്തിച്ചിരുന്നില്ല
ഇന്നെന്റെ ജന്മദിനമാണ് (25.08.2020).
ബാല്യത്തിൽ ലഭിച്ചിരുന്ന ജന്മദിനാഘോഷങ്ങളൊക്കെയും , എവിടെയോ കൈമോശം വന്നിട്ട് ആണ്ടുകളേറെയായി.. ഓർമകളിലെ ആ ജന്മദിനം.. !
പൊന്നോണപ്പൂനിലാവ് പൊഴിയുന്ന ചിങ്ങമാസത്തിലെ അവിട്ടം നാളിലായിരുന്നു ബാല്യകാലത്ത് എന്റെയും, എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത ചേച്ചിയുടെയും ജന്മദിനം, വീട്ടിൽ ആഘോഷിച്ചിരുന്നത്.
അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്,ഒന്നു, ജന്മനക്ഷത്രം നോക്കിയായിരുന്നല്ലോ ഒരു കാലത്ത് കേരളക്കരയിൽ ജന്മദിനം കണക്കാക്കിയിരുന്നത്.. ആയൊരു പാരമ്പര്യം നസ്രാണികളായ ഞങ്ങൾക്ക് കിട്ടിയത് എങ്ങിനെയെന്ന് ചോദിച്ചാൽ , അതിനും കാരണമുണ്ട്..ചിങ്ങ മാസത്തിലെ ഒരു അവിട്ടം നാളിലാണ് (ആഗസ്ത് 25 ) ഞാൻ ജനിച്ചത്. എനിക്ക് രണ്ട് വർഷം മുന്നേ എന്റെ ചേച്ചിയും… അതും ചിങ്ങമാസത്തിൽ തന്നെ. (സെപ്റ്റംബർ 13).
ഞങ്ങളുടെ അയൽവാസികൾ എല്ലാവരും ഹൈന്ദവരായിരുന്നു. ഒരു കുടുംബം പോലെ സാഹോദര്യം നിലനിർത്തിയിരുന്നവർ… ! അവിട്ടം നാളിൽ ശരീരം മുഴുവൻ എണ്ണം തേച്ചൊരു കുളിയുണ്ട്… ! പരാധീനതകളുടെ അക്കാലത്തു , തലയിൽപ്പോലും എണ്ണ തേച്ചിരുന്നത് , ഒന്നിരാടം മാത്രമായിരുന്നു. കുളിച്ചൊരുങ്ങി, പുത്തനുടുപ്പ് ധരിച്ചു കഴിയുമ്പോൾ ഏതെങ്കിലും ഒരു ആരാധനാ ലയത്തിൽ പോയില്ലെങ്കിൽ ജന്മദിനത്തിന് ഒരു പൂർണ്ണത കിട്ടില്ല.. ഞങ്ങളുടെ ഇടവകപള്ളിയാകട്ടെ രണ്ട് കിലോമീറ്റർ ദൂരെയും..!
അടുത്തുള്ള ആരാധനാലയങ്ങൾ ആനന്ദല്ലീശ്വരംക്ഷേത്രവും മുളങ്കാടകംക്ഷേത്രവുമൊക്കെയാണ്… കൂട്ടുകാരും എല്ലാവരും ഹൈന്ദവർതന്നെ. ഇടവക പള്ളിയിൽ പോകണമെങ്കിൽ അറുപതു പൈസ ടിക്കറ്റ്ചാർജ് കൊടുത്തു , ബസ്സിൽക്കയറി പോകണം..മുതിർന്നവർ ഇടവകയുമായി അടുത്ത ബന്ധത്തിൽ നിന്നപ്പോഴും, കുട്ടികളായ ഞങ്ങൾക്ക് ഇടവക പള്ളിയുമായുള്ള ബന്ധം ഞായറാഴ്ച കുര്ബാനകളിൽ മാത്രമായി ഒതുങ്ങി.അങ്ങിനെ , അവിട്ടം നാളിൽ കുളിച്ചൊരുങ്ങി, പുത്തനുടുപ്പുമിട്ട് കൂട്ടു കാരോടൊപ്പം ആനന്ദവല്ലീശ്വരംക്ഷേത്രത്തിൽ പോയി , കൈ കൂപ്പി കണ്ണുമടച്ചു ദൈവത്തിനു നന്ദി പറയുമ്പോൾ , ക്രിസ്ത്യൻ ദൈവമാണോ ഹിന്ദു ദൈവമാണോ അവിടെയിരിക്കുന്നത് എന്നൊന്നും ചിന്തിച്ചിരുന്നില്ല ..

സ്കൂളിലും ട്യൂഷനുമൊക്കെ പോകുമ്പോഴും, എത്രയൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും, അധ്യാപകന്റെ തല്ല് വാങ്ങാതെയിരിക്കാൻ ദൈവം തന്നെയായിരുന്നു ശരണം.. !!
അമ്പലത്തിൽ കൈ കൂപ്പിപ്രാർത്ഥിച്ചു , അവസാനം ഏത്തമിടുമ്പോഴും , പള്ളിയിൽ കുര്ബാനയിൽ മനസ്സർപ്പിക്കുമ്പോഴും ഒരേ വികാരമായിരുന്നു മനസ്സിൽ… പ്രാർത്ഥനയിൽ ചെറിയവ്യത്യാസം ഉണ്ടായിരുന്നെങ്കിലും ആശയം ഒന്നു തന്നെയായിരുന്നു.. “ദൈവമേ.. സമസ്താപരാധങ്ങളും പൊറുക്കേണമേ “എന്ന് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ , “ദൈവമേ.. പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ ” എന്ന് പള്ളിയിൽ പ്രാർത്ഥിച്ചു.. !
കുഞ്ഞുമനസ്സിന്റെ നന്മയിൽ വിരിയുന്ന ആ പ്രാർത്ഥനയുടെ സായൂജ്യം പിന്നീടൊരു പ്രായത്തിലും കിട്ടിയിട്ടുമില്ല.. !! രണ്ട്, ഓണം സമ്പൽസമൃദ്ധിയുടേതാണല്ലോ.. വലിയ സാമ്പത്തിക പരാധീനത ഇല്ലാത്ത സമയം. ആഗസ്ത് ഇരുപത്തിയഞ്ച് എന്ന ദിവസം , അവിട്ടം നാൾ തന്നെയാകണമെന്നില്ല.. ആ ദിവസം ഓണത്തിന് മുന്നേയും വരാം, പിന്നെയും വരാമെന്നിരിക്കെ, തിയ്യതി നോക്കി ജന്മദിനം ആഘോഷിച്ചാൽ അതൊരു അധികച്ചിലവല്ലേ…!
അവിട്ടം നാളിൽ ആഘോഷിച്ചാൽ ഓണത്തിന്റെ ചിലവിൽ അങ്ങ് പൊയ്ക്കൊള്ളും . അങ്ങിനെ നാള് നോക്കുമ്പോൾ, എന്റെ രണ്ടാമത്തെ ചേട്ടന്റെ നക്ഷത്രം തിരുവോണം തുടങ്ങി അവിട്ടം ചതയം പൂരുരുട്ടാതിവരെ , മക്കളുടെ പിറന്നാൾ ഒരു ഓളത്തിലങ്ങു മുന്നോട്ടു പോകും.. ! വലിയ ചിലവില്ലാതെ.. !! ഇന്നു , മുടിയിഴകളിൽ വെള്ളിനൂൽ തെളിയുമ്പോൾ , പത്തു വർഷങ്ങൾക്ക് മുന്നേയുള്ള ചിന്താഗതിയല്ല ഇന്നുള്ളത് .. ഒത്തിരി മാറിയിരിക്കുന്നു.. അറിഞ്ഞും അറിയാതെയുമൊക്കെ വന്നു കൂടിയ ശാപവചസ്സുകൾ മൊഴിമാറ്റി പറയിപ്പിക്കാനുള്ള ശ്രമത്തിലാണ്.
. ജീവിതത്തിലെ നീണ്ട നാല്പത്തിയെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ. ആഗസ്ത് ഇരുപത്തി മൂന്നാം തീയതി ഞങ്ങളുടെ ഇരുപത്തിയൊന്നാം വിവാഹ വാർഷികവും കടന്നു പോയി.. ജന്മദിനവും വിവാഹവാർഷികവുമൊക്കെ ഒരു ഓർമ്മപ്പെടുത്തൽ ആണ്..
.കാലത്തിനൊപ്പം ഓടിയകലുന്ന ജീവിതദൈർഘ്യം എണ്ണി തിട്ടപ്പെടുത്തുന്ന ഒരു ഓർമ്മപ്പെടുത്തൽ … പഴികേട്ട ശാപവചസ്സുകളൊക്കെയും മൊഴിമാറ്റി പറയിപ്പിക്കണമെന്ന ഓർമ്മപ്പെടുത്തൽ..
. കടന്നുപോകുന്ന ഓരോ ദിനങ്ങളും വിലപ്പെട്ടതാണെന്നുള്ള ഓർമ്മപ്പെടുത്തൽ… കർമ്മബന്ധങ്ങളുടെ അവസാനം, സൃഷ്ടാവിന്റെ അടുത്തെത്താനുള്ള സമയമാകുന്നു, എന്ന ഓർമ്മപ്പെടുത്തൽ ..
. ഒരു പുഞ്ചിരിയിൽ , ഒരു വാക്കിൽ സഹയാത്രികരോട് സ്നേഹം പങ്കിടുമ്പോൾ , സൗഹൃദങ്ങളുടെ പാടത്തു നന്മ വിതക്കുമ്പോൾ…
കടന്നു പോകുന്ന ഓരോ ദിനവും മനോഹരമായിരിക്കട്ടെ എന്ന പ്രാർത്ഥനയും...

Jose Antony