ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ 50,000 ആന്റിജന്‍ കിറ്റുകള്‍ കൈമാറി

Share News

സ്വാബ് ശേഖരണത്തിനുള്ള കിയോസ്കുകള്‍ ഉടന്‍ സ്ഥാപിച്ചുതുടങ്ങും

ആലപ്പുഴ: ജില്ലയിലെ തീരപ്രദേശത്തെ കോവി‍ഡ് വ്യാപനമുള്‍പ്പെടെ നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങി നല്‍കിയ 50,000 ആന്റിജൻ പരിശോധനാ കിറ്റുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ക്ക് കൈമാറി.കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കിറ്റുകളുടെ ആവശ്യകത സംബന്ധിച്ച് നേരത്തെ ജില്ല കളക്ടറും ജില്ല മെ‍ഡിക്കല്‍ ഓഫീസറും ‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതുപ്രകാരം പ്രത്യേക ഭരണ സമിതി യോഗം ചേര്‍ന്നാണ് കിറ്റുകള്‍ വാങ്ങുന്നതിന് പണം കണ്ടെത്തി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജില്ല പഞ്ചായത്ത് നാടിന്റെ ആവശ്യത്തിന് പ്രഥമ പരിഗണന നല്‍കി 50,000 കിററുകള്‍ വാങ്ങാനും 23 ഡിവിഷനുകളില്‍ കിയോസ്കുകള്‍ വാങ്ങി സ്ഥാപിക്കാനും തീരുമാനിക്കുകയായിരുന്നെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ സാമ്പിൾ ശേഖരിക്കുന്ന സമയത്ത് സുരക്ഷ ഒരുക്കുന്നതിനും രോഗഭീഷണി ഒഴിവാക്കുന്നതിനുമായാണ് കിയോസ്കുകൾ സ്ഥാപിക്കുന്നത്.

മൂന്നര കോടി രൂപയുടെ പദ്ധതിയാണ് ഇത്തരത്തില്‍ നടപ്പാക്കുന്നതെന്നും സംസ്ഥാനത്ത് തന്നെ ഒരു ജില്ല പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ച നടപ്പാക്കുന്നത് അപൂര്‍വ മായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ പല പദ്ധതികളുടെയും ഫണ്ട് കുറവു വരുത്തിയും പല പദ്ധതികളും ഒഴിവാക്കി കൊണ്ടുമാണ് പഞ്ചായത്ത് കമ്മിറ്റി കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തരം നടപടികള്‍ സ്വീകരിച്ചുവരുന്നത്.

ജില്ലയില്‍ ചില ക്ലസ്റ്ററുകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നുും അത് വഴി കൂടുതല്‍ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ജില്ല കളക്ടര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

ജില്ല പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ഡി.എം.ഓ എല്‍.അനിതകുമാരി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. കെ. ടി. മാത്യു, സിന്ധു വിനു, പഞ്ചായത്ത് സെക്രട്ടറി കെ. ആർ ദേവദാസ് , മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാർച്ച് മാസം മുതൽ നൽകിവരുന്ന ഭക്ഷണം മുടക്കംകൂടാതെ തുടരുന്നു.

15 ലക്ഷം രൂപയിലധികം ഇപ്പോൾ തന്നെ ഈയിനത്തിൽ ചെലവഴിച്ചു കഴിഞ്ഞു.കൂടാതെ കോവിഡിന്റെ തുടക്കത്തിൽ തന്നെ എല്ലാ ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ സ്ഥലങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പഞ്ചായത്തുകളിലെ എല്ലാ ആശാവർക്കർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഫേസ്ഷീൽഡും സാനിട്ടൈസറും മാസ്കും വിതരണം ചെയ്യുകയും, പോലീസ് സേനയ്കായി കുടിവെള്ളം (ബോട്ടിൽ) വാങ്ങിച്ചു നൽകുകയും ചെയ്തു.ഇതിനുപുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവനയായി നൽകുകയും ചെയ്തിരുന്നു.

Share News