
ലോക്‌ഡൗൺ: ഈ വർഷം ഇന്ത്യയിൽ 2 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യൂനിസെഫ്
ന്യുഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുവാനായി ജനങ്ങളെ വീട്ടിലിരുത്തി നടപ്പാക്കിയ ലോക്ക്ഡൗണിന് പിന്നാലെ ആഗോള തലത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) പഠനം. ലോകമെങ്ങും 11.60 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് കരുതപ്പെടുന്നത്.
നോവൽ കൊറോണ വൈറസ് പടത്തുന്ന കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് പഠനം വ്യക്‌തമാക്കുന്നത്. ലോക മാതൃദിനം മെയ് 10 വരാനിരിക്കെയാണ് യുനിസെഫ് റിപ്പോർട്ട് പുറത്തുവിട്ടത്.അതേസമയം ബേബിബൂം മൂലം ആഗോളതലത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വീഴുമെന്നും യുനിസെഫ് പറയുന്നു. ആരോഗ്യരംഗം സമ്മർദവും തടസ്സങ്ങളും നേരിടുന്നത് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലാണ് കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുക. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാൻ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നിൽ.
കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ പോലും ഈ സമയത്ത് 33 ലക്ഷം കുഞ്ഞുങ്ങളുണ്ടാകും. കൂടുതല്‍ കുഞ്ഞുങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അമേരിക്ക.
പുതിയ അമ്മമാരും നവജാത ശിശുക്കളും ലോക്‌ഡൗൺ, കർഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാർഥ്യങ്ങളെയാണു നേരിടേണ്ടി വരികയെന്നും യുനിസെഫ് വ്യക്‌തമാക്കുന്നു.