അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്.

Share News

പണിയെടുത്തു ജീവിച്ചൂടെ?

ഫിലോസഫി പഠിക്കുന്ന കാലഘട്ടം. പഠനം ഒരു പൈത്ത്യമായി കൊണ്ടുനടക്കുന്ന സമയമായിരുന്നു അത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരവധിക്കാലത്ത് വീട് വിട്ടു പോകണമെന്നും തെരുവുകളിൽ അലഞ്ഞു നടക്കണമെന്നുമുള്ള ചിന്തകൾ കലശലാകുന്നത്. അങ്ങനെ ഒരു ദിവസം ഇറങ്ങിത്തിരിച്ചു. നേരെ കൊച്ചിയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് ബസ് എടുത്തു. അങ്കമാലി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന പൈസ മുഴുവനും ഒരു ഭിക്ഷക്കാരിക്ക് നൽകിയതിനുശേഷം വെറുതെ അലയുവാൻ തുടങ്ങി. തൊഴിലില്ലാതെ റോഡരികുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭിക്ഷ എടുക്കുന്നവരുടെ അനുഭവം എന്താണെന്ന് അറിയുവാനുള്ള ശ്രമമായിരുന്നു അത്. ദാരിദ്ര്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. പക്ഷേ തെരുവ് ജീവിതം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. തെരുവിൽ ജീവിക്കുന്ന അവരുടെ മാനസികാവസ്ഥ, വിമ്മിട്ടം, നിസ്സഹായവസ്ഥ… ഇതൊക്കെ അനുഭവിക്കണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി പോയത്. മൂന്ന് ദിവസം ഞാൻ അങ്കമാലി, ചാലക്കുടി, കാലടി, മലയാറ്റൂർ പ്രദേശങ്ങളിൽ ഭിക്ഷയെടുത്തു. ശാരീരികമായി ഒരു കുറവുമില്ലാത്ത ചെറുപ്പക്കാരനായ ഞാൻ ഭക്ഷണത്തിനുവേണ്ടി കൈ നീട്ടിയപ്പോൾ ചില മുഖങ്ങളിൽ അവജ്ഞയുടെയും അഹങ്കാരത്തിന്റെയും പുച്ഛത്തിന്റെയും ഭാവങ്ങൾ മിന്നി മറയുന്നത് കണ്ടു. ചില അച്ഛനമ്മമാരിൽ അലിവിന്റെ പൂക്കൾ വിരിഞ്ഞതും എന്റെ വിശേഷങ്ങൾ അറിയാൻ ശ്രമിച്ചതും ഇന്നും വ്യക്തമായി ഓർക്കുന്നു. അവരിൽ നിന്നും തെന്നി മാറുകയാണ് അന്ന് ഞാൻ ചെയ്തത്.

തെരുവിലെ ദിനങ്ങളിൽ ഒരു ദിവസം വിശപ്പ് അസഹ്യമായപ്പോൾ ഏകദേശം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒരു കന്യാസ്ത്രീ മഠത്തിലെ വാതിലിൽ ചെന്ന് മുട്ടി. വാതിൽ തുറന്നത് ഒരു പ്രായമായ സിസ്റ്റർ ആയിരുന്നു. “എന്തുവേണം?””വിശക്കുന്നു. കഴിക്കാൻ എന്തെങ്കിലും തരോ?”സിസ്റ്റർ എന്നെ ആകെ വീക്ഷിച്ചു.” ഇവിടെ കഴിക്കാൻ ഒന്നുമില്ല. ഈ സമയത്തൊക്കെ വന്നാൽ എങ്ങനെ ആഹാരം തരാനാണ്”.ഞാനൊന്നും മിണ്ടിയില്ല.”നല്ല ശരീരം ഉണ്ടല്ലോ പണിയെടുത്തു ജീവിച്ചൂടെ?”ആ ചോദ്യം കേട്ടപ്പോൾ എന്റെ വിശപ്പ് പമ്പകടന്നു. അപമാനത്തിന്റെ വലിയൊരു ഭാരം ചുമലിൽ പതിച്ചത് പോലൊരു തോന്നലുണ്ടായി. പിന്നെ അവിടെ നിന്നില്ല. തിരിച്ചുനടന്നു. വീണ്ടും റോഡിലേക്ക്.

സത്യമാണ്. ഏറ്റവും അപമാനം തോന്നുന്ന കാര്യമാണ് ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടുകയെന്നത്. ഭിക്ഷയെടുക്കുന്നത് തൊഴിലായി കരുതുന്നവരെ കുറിച്ചല്ല പറയുന്നത്. ചില ദുരന്തങ്ങളുടെ മുൻപിൽ പതറി പോകുമ്പോൾ കൈ നീട്ടാതെ നിവർത്തിയില്ല എന്ന് തോന്നിപ്പോകുന്ന അവസരങ്ങൾ ഉണ്ടാകുമല്ലോ ജീവിതത്തിൽ. കൈനീട്ടുന്ന മലയാളികളിൽ നല്ല ശതമാനം അങ്ങനെയുള്ളവരാണ്. കഴുത്തോളം നൊമ്പരങ്ങൾ തിങ്ങി നിറയുമ്പോൾ മാത്രമാണ് പലരും മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടാറുള്ളത്.

ഇനി വരാനിരിക്കുന്നത് വറുതിയുടെ ദിനങ്ങളാണെന്ന് ഉള്ളിൽ നിന്നാരോ മന്ത്രിക്കുന്നുണ്ട്. മഹാമാരിക്ക് ശേഷം പലരും ജോലി രഹിതരായി മാറാം. പല കുടുംബങ്ങളിലെ അടുക്കളയിൽ നിന്നും പുക ഉയരാതിരിക്കാം. പല യുവ ഹൃദയങ്ങളിലും വിഷാദം ഒരു കരിനിഴലായി പടർന്നു കയറാം. ഓർക്കുക, ചിലപ്പോൾ പല കരങ്ങളും നമ്മുടെ മുന്നിൽ നീട്ടപ്പെടും, ഒരിറ്റ് സഹായത്തിനു വേണ്ടി… ഒരു വറ്റ് ചോറിനു വേണ്ടി… വേണം നമുക്ക് പരസ്പരം തണലായ് മാറുന്ന കനിവിന്റെ മനസ്സ്. അപ്പോൾ ചോദിക്കരുത് പണിയെടുത്ത് ജീവിച്ചൂടെ എന്ന്.

ഉപമയിലെ വേലക്കാരുടെ ഉത്തരമേ അവർക്കുണ്ടാകൂ; “ഞങ്ങളെ ആരും വേലയ്ക്ക് വിളിക്കുന്നില്ല” (മത്താ 20:7).NB: : രണ്ടു മാസം മുമ്പ് ചിമിഴ് എന്ന ഓൺലൈൻ മാഗസിനുവേണ്ടി എഴുതിയത്.

Martin N Antony(Mercedarian)

AMAT VICTORIA CURAM

Share News