
പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം പ്രഖ്യാപിച്ച് തമിഴ്‌നാട്
ചെന്നൈ: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവർക്ക് ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്റ്റ് ഏഴിനുണ്ടായ ഉരുള്‍പൊട്ടലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത് .മരിച്ചവരുടെ കുടുംബാംങ്ങള്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.