“എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ..” എന്ന ഗാനം ഇനിയും ബാന്റ്സെറ്റുകൾ കൊട്ടിത്തകർക്കും.. അപ്പോൾ നിങ്ങളറിയാതെ ഒരു കാര്യം അവിടെ നടക്കും…

Share News

പാട്ട് പെട്ടി 💞മിന്നാരം സിനിമയിലെ കരയിക്കുന്നൊരു രംഗമുണ്ട് അവസാന ഭാഗത്ത്…

അവളുടെ മരണത്തിന് തൊട്ടുമുമ്പുള്ളൊരു രംഗം… കട്ടിലിനടുത്തുള്ള പാട്ടുപെട്ടി കഷ്ട്ടപ്പെട്ടവൾ ഓണാക്കുന്നുണ്ട്….. പക്ഷെ പിന്നീട് കാണുന്നത് മറ്റൊന്നാണ്…

അവളുടെ കൈ മരണത്തിന്റെ നിശ്ചലതയിൽ താഴേക്ക് വീഴുകയാണ്…. അതോടൊപ്പം നിശ്ശബ്ദമാവുന്ന ആ പാട്ടുപെട്ടി…. പിന്നെ വല്ലാതെ നോവിക്കുന്ന ഒരു നിശബ്‌ദത… ശരിയാണ്‌…. ചില പാട്ടു പെട്ടികൾ നിലയ്ക്കുമ്പോൾ നിശബ്ദത പരക്കും… ചില മനുഷ്യരുടെ ഹൃദയതാളം നില്‍ക്കുമ്പോഴും….

ബാലസുബ്രഹ്മണ്യം എന്ന ആ ഗായകന്റെ പാട്ടു കേൾക്കുമ്പോൾ കൂടെ ഓർമ്മിക്കുന്നൊരു മുഖമുണ്ട്…. നെപ്പോളിയന്‍…. ഫ്ലൂട്ടിസ്റ്റാണ്…. ഈ മരണത്തില്‍ കരയുന്ന മനുഷ്യരുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെ നെപ്പോളിയനെന്ന ആ ഫ്ലൂട്ടിസ്റ്റുമുണ്ടാകും…. അതിനൊരു പിന്നാമ്പുറമുണ്ട്… ആയിരക്കണക്കിന് മനുഷ്യര്‍ നിരന്നിരിക്കുന്ന വലിയൊരു സദസ്സ്… എസ്. പി. ബി. സ്വയം മറന്ന് പാടുകയാണ്…. കുറച്ചു വരികള്‍ക്ക് ശേഷം ഫ്ലൂട്ട് വായനയുടെ ഒരു ഭാഗമുണ്ട്… പക്ഷെ നെപ്പോളിയന്‍ എന്ന ആ ഫ്ലൂട്ടിസ്റ്റിനു പിഴച്ചു… ഒന്നും വായിക്കാൻ കഴിയാതെ അയാൾ കുഴങ്ങി…. സദസ്സില്‍ നിന്നും പിറുപിറുപ്പുകൾ ഉയർന്നു… പാടുന്നയാൾക്ക് ദേഷ്യം വരിക സ്വാഭാവികം… പക്ഷേ അസാമാന്യ പ്രതിഭയോടെ എസ്. പി. ബി ആ പാട്ട് പൂര്‍ത്തിയാക്കി… പിന്നീടാണ് ആ രംഗം അരങ്ങേറിയത്… ആ സദസ്സിന്റെ മുന്‍പില്‍ നെപ്പോളിയന്‍ എന്ന ആ സുഹൃത്തിനെ ചൂണ്ടിക്കൊണ്ട് ആ മനുഷ്യന്‍ പറഞ്ഞു… “ഏതൊരു ആർട്ടിസ്റ്റിനും തെറ്റു പറ്റുക സ്വാഭാവികം. ഇരുപതോളം ഫ്ലൂട്ട് കയ്യിലിരിക്കുമ്പോൾ അതിൽ നിന്ന് പെട്ടെന്നെടുക്കുന്ന ഫ്ലൂട്ട് ചിലപ്പോൾ മാറിപ്പോകാം… ഇപ്പോൾ ഞാൻ പാടിയ ‘ഇളയനില’ എന്ന പാട്ട് ശരിയാവാനെനിക്ക് സ്റ്റുഡിയോയിൽ ഇരുപത്തിമൂന്നു ടേക്ക് എടുക്കേണ്ടി വന്നു…” ഇത്രയും പറഞ്ഞീട്ട് നിറഞ്ഞ സദസ്സിനെ നോക്കി എസ്. പി. ബി. വീണ്ടും പറഞ്ഞു…”പ്രിയപ്പെട്ട നെപ്പോളിയന്‌ വേണ്ടി ഈ ഗാനം നമ്മൾ ഒരിക്കല്‍ കൂടി പാടുന്നു….” വീണ്ടും പാടി… ഫ്ളൂട്ട് വായിക്കേണ്ട ഭാഗം വന്നു… അതിമനോഹരമായി നെപ്പോളിയന്‍ ആ ഭാഗം വായിച്ചു… അപ്പൊ ഉണ്ടായൊരു കാഴ്ചയുണ്ട്…. നേരത്തെ പിറുപിറുത്ത ആ മുഴുവന്‍ സദസ്സും ഇപ്പൊ നെപ്പോളിയന്‌ വേണ്ടി ഉറക്കെ കയ്യടിച്ചു… വീണു പോയവനെ കുറ്റപ്പെടുത്തിയില്ലെന്നു മാത്രമല്ല അവനെ കൈപിടിച്ച് എഴുന്നേൽപ്പിക്കുകയും കുറ്റം പറഞ്ഞവരെക്കൊണ്ട് അവനു വേണ്ടി കയ്യടിപ്പിക്കുകയും ചെയ്യിക്കുക എന്നത് ആർക്കും അത്ര എളുപ്പം പറ്റുന്ന കാര്യമല്ല… പാട്ടിന്റെ വിശാലത പോലെ മനസിനും വിശാലതയുള്ളവർക്കേ പറ്റൂ..

ഒരു പനിയെ അതിജീവിച്ചാണ് അയാൾ സംഗീത ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് തുടക്കം കുറിച്ചത്… അടിമപ്പെൺ എന്ന തമിഴ് സിനിമയിലൂടെയാണ് ബാലസുബ്രഹ്മണ്യം എന്ന ഗായകന്റെ തമിഴ് സിനിമാ രംഗത്തെ അരങ്ങേറ്റം… പാട്ടു പാടാമെന്നേറ്റിട്ട് പോന്നെങ്കിലും കടുത്ത പനി അയാളെ കീഴടക്കി.. റെക്കോർഡ് ചെയ്യാമെന്നേറ്റ ദിനമടക്കം ഒരുപാട് ദിവസങ്ങൾ ആശുപത്രിയിൽ… ഒടുവിൽ ആ പാട്ട് വേറെയെങ്കിലും പാടിയിട്ടുണ്ടാവുമെന്ന് കരുതി സ്റ്റുഡിയോവിലേക്ക് വിളിക്കുമ്പോ ഞെട്ടിച്ചൊരു വാർത്ത അയാൾ കേട്ടു…. തന്റെ വരവും കാത്ത് റെക്കോർഡിങ് മാറ്റി വച്ചേക്കാണത്രെ… രണ്ടു മാസത്തോളം ഒരാളുടെ വരവും കാത്തിരിക്കുക… അതും പുതിയൊരു ഗായകൻ… എം. ജി. ആറിന്റെ പടമാണ്.. പ്രശസ്തരായ മറ്റു ഗായകരെക്കൊണ്ട് പാടിക്കാവുന്നതേയുളളൂ.. പക്ഷെ അന്ന് മഹാദേവനെന്ന ആ സംഗീത സംവിധായകൻ കാത്തിരിക്കാൻ തയ്യാറായതിന്റെ ഉത്തരമാണ് ഇന്നത്തെ എസ്. പി. ബി. എന്ന ആ വലിയ ഗായകൻ… ഒപ്പം അയാൾ പാടിയ നാല്പത്തിനായിരത്തോളം പാട്ടുകളും… നിസാര കാര്യമല്ലത്… പത്തും നൂറും അല്ല… ആയിരവും പതിനായിരവും അല്ല… നാല്പത്തിനായിരത്തോളം…. ഒരു പാട്ടിനു അയാളെടുത്ത അധ്വാനവും ദിവസങ്ങളും വച്ച് കണക്ക് കൂട്ടണം… അപ്പോഴാണ് ആ കണക്ക് അമ്പരപ്പിൽ പാതി വഴിയിൽ നിന്ന് പോവുന്നത്…

‘പാട്ട് നിലച്ചു’ എന്നൊരു പ്രയോഗമുണ്ട് മരണത്തെ കുറിക്കാൻ…. പക്ഷെ എസ്.പി.ബി എന്ന ഗായകന്റെ കാര്യത്തിൽ അത്തരം പ്രയോഗങ്ങൾ ആവശ്യമില്ല… അയാൾ അവശേഷിപ്പിച്ച പാട്ടുകൾ നിലക്കാത്തിടത്തോളം അയാളുടെ ഓർമ്മകൾക്ക് മരണമില്ല… ഇനിയും പള്ളിപ്പെരുന്നാളുകൾ വരും… “എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ..” എന്ന ഗാനം ഇനിയും ബാന്റ്സെറ്റുകൾ കൊട്ടിത്തകർക്കും.. അപ്പോൾ നിങ്ങളറിയാതെ ഒരു കാര്യം അവിടെ നടക്കും… ആ പാട്ട് ഒരിക്കലെങ്കിലും മുൻപ് കേട്ടീട്ടുള്ളയാളാണ് നിങ്ങളെങ്കിൽ ആ കൊട്ടിനൊപ്പം ആ മനുഷ്യന്റെ സ്വരം കൂടി നിങ്ങളുടെ ഉള്ളിൽ മുഴങ്ങിക്കേൾക്കും… ഒരു പിന്നാമ്പുറ സംഗീതത്തിന് പോലും അയാളുടെ സംഗീതത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടു വരാൻ കഴിയുമെങ്കിൽ അയാൾ പാടിയ അര ലക്ഷത്തോളം പാട്ടുകൾ ഇവിടെയുള്ളപ്പോൾ ആ മനുഷ്യൻ എങ്ങിനെ വേർപെട്ട് പോവാനാണ്….

ആദരാഞ്ജലികൾ….

✍🏻Rinto Payyappilly ✍🏻

Share News