
അതിഥി തൊഴിലാളികൾക്ക് മടങ്ങാന്‍ ആലുവയില്‍ നിന്ന് ആദ്യ സ്പെഷ്യല്‍ ട്രെയിന്‍
തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ ഇടങ്ങളിലേക്ക് മടങ്ങാന്‍ ആലുവയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഒഡീഷയിലെ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ഭുവനേശ്വര്‍ വരെയാണ് ട്രെയിന്‍. ഇന്ന് വൈകീട്ടായിരിക്കും ട്രെയിന്‍ പുറപ്പെടുക.നോണ്‍ സ്‌റ്റോപ്പ് ട്രെയിനായിരിക്കും ഓടുക.
രജിസ്റ്റര്‍ ചെയ്തവരെ മുന്‍ഗണനാക്രമത്തിലാകും ഇവരെ കൊണ്ടുപോകുക.1200 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. പെരുമ്ബാവൂര്‍ അടക്കം കൊച്ചി മേഖലയിലുള്ള ഒഡീഷ സ്വദേശികളായ തൊഴിലാളികളെയാണ് കൊണ്ടുപോകുന്നത്. വിവിധ ക്യാമ്ബുകളിലുള്ള രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ പൊലീസ് വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാകും ട്രെയിനില്‍ കയറ്റുക.അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം നടപടി ആരംഭിച്ചിരിക്കുന്നത്.
അതിഥി തൊഴിലാളികള്‍ക്കായി റെയില്‍വേ പ്രത്യേക ട്രെയിന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെടുകയും ചെയ്തു. രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം മാത്രമേ അതിഥി തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്.
എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കുമാണ് പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.