ആരോഗ്യമുള്ള കുട്ടികള്‍ മാത്രം ജനിക്കണം.?

Share News

ആരോഗ്യമുളള കുട്ടികൾ ജനിക്കണമെന്ന് ആഗ്രഹിക്കുന്നവരും ,അങ്ങനെമതിയെന്നു കരുതുന്ന സംസ്‌കാരവും സമൂഹത്തിൽ വർദ്ധിച്ചുവരുന്നത് തിരിച്ചറിയണം .മനുഷ്യജീവൻെറ മേഖലയിൽ ഉണ്ടാകുന്ന നിയമങ്ങൾ നാം മനസ്സിലാക്കണം .മനുഷ്യജീവൻെറ സംരക്ഷണം ആഗ്രഹിക്കുന്നവർ അറിയേണ്ട പ്രധാന വസ്തുതകൾ ,വായിക്കുക .

പരിഷ്ക്കരണത്തിന്‍റെ പേരില്‍ അങ്ങേയറ്റം ഉദാരവത്കരിച്ചുകൊണ്ടുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്ട് ഭേദഗതി ബില്‍ 2020 സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നു. ഈ ഭേദഗതിയില്‍ വ്യവസ്ഥകളോടെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം ചെയ്യുവാന്‍ അനുവാദം കൊടുക്കുകയാണ്.

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്സൗകര്യം പോലെ വ്യാഖ്യാനിക്കാവുന്നതും അനേകം ഗര്‍ഭസ്ഥശിശുക്കള്‍ വധിക്കപ്പെടുകയും ചെയ്യും. ഇതിലെ പല പുതിയ നിയമങ്ങളും ഒരു പൂമൊട്ട് ചീന്തിക്കളയുന്ന ലാഘവത്തോടെയാണ് ഗര്‍ഭപാത്രത്തില്‍ വളരുന്ന ഓരോ ജീവനുള്ള കുഞ്ഞിനെയും കൊല്ലുന്നത്. ഈ നിയമനിര്‍മ്മാണം നടത്തുന്നവര്‍ ഗര്‍ഭസ്ഥശിശുവിന്‍റെ ജീവന്‍റെ ഗൗരവം മനസിലാക്കുന്നില്ല, മനസിലാക്കാനൊട്ടു താല്‍പര്യപ്പെടുന്നുമില്ല.

ഇനി നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാരിന്‍റെ നോട്ടം. ഇതില്‍ പൊതുജന നിര്‍ദ്ദേശങ്ങളൊന്നും കാര്യമായി പരിഗണിക്കാതെ M.T.P. ACT -ല്‍ പുതിയ നിയമങ്ങള്‍ വരും.

ഗര്‍ഭസ്ഥ ശിശുക്കളാണ് ഏറ്റവും ദുര്‍ബലരും നിരാലംബരുമായ പാവങ്ങള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇന്ന് അധിക മാരും തയ്യാറല്ല. ഗര്‍ഭസ്ഥ ശിശുക്കളുടെ നിശബ്ദത ഉപയോഗിച്ച് അവര്‍ക്ക്എതിരെ വളരെ എളുപ്പമായി നിയമം നിര്‍മ്മിച്ച് അനേകം ഗര്‍ഭസ്ഥ കുട്ടികളെ
ഇല്ലായ്മ ചെയ്യും.
ഇത്തരമൊരു ഗര്‍ഭച്ഛിദ്ര സംസ്കാരത്തെ പ്രോത്സാഹിപ്പക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ശക്തമായ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ സംവിധാനങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍, ക്ലിനിക്കുകള്‍, മരുന്നു കമ്പനികള്‍ മുതലായവകള്‍ ഉണ്ട്.

നിയമനിര്‍മ്മാണ സഭയുടെ പരിഗണനയില്‍ ഏറ്റവും വില കുറഞ്ഞ വസ്തുവായി ഗര്‍ഭസ്ഥശിശുവിനെ കാണുന്നു. ഈ പുതിയ നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പ്പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ഈ ഭേദഗതി പാസാകാതിരിക്കാന്‍ പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്‍റില്‍ എതിര്‍ക്കേണ്ടിയിരിക്കുന്നു.

baby in utreus

2020-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (ഭേദഗതി) ബില്‍ ഇനി പറയുന്ന പ്രകാരമാണ്.

(എ) മെഡിക്കല്‍ ബോര്‍ഡിന് ഗര്‍ഭത്തിന്‍റെ ഏത് സമയത്ത്വേണമെങ്കിലും അപകടകരമായ ഭ്രൂണ തകരാറുകള്‍ കണ്ടാല്‍ ഗര്‍ഭച്ഛിദ്രം ചെയ്യുവാന്‍ നിര്‍ദേശിക്കാനുള്ള വ്യവസ്ഥ;

(ബി) ഗര്‍ഭച്ഛിദ്രം ചെയ്യുവാന്‍ ഗര്‍ഭകാല സമയപരിധി 20-ല്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തണമെന്നുള്ള വ്യവസ്ഥ;

(സി) 20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി കൊടുക്കേണ്ട ഡോക്ടറുടെ എണ്ണം രണ്ടില്‍ നിന്നും ഒന്നായി ചുരുക്കാനുള്ള വ്യവസ്ഥ;

(ഡി) ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ട അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രം ചെയ്യാമെന്നുള്ളത്;

(ഇ) ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള വ്യവസഥ.

ഗര്‍ഭസ്ഥ ശിശുക്കളുടെ അവസാന കാലങ്ങളില്‍ നടക്കുന്ന ഗര്‍ഭച്ഛിദ്രം

നിലവിലെ നിയമപ്രകാരം 20 ആഴ്ച മാത്രമെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നുള്ളു. പുതിയ നിയമപ്രകാരം ഗര്‍ഭച്ഛിദ്രം ചെയ്യുവാന്‍ ഗര്‍ഭകാല സമയപരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തുവാനുള്ള വ്യവസ്ഥയാണുള്ളത്. ഈ നിയമത്തിനേക്കാള്‍ വലിയ ഒരു കൂട്ടകുരുതി നടത്താന്‍ മറ്റൊരു പുതിയ ഭേദഗതി വഴി മെഡിക്കല്‍ ബോര്‍ഡിന് രോഗനിര്‍ണ്ണയം വഴി ഭ്രൂണതകരാറുകള്‍ സ്ഥിരീകരിച്ചാല്‍ ഗര്‍ഭാവസ്ഥയുടെ ഏത് സമയത്ത് വേണമെങ്കിലും ഗര്‍ഭച്ഛിദ്രം നടത്താം. പുതിയ നിയമം പിറന്ന്വീഴാന്‍ പ്രായമുള്ള എത്രയോ അധികം ഗര്‍ഭസ്ഥശിശുക്കളെ നശിപ്പിക്കും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുക്കളുടെ ഗര്‍ഭച്ഛിദ്രം അത്ര എളുപ്പമുള്ള കാര്യമല്ല.ഗര്‍ഭച്ഛിദ്രം ചെയ്യുമ്പോള്‍ കഠിനമായ വേദനയും മരണവെപ്രാളവും അനുഭവിച്ചാണ് കുട്ടി മരിക്കുന്നത്. പക്ഷെ പുറം ലോകം ആ വേദനയൊന്നും അറിയുന്നില്ല. സ്വയം രക്ഷിക്കാന്‍ കഴിവില്ലാത്ത നിരപരാധിയായ ഒരു മനുഷ്യനെയാണ് ഇവിടെ നിര്‍ദയം വധിക്കുന്നത്. കൊല ചെയ്യപ്പെടുന്ന ഈ ഗര്‍ഭസ്ഥകുട്ടികളെ കാണാതെ ഈ ഭേദഗതി തങ്ങളുടെ മൗലികാവകാശങ്ങളുടെ ഭാഗമായി കൊട്ടിഘോഷിക്കപ്പെടുകയല്ലെ ചിലര്‍ ചെയ്യുന്നത് ? അബോര്‍ഷന്‍ ലോബികളുടെ പ്രവര്‍ത്തനം മൂലം ലോകത്ത് നിലവിലുള്ള ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ പലതവണ ഭേദഗതി ചെയ്ത്, നിയമം മാറ്റി എഴുതി പൂര്‍ണ്ണ അവകാശത്തോടുകൂടിയ അബോര്‍ഷന്‍ നിയമം സൂത്രത്തില്‍ പ്രാബല്യത്തില്‍ വരുത്തും. ഉദാരവത്കരിച്ചുള്ള ഈ ഭേദഗതിയിലൂടെ ആ ഒരു ക്രൂരമായ ലക്ഷ്യം അവര്‍ നേടിയെടുക്കും

ആരോഗ്യമുള്ള കുട്ടികള്‍ മാത്രം ജനിക്കണം..

പുതിയ ഭേദഗതി പ്രകാരം 9 മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ
പോലും ഭ്രൂണതകരാറുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെ ഗര്‍ഭച്ഛിദ്രം ചെയ്യാം!

ആരോഗ്യമുള്ള കുട്ടികള്‍ മാത്രം ഭൂമിയിലേക്ക് ജനിച്ച് വീഴുക ആരോഗ്യമില്ലാത്ത കുട്ടികളാണെങ്കില്‍ ആ കുട്ടികളെ കൊന്നുകളയാം എന്ന തെറ്റായ ചിന്താഗതിയുള്ളവര്‍ തയ്യാറാക്കിയ ഭേദഗതിയാണിത്. പ്രസവിക്കുന്നതിനുമുമ്പ് ആരോഗ്യമില്ലാത്ത കുട്ടികളെ കൊന്നുകള യാമെങ്കില്‍ പ്രസവിച്ച ശേഷമുള്ള ആരോഗ്യമില്ലാത്തവരെ എന്തുകൊണ്ട് കൊന്നുകൂടാ എന്ന ചോദ്യത്തിനാണ് അവര്‍ ഉത്തരം പറയേണ്ടത്.

ഈ തെറ്റായ ചിന്താഗതി ലോകരാഷ്ട്രങ്ങള്‍ ഉപേക്ഷിച്ച് തള്ളിയ ഈയുജെനിക് സിദ്ധാന്തത്തില്‍ഉള്‍പ്പെട്ടതാണ്. ഈ ഈയുജെനിക്സ് (വര്‍ഗോന്നതിവാദം) സിദ്ധാന്തമാണ് ഹിറ്റ്ലറുടെ കാലഘട്ടത്തില്‍ ജര്‍മനിയില്‍ നടത്തിയത്. ഈ തെറ്റായ സിദ്ധാന്തം M.T.P. Act നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈയുജെനിക് സിദ്ധാന്തം ഏകദേശം പൂര്‍ണ്ണ രൂപത്തില്‍ ഭേദഗതിയിലൂടെ M.T.P. Act
ഉള്‍പ്പെടുത്താന്‍പോവുകയാണ്.

പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെയാണ് പലപ്പോഴും മരിച്ച്പോകുമെന്ന സാധ്യതകളുടെ പേരില്‍ കൊന്നുകളയുന്നത്.

സ്കാനിംഗ് നടത്തിയപ്പോള്‍ കുട്ടിക്ക് കുഴപ്പമുള്ളതായി വിധിയെഴുതിയ ധാരാളം കേസുകളില്‍ വയറ്റിലുള്ള വാവ അസുഖമില്ലാതെ ജനിച്ചുവീഴാറുണ്ട്. പിറക്കുന്നതിന്‍റെ മുമ്പ്തന്നെ കുട്ടിയുടെ ശരീരം പല അസുഖങ്ങളേയും മാറ്റാനുള്ള കഴിവുണ്ട്. ഭാവിയില്‍ കുഞ്ഞ് മരിച്ച് പോകുമെന്ന് പറഞ്ഞ് നേരത്തെ അവരെ അങ്ങ് കൊന്നുകളയാം എന്ന സിദ്ധാന്തം അധാര്‍മ്മികമാണ്, ഇത്തരം മുന്‍കൂട്ടി ആരോഗ്യമില്ലാത്ത കുട്ടി എന്ന അനുമാനത്തില്‍ ഗര്‍ഭത്തിന്‍റെ ഏത് സമയത്തും ആ കുട്ടിയെ അലസിപ്പിച്ച് ഇല്ലാതാക്കുമ്പോള്‍ ഗൗരവമുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഉത്തരം പറയേണ്ടതുണ്ട്.

സുരക്ഷിത ഭവനമെന്ന് കരുതുന്ന അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ആരോഗ്യമില്ലാത്ത ശിശുവിനെ സംരക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ട രാഷ്ട്രത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറ്റമല്ലെ ഈ പുതിയ നിയമം ?

അവസാനശ്വാസം പോകും വരെ കൂടെ നിന്ന് ചികിത്സിക്കുകയും തന്‍റെ കുട്ടികള്‍ക്ക് പൂര്‍ണ്ണമായും പരിഗണന നല്‍കണം എന്നുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലനമല്ലെ ഇത് ?

ഈ നിയമം വന്നാല്‍ രോഗാവസ്ഥയിലായ ഗര്‍ഭസ്ഥ ശിശുവിന്‍റെ നിഷ്കളങ്ക രക്തം വീണ് ഈ ഭൂമി വേദനിക്കില്ലേ ?

ഒരു പ്രശ്നം പരിഹരിക്കാനായി മനുഷ്യ ജീവന്‍ ഇല്ലാതാക്കുന്നത് ശരിയാണോ ?

ജന്മദിന ചുംബനങ്ങള്‍ കൊടുക്കാതെ തങ്ങളുടെ പിഞ്ചു കുട്ടികളെ വിട്ടുകൊടുത്ത മാതാപിതാക്കള്‍ ആയി തീരില്ലേ അവര്‍ ജീവിക്കുകയെന്ന മനുഷ്യന്‍റ പ്രഥമവും പ്രധാനവുമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമല്ലേ ഈ പുതിയ ഭേദഗതി ?

അവിവാഹിതരും ഗര്‍ഭച്ഛിദ്രവും

പുതിയ ഭേദഗതിയില്‍ ഗര്‍ഭനിരോധനോപാതികള്‍ ഉപയോഗിച്ച് ജനനനിയന്ത്രണം പരാജയപ്പെട്ട അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രമാകാം എന്നുള്ള വ്യവസ്ഥ മൂല്യങ്ങളെ ചവിട്ടിമെതിക്കുകയും കൂടുതല്‍ മനുഷ്യജീവനെ വേട്ടയാടപ്പെടുകയും ചെയ്യും. നിലവിലെ നിയമപ്രകാരം വിവാഹം കഴിച്ചവരില്‍ മാത്രം അനുവദിച്ചത് അവിവാഹിതരിലേക്കും മാറ്റിയത് വിവാഹത്തിന്മുന്‍പുള്ള ലൈംഗികവേഴ്ചയെ പ്രോല്‍സാഹിപ്പിക്കുന്നതാണിത്.

ഒരു നിയമംതന്നെ ഇപ്രകാരംതെറ്റുകള്‍ അനുവദിക്കുന്നത് വിവാഹത്തിന്‍റെ പവിത്രതയെയും കുടുംബ ജീവിതത്തെയും ബാധിക്കും.

സമൂഹത്തിലെ നല്ല വശങ്ങളുടെ ചങ്ങല പൊട്ടുമ്പോള്‍ ഈ നിയമം അനേകരില്‍ മാനസികാധ:പതനവും ധാര്‍മ്മികധ:പതനവും അതുവഴി അനേകരില്‍ ദുര്‍വികാരങ്ങള്‍ ആധിപത്യം ചെലുത്തുകയും ചെയ്യും. ലോകത്തിലെ പല ശക്തങ്ങളായ രാജ്യവും നശിച്ചത് അകമെ നിന്നുള്ള ജീര്‍ണ്ണത കൊണ്ടായിരുന്നു.

ഭ്രൂണഹത്യയെ നിസാരവത്കരിച്ചുകൊണ്ടുള്ള മറ്റൊരു പുതിയ നിയമമാണ് 20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്ര നടത്താന്‍ അനുമതികൊടുക്കേണ്ട ഡോക്ടറുടെ എണ്ണം 2 ല്‍ നിന്നും 1 ആയി ചുരുക്കുന്നത്. ടി നിയമംമൂലംഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം കുത്തനെ ഉയരും. ഭ്രൂണഹത്യയ്ക്ക് ഒരുങ്ങുന്നവരെ സംരക്ഷിക്കാനുള്ള പുനരധിവാസ കേന്ദ്രങ്ങളെപ്പറ്റി യാതൊന്നും പറയാത്ത ഏകപ
ക്ഷീയമായ ഭേദഗതി ബില്ലാണിത്.

ജര്‍മ്മനിയില്‍ അബോര്‍ഷന്‍ ചെയ്യണമെങ്കില്‍ ലൈസന്‍സുള്ള കൗണ്‍സലിങ്ങ് സെന്‍ററില്‍ നിന്ന് 3 ദിവസം മുന്‍പ് കൗണ്‍സിലിങ്ങ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.ഇത്തരം യാതൊരു നിബന്ധനയും പുതിയ ഭേദഗതിയില്‍ ഇല്ല.

സി.ബി.സി.ഐ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേസിയസ് മെത്രാന്‍ സമിതിക്ക് വേണ്ടി ഇന്‍ഡ്യയുടെ രാഷ്ട്രപിതാവിന് ഭ്രൂണഹത്യ ഭേദഗതി അനുവദിക്കരുത് എന്ന് പറഞ്ഞുകൊണ്ട് നിവേദനം കൊടുക്കുകയും കെ.സി.ബി.സി പ്രോലൈഫ് സമിതി പ്രധാനമന്ത്രിക്കും ആരോഗ്യ മന്ത്രിയായ ഡോ.ഹര്‍ഷവര്‍ധനും നിവേദനം കൊടുത്തതും മറ്റ് പലരും നിവേദനവും പ്രതിഷേധവും അറിയിച്ചതും പ്രത്യാശയും വെള്ളിവെളിച്ചവും നല്‍കുന്നുണ്ട്.

എങ്കിലും പൊതുസമൂഹം മുഴുവനും അവരുടെ പരമിതമായ സാഹചര്യത്തില്‍ ജീവന്‍റെ പോരാട്ടത്തില്‍ സജീവമാകേണ്ടിയിരിക്കുന്നു.

സുപ്രീംകോടതിയില്‍ ഹര്‍ജി

ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ മൗലികാവകാശമായി തീര്‍ക്കുന്നതിനും അത് കൂടുതല്‍ ഉദാരവത്കരിക്കുന്നതനുമായി 2017-ലും 2019-ലും ഫയല്‍ ചെയ്തിട്ടുള്ള രണ്ട്കേസുകള്‍ ബഹുമാനപ്പെട്ട സുപ്രീകോടതി ഫയലില്‍ സ്വീകരിച്ച് വാദത്തിനായി വെച്ചിരിക്കുകയാണ്. കര്‍ണ്ണാടക സ്വദേശിയായ അനുഷ ഫയല്‍ ചെയ്ത അനുഷരവീന്ദ്ര v/s യൂണിയന്‍ ഓഫ് ഇന്‍ഡ്യയും (WP (C) No.934/2017) മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത സ്വാതി അഗ്രവാള്‍ മുതലായവര്‍ v/s യൂണിയന്‍
ഓഫ് ഇന്‍ഡ്യ (WP (C) No.825/2019) എന്നീ കേസുകളാണ് അവ. ഈ കേസുകളില്‍ നിന്ന് M.T.P. Act ലെ നിയമങ്ങളില്‍ വ്യക്തത വരുത്തിയ സുപ്രധാന വിധിയായിരിക്കും വരിക.

ഹൈകോടതിയില്‍ ഹര്‍ജി

ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്തുവാന്‍ അനുവാദം അഭ്യര്‍ത്ഥിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കോടതി അത് മെഡിക്കല്‍ ബോര്‍ഡിന് വിടുകയും, അവരുടെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിന് ഹൃദയ സംബന്ധമായ മാരകമായ അസുഖം ഉണ്ടാകുമെന്നും അറിയിക്കുകയുണ്ടായി. എന്നാല്‍ ഈ കേസില്‍ കുഞ്ഞിന്‍റെ ചികിത്സ, പ്രസവം എന്നിവയും കുഞ്ഞിനെ ദബതികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ കുഞ്ഞിനെ ദത്ത് എടുക്കാമെന്നും കെ.സി.ബി.സി. പ്രോലൈഫ് സമിതി പ്രസിഡന്‍റ്ശ്രീ സാബു ജോസ് സന്നദ്ധത (വിവിധ പ്രസ്ഥാനങ്ങളുടെ രേഖാമൂലമുള്ള സമ്മതപത്രം അടക്കം) അറിയിച്ചു.

കുഞ്ഞിന്‍റെ മാതാപിതാക്കള്‍ അവരുടെ മുന്‍ തീരുമാനങ്ങളില്‍ ഉറച്ച് നിന്നെങ്കിലും, ഈ തീരുമാനം ഭ്രൂണഹത്യയുടെ മേഘലയില്‍ നല്ലൊരു കാഴ്ചപ്പാടാണ് സമൂഹത്തിന് നല്‍കപ്പെടുന്നത്. ഇത്തരം സമ്മര്‍ദങ്ങളില്‍ നില്‍ക്കുന്ന ദബതികള്‍ക്ക് അവരുടെ ജീവിതത്തില്‍ കടന്നുചെന്ന് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ചെയ്യേണ്ട പൊതുനന്മകള്‍ ചെയ്യുന്ന കാര്യത്തിലൂടെ സമൂഹം ചെയ്യേണ്ടിയിരിക്കുന്ന കടമയും ഉത്തരവാദിത്വവും ചൂണ്ടിക്കാണിക്കുന്ന മഹത്തായ ആദര്‍ശമാണിത്.

കോവിഡ് കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് മരിക്കുന്നതിനേക്കാള്‍ എത്രയോ അധികം മനുഷ്യജീവനാണ് പുതിയ അലസിപ്പിക്കല്‍ നിയമം മുഖേന മരിക്കാന്‍ പോകുന്നത് എന്ന് നാം കാണാതെ പോകരുത്.

നമ്മള്‍ സ്നേഹിക്കുന്ന നമ്മുടെ രാജ്യത്ത് നമ്മുടെ കണ്‍മുമ്പാകെ തന്നെ നിരവധി ഗര്‍ഭസ്ഥ കുട്ടികള്‍ മരിക്കുന്നത് നോക്കി കാണുക എന്നത് ഖേദകരവും ഹൃദയഭേദകവുമായ അനുഭവമായിരിക്കും. ഭ്രൂണഹത്യയില്‍ നിന്നും ഇനിയും നമ്മള്‍ പുറംതിരിഞ്ഞ് നിന്നാല്‍ നാളെ ഗര്‍ഭച്ഛിദ്രം ഒരു നന്മയായും ഒരു അവകാശത്തിന്‍റെ ഭാഗമായും വരും.

സമൂഹത്തിലെ തിന്മകള്‍ വര്‍ദ്ധിക്കുമ്പോള്‍ ബോധ്യമുള്ളവര്‍ ആഴത്തില്‍ ചിന്തിക്കുകയും ഈയൊരു ജീവന്‍ നശിപ്പിക്കുന്നതിനെതിരെ, നില്‍ക്കുവാന്‍ നന്മയും നെഞ്ചുറപ്പുമുള്ള ഒരു പൊതു സമൂഹം സജീവമാകേണ്ടിയിരിക്കുന്നു.

അഡ്വ. തോംസ്റ്റിന്‍ കെ. അഗസ്റ്റിന്‍
ഹൈക്കോടതി അഭിഭാഷകന്‍

Share News