
നക്ഷത്രങ്ങൾ കഥ പറയുമ്പോൾ
ഇന്നു നാം പരിചയപ്പെടുത്തുന്ന പ്രതിഭ: ഡോ. ജോർജ്ജ് സാമുവൽ, നവജീവോദയം, തിരുവല്ല
ഡോ. ജോർജ്ജ് സാമുവൽ പലർക്കും ഒരത്ഭുതമാണ്.
ചെറിയ ഇടവേളകളിൽ മൂന്ന് ആൺ മക്കളും 22 വർഷങ്ങൾക്കു മുമ്പ് ഭാര്യയും അടക്കം നാലു മരണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന അപൂർവ്വം ചിലരിൽ ഒരാൾ.
സിസ്റ്റിക് ഫൈബ്രോസിസ് എന്ന അപൂർവ്വ രോഗത്താലാണ് ആണ്മക്കൾ മൂന്നു പേരും മരിച്ചത്.
ശ്വാസനാളത്തിൽ ദ്രാവകം വന്നടിഞ്ഞ് ശ്വസിക്കാനാവാത്ത അവസ്ഥയാണിത്. മൂന്നു ലക്ഷം പേരിൽ ഒരാൾക്കു മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകാറുള്ളൂ.
അവരെ ശുശ്രൂഷിച്ച അമ്മയും ഒടുവിൽ മരണത്തിനു കീഴടങ്ങി.
രോഗങ്ങളും നാലു മരണങ്ങളും ഒന്നിനു പുറകെ ഒന്നായി സംഭവിച്ചെങ്കിലും തളരാതെ, പ്രത്യാശ കൈവിടാതെ ഡോ. ജോർജ്ജ് സാമുവൽ നിലകൊണ്ടു. “നമുക്കെന്തു സംഭവിക്കുന്നു എന്നതല്ല, നമ്മിലൂടെ എന്തെല്ലാം നിറവേറ്റപ്പെടുന്നു എന്നതാണു പ്രധാനം.” അതാണദ്ദേഹത്തിന്റെ വിശ്വാസപ്രമാണം.
ജീവിക്കുന്ന ഇയ്യോബ് എന്ന് ആത്മീയ മണ്ഡലത്തിലുള്ളവർ വിശേഷിപ്പിക്കുന്ന ഡോ. ജോർജ്ജ് സാമുവൽ (82) വിഖ്യാത അണു ശാസ്ത്രജ്ഞനും ദൈവശാസ്ത്ര പണ്ഡിതനുമാണ്.
കഴിഞ്ഞ 50 വർഷമായി തിരുവല്ല, ആമല്ലൂർ നവജീവോദയം കാമ്പസിലാണു താമസം.
ഒലിവ് തീയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റേയും മാർഗ്ഗനിർദ്ദേശകനായി പ്രവർത്തിച്ചു വരുന്നു.
കായംകുളം, പള്ളിക്കൽ കഴിഞ്ഞിയിൽ കുടുംബാംഗമായ ജോർജ്ജ് സാമുവൽ, തെക്കേക്കര പ്രൈമറി സ്ക്കൂളിലും കായംകുളം ഗവണ്മെന്റ് ഹൈസ്ക്കൂളിലും പ്രാരംഭ പഠനം. തിരുവനന്തപുരം മാർ ഇവാനിയോസ്, യൂണിവേഴ്സിറ്റി കോളജ്, ബോംബെ യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി, മുള്ളർ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
ഏക മകൾ ആനിയോടൊപ്പം ഇപ്പോൾ തിരുവല്ലയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു. മാർത്തോമ്മാ കോളജ് മുൻ അദ്ധ്യാപിക പരേതയായ എലിസബേത്താണു ഭാര്യ.
മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി 10 വർഷം സേവനം അനുഷ്ടിച്ചു.
തുടർന്ന് കാലിഫോർണിയ ലോസ് ആഞ്ചൽസ് മെഡിക്കൽ സെന്ററിന്റെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ മൂന്നു വർഷത്തെ ഗവേഷണം.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറും ന്യൂക്ലിയർ മെഡിസിൻ ഉപദേഷ്ടാവുമായി പ്രവർത്തിച്ചു.
സിംഗപ്പൂർ ഹഗ്ഗായി ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി ഡീൻ, ബൈബിൾ സൊസൈറ്റി ഇന്റ്ർനാഷണലിന്റെ തെക്കൻ ഏഷ്യാ മേഖലയുടെ ചെയർമാൻ, പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണൽ, വേൾഡ് വിഷൻ ഇന്റർനാഷണൽ എന്നിവയുടെ അദ്ധ്യക്ഷൻ എന്നീ നിലകളിലും സേവനം ചെയ്തു. തിരുവല്ല അഭയഭവൻ സൊസൈറ്റിയുടെ സ്ഥിരം സമിതി അംഗമാണ്.
ശാസ്ത്ര-സാങ്കേതിക വിജ്ഞാനം മനുഷ്യ നന്മക്കായി വിനിയോഗിക്കാൻ മാനുഷിക മൂല്യങ്ങളുടെ മാർഗ്ഗനിർദ്ദേശം അത്യാവശ്യമാണെന്നു വിശ്വസിക്കുന്ന അദ്ദേഹം കേരളത്തിനകത്തും പുറത്തുമുള്ള സ്ക്കൂളുകളിലും കോളജുകളിലും സർവ്വകലാശാലകളിലും അദ്ധ്യാപകരുമായി തന്റെ ആശയങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അദ്ധ്യാപകർക്കായി നടത്തിയിരുന്ന ഹൃസ്വകാല കോഴ്സുകളിൽ ഗസ്റ്റ് ഫാക്കൽറ്റിയായി നേതൃത്വം നൽകി.
മലയാള മനോരമയുടെ മാസ്കോം പരിശീലന പരിപാടിയിൽ ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം സംബന്ധിച്ച ക്ലാസുകളും നയിച്ചു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലന പരിപാടികൾ കേരളത്തിലെ വിവിധ സ്ക്കൂളുകളിലും സംഘടിപ്പിച്ചു.
വാല്യൂ എഡ്യുക്കേഷൻ ട്രസ്റ്റ് എന്ന പ്രസ്ഥാനത്തിനും രൂപം നൽകി. കാൽ നൂറ്റാണ്ടു കാലമായി അദ്ധ്യാപക-വിദ്യാർത്ഥി പരിശീലന പരിപാടികളിലൂടെ ഒരു ശ്രേഷ്ഠ അദ്ധ്യാപകൻ എന്ന ബഹുമതി നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ‘മൂല്യാഭ്യാസം’ സംബന്ധിച്ച പ്രായോഗിക വസ്തുതകൾ അദ്ധ്യാപകരുമായി പങ്കുവെയ്ക്കാൻ തന്റെ ജീവിതം മാറ്റി വെച്ചു.
ലക്ഷ്യബോധം, സ്വഭാവ രൂപീകരണം, വിജ്ഞാനം എന്നിവയ്ക്കൊപ്പം ഉൽക്കൃഷ്ടതയ്ക്ക് മൂല്യം കൽപ്പിക്കുന്നതിലേക്ക് കുട്ടികളെ നയിക്കുന്ന പ്രക്രിയയും ഉപാധിയുമായി വിദ്യാഭ്യാസത്തെ രൂപപ്പെടുത്തുവാൻ നിരന്തരം ബോധവൽക്കരണം നടത്തി. ജാതി, മത, സഭാ വ്യത്യാസമില്ലാതെ ആത്മീയ നവോഥാന പ്രസ്ഥാനങ്ങൾ അദ്ദേഹത്തിന്റെ കഴിവുകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
വിഷയങ്ങൾ ലളിതമായും സരസമായും അവതരിപ്പിക്കുന്ന ജോർജ്ജ് സാമുവൽ അന്താരാഷ്ട്ര തലത്തിൽ ബഹുമാനിക്കപ്പെടുന്ന പ്രഭാഷകനാണ്. ആശ നശിച്ചവർക്ക്, സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം ആർജ്ജിച്ചെടുത്ത പ്രത്യാശയുടെ സന്ദേശങ്ങൾ പ്രതിസന്ധികളും പ്രതിബന്ധങ്ങളും അതിജീവിക്കാനുള്ള കരുത്തു നൽകുന്നു.
നല്ല അദ്ധ്യാപകൻ, സ്നേഹിതൻ, ഉപദേഷ്ടാവ്, മാർഗ്ഗദർശി, സഹോദരൻ എന്നീ നിലകളിൽ മനുഷ്യ ജീവിതത്തെ സ്പർശ്ശിക്കുന്ന അദ്ദേഹം “നന്മ കാണുന്നതിൽ നിന്ന് തിന്മയുടെ അനുഭവങ്ങൾ നമ്മെ പിന്തിരിപ്പിക്കരുത്” എന്ന പക്ഷക്കാരനാണ്.
മറ്റുള്ളവരെ വിജയികളാക്കുന്നതിൽ ആഹ്ലാദിക്കുന്നവനാണ് നല്ല മനുഷ്യൻ എന്നാണദ്ദേഹത്തിന്റെ വിശ്വാസം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, പ്രതിസന്ധിയിൽ പ്രത്യാശയോടെ, ജീവിത സായാഹ്നം എന്നിങ്ങനെ 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസംഗങ്ങളും ചിന്തകളും അടങ്ങുന്ന സിഡികളും ലഭ്യമാണ്.
വാർദ്ധക്യ സഹജമായ അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിലും ജോർജ്ജ് സാമുവൽ ഇപ്പോഴും കർമ്മ നിരതനാണ്. അനേകർക്ക് ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകി സംതൃപ്തിയോടെ അദ്ദേഹം വിശ്രമ ജീവിതം നയിക്കുന്നു.
അനേകർക്ക് സ്വാന്തനത്തിന്റെ വാക്കുകൾ നൽകി സമാശ്വസിപ്പിക്കുകയും പുതു തലമുറയെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കു കൈപിടിച്ചു നയിക്കുകയും ചെയ്യുന്ന ഡോ. ജോർജ്ജ് സാമുവൽ, ധാർമ്മിക മൂല്യങ്ങൾക്ക് ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാലത്തിൽ, നല്ല ആശയങ്ങളുടെ വക്താവും പ്രയോക്താവുമായി
നമ്മുടെ ഇടയിൽ ജീവിക്കുന്നു…
പത്തു മൂല്യ നിർദ്ദേശങ്ങൾ:
- സ്നേഹസമ്പന്നരാകുക, പക്ഷേ വഴങ്ങിക്കൊടുക്കരുത്.
- ദയാപൂർണ്ണരാകുക.
- വികാരങ്ങൾ ഉൾക്കൊള്ളുക.
- ജീവിക്കുക, അഭിനയിക്കരുത്.
- ആകർഷിക്കുക.
- വിനിമയം ചെയ്യുക, വാചാലത വേണ്ടാ.
- തുറന്ന മനസു വേണം, പക്ഷേ ദുർബലരാവരുത്.
- സൂക്ഷ്മദൃക്കുകളാകുക, ക്രൂരത പാടില്ല.
- പ്രസന്ന ചിത്തരാകുക, അധികാര പ്രകടനം വേണ്ടാ.
- വിനീതരാവുക, അതിവിനയം വേണ്ടാ.
ഏഴ് അരുതുകൾ:
- ഇടിച്ചു കയറരുത്.
- വാക്കു കൊണ്ടോ നോക്കു കൊണ്ടോ നിന്ദിക്കരുത്.
- താഴ്ത്തി കെട്ടരുത്.
- പേടിപ്പിക്കരുത്.
- മറ്റുള്ളവരെ കൊച്ചാക്കി കാട്ടരുത്.
- വിദ്വേഷം അരുത്.
- നിയന്ത്രിക്കാൻ ശ്രമിക്കരുത്.
പി ഈ ലാലച്ചൻ
നമ്മുടെ നാട്
കടപ്പാട് – നമ്മുടെതിരുവല്ല