സന്നദ്ധ പ്രവർത്തനം ജീവിത ശൈലിയായി മാറണം: ജസ്റ്റീസ് കുര്യൻ ജോസഫ്

Share News

വേദനിക്കുന്ന സഹോദരങ്ങളെ കണ്ടെത്തി പരിധിയും പരിമിതിയുമില്ലാതെ നിസ്വാർത്ഥമായ സേവനം എത്തിച്ചു നൽകുന്നതാണ് ശരിയായ സന്നദ്ധ പ്രവർത്തനമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്.എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന സംഘടനയായ സഹൃദയയുടെ സന്നദ്ധ സേവന വിഭാഗമായ സഹൃദയ സമരിറ്റൻസിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു കാര്യത്തിൽ ഇടപെടുമ്പോൾ തനിക്ക് എന്തു ലാഭം എന്ന കഴുകൻ ചിന്തയിൽ നിന്നു മാറി അപരന്റെ അവസ്ഥയിൽ സഹാനുഭൂതിയോടെ ഇടപെടുന്ന സന്നദ്ധ സേവന ആഭിമുഖ്യം പുതിയ തലമുറയ്ക്ക് മാതൃകകളിലൂടെ പകർന്നു നൽകാൻ നമുക്കു കഴിയണം. മുന്നിലുള്ള തടസങ്ങളേക്കാൾ മനസിലുള്ള തടസങ്ങളാണ് സന്നദ്ധ പ്രവർത്തനത്തിനിറങ്ങുന്നവർ ആദ്യം മാറ്റിയെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരിയായ ദർശനത്തോടെ സന്നദ്ധ പ്രവർത്തനം ഒരു ജീവിത ശൈലിയായി രൂപപ്പെടുത്തണമെന്നും ജസ്റ്റീസ് ആഹ്വാനം ചെയ്തു.

അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി മാർ ആൻറണി കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. റോഡപകടങ്ങളിലും മറ്റും മുറിവേറ്റ് ആരും സഹായത്തിനില്ലാതെ വഴിയിൽ കിടന്നു മരിക്കുന്ന സംഭവങ്ങൾ സന്നദ്ധ പ്രവർത്തനത്തിന്റെ പ്രസക്തിയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായ സന്നദ്ധ പ്രവർത്തന പരിശീലനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ അതിരൂപത നടത്തി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ പ്രവർത്തനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ നടത്തിയ വെബിനാറിൽ സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ മോഡറേറ്ററായിരുന്നു. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ മൂഞ്ഞേലി, സഹൃദയ അസി.ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, സമരിറ്റൻസ് കോ-ഓർഡിനേറ്റർ ലാൽ കുരിശിങ്കൽ എന്നിവർ സംസാരിച്ചു.

ജീസ് പി.പോൾ
മീഡിയ മാനേജർ

Share News