
പ്രശസ്ത ആന ചികിൽസകനും പാരമ്പര്യ വിഷചികിൽസകനുമായ കുമ്പളങ്ങാട് അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.
തൃശൂര്‍: പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരന്‍ നമ്ബൂതിരിപ്പാട് അന്തരിച്ചു. 90 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ കുമ്ബളങ്ങാട് അവണപറമ്ബ് മനയില്‍ നടന്നു.
തിരുച്ചിറപ്പള്ളി വിന്‍സന്റ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം 15 വര്‍ഷം ഈ രംഗത്തു പ്രവര്‍ത്തിച്ചശേഷമാണ് പാരമ്ബര്യ ചികിത്സയിലേക്ക് മടങ്ങിയത്. തുടര്‍ന്ന് ആനചികിത്സയില്‍ വൈദഗ്ധ്യം നേടി. അഞ്ഞൂറിലേറെ ആനകളെ ചികില്‍സിച്ച് ഭേദമാക്കിയിട്ടുണ്ട്. അച്ഛനും മുത്തച്ഛനും ആന ചികില്‍സകരായിരുന്നു. ചെറുപ്പം തൊട്ട് ആന ചികില്‍സ കണ്ടു വളര്‍ന്ന് ആ വഴി തന്നെ മഹേശ്വരന്‍ നമ്ബൂതിരിപ്പാടും പിന്‍തുടര്‍ന്നു.
ഗുരുവായൂര്‍ ദേവസ്വം അടക്കമുള്ള ആന സങ്കേതങ്ങളുടെ ഔദ്യോഗിക ഉപദേഷ്ടാവാണ്. അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്ത് സജീവമായിരുന്നു. പാമ്ബുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവി എന്ന നിലയിലും ശ്ലോകരംഗത്തും സജീവമായിരുന്നു. ശ്രീദേവി അന്തര്‍ജനമാണ് ഭാര്യ. ഡോ. ശങ്കരന്‍ നമ്ബൂതിരിപ്പാട്, ഗിരിജ എന്നിവര്‍ മക്കളാണ്.