
രാജ്യത്ത് ആഭ്യന്തര വിമാനസർവീസുകൾ ആരംഭിക്കാൻ നീക്കം
ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനു പിന്നാലെ വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നു റിപ്പോർട്ടുകൾ. മേയ് 18 ഓടെ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണു നീക്കമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, വിമാന സർവീസുകൾ ആരംഭിക്കുന്ന തീയതി സംബന്ധിച്ച് വ്യക്തത വരുത്താൻ അദ്ദേഹം തയാറായില്ല. ആദ്യഘട്ടത്തിൽ 25 ശതമാനം സർവീസുകൾ ആരംഭിക്കാനാണു തയാറെടുപ്പുകൾ നടക്കുന്നത്. ഡൽഹി, ബംഗളൂരു, കോൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചും രണ്ടു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള സർവീസുകളും ആദ്യഘട്ടത്തിൽ നടത്താമെന്നാണ് ധാരണ.യാത്ര ചെയ്യുന്നവർ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
വാണിജ്യ വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് അവസാനവട്ട തയാറെടുപ്പുകൾ പരിശോധിക്കുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഇന്നലെ വിവിധ വിമാനത്താവളങ്ങൾ സന്ദർശിച്ചു