
മദ്യശാലകൾപോലും തുറക്കുമ്പോൾആരാധാലയങ്ങളുടെ പ്രാധാന്യം അവഗണിക്കരുത്
ദൈവകരങ്ങളിലാണ്
സാക്ഷാത്തായ സുരക്ഷിതത്വം
സാബു ജോസ്,എറണാകുളം

ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കേരളം സാധാരണ നിയന്ത്രണങ്ങൾ നീക്കുന്നു, ഇനി തുറക്കുവാൻ ഹോട്ടലുകളും സിനിമാ ശാലകളും അടക്കം ചുരുങ്ങിയ മേഖലകൾ.
മദ്യം വിൽക്കുവാൻ ആപ്പുകളുണ്ടായി. അതിൽ ഉചിതമെന്നു തോന്നിയതിന് അംഗീകാരവും ലഭിച്ചു. ഇനി പരീക്ഷണം നടത്തി വിതരണം തുടങ്ങിയാൽ മതി. അപ്പോൾ കേരളത്തിൽ എവിടെയും മദ്യം സുലഭമായി ലഭിക്കും. കള്ളുചെത്തും വിതരണവും വളരെ മുമ്പേ തുടങ്ങി. മദ്യപിക്കാൻ പോകുന്നവരും അത് അവിടെ വെച്ചോ, കഴിയാതെ വന്നാൽ പൊതു വഴിയിലോ, വാഹനത്തിലോ, അതും കഴിഞ്ഞില്ല എങ്കിൽ വീട്ടിൽ വന്ന് കുടി തുടങ്ങും. അപ്പോൾ എന്താകും നമ്മുടെ നാടിന്റെ സുരക്ഷിതത്വവും സുസ്ഥിതിയും പിന്നെ സമാധാനവും?
ഇനി വാഹന അപകടവും കുറ്റകൃത്യങ്ങളും വളരെ വേഗം പത്രങ്ങളുടെ റിപ്പോർട്ടിൽ സ്ഥാനം പിടിക്കും. ക്വാറന്റൈൻ വാസം പ്രധിരോധ പ്രവർത്തനങ്ങളിൽ മദ്യവിതരണം എങ്ങനെ സ്വാധിനിക്കുന്നുവെന്ന് ആർക്കു വേണമെങ്കിലും ഗവേഷണം നടത്താം.
വിശ്വാസികൾ സാങ്കേതിക മേഖലയിൽ മികവ് ഉള്ളവരല്ലേ? ആരാധനാലയങ്ങളിൽ സമയം നിശ്ചയിച്ചു, ആരാധനയും പ്രാർത്ഥനയും പൂജകളും നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്നും അനുവാദം, വരുന്ന സമയം തീരുമാനിച്ചു പോകുവാൻ കഴിയുന്ന ആപ്പുകൾ ആരും ഉണ്ടാക്കാത്തത് എന്തുകൊണ്ട്? മദ്യം ആകുമ്പോൾ കോടികൾ കൊടുത്തു വാങ്ങുവാൻ ആളുണ്ടാകും. വിശ്വാസികൾ ആര് വാങ്ങും എന്നായിരിക്കുമോ ചിന്ത. എന്തായാലും ആദ്യം ആര് ആപ്പ് ഉണ്ടാക്കിയാലും അത് വിറ്റുപോകും, അനേകർ ആവശ്യക്കാരുണ്ടാകും എന്നതിന് സംശയമില്ല.



കേരളത്തിൽ ഓരോ ഗ്രാമത്തിലും ഒന്നിൽ അധികം ക്ഷേത്രം, പള്ളി, മോസ്‌ക് എന്നിവ ഉണ്ട്. കോവിഡ് പ്രധിരോധ കാലഘട്ടത്തിൽ നിയന്ത്രണങ്ങൾക്കു വിധേയമായി, ആപ്പ് വഴി വിശ്വാസികളെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കുവാൻ കഴിയും. മദ്യപിച്ചു സുബോധം നഷ്ടപ്പെട്ടും, അച്ചടക്കവുമില്ലാതെയും ആരും ആരാധനയ്ക്കു പോകാറില്ലല്ലോ. അങ്ങനെ ആരെങ്കിലും വന്നാൽ അവരെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാത്തവരല്ല അവിടെ ഉള്ളത്. വ്യക്തമായ നേതൃത്വവും നയങ്ങളും ഉള്ളവരാണ് ക്ഷേത്രവും പള്ളിയും മോസ്‌കും എല്ലാം മനോഹരമായി നയിക്കുന്നത്. സർക്കാർ പറഞ്ഞതെല്ലാം അതുപോലെ അനുസരിക്കുന്നവരാണ് വിശ്വാസി സമൂഹം. അത് തുടർന്നും അങ്ങനെ തന്നെ ആയിരിക്കുകയും വേണം.
എന്നാൽ വിശ്വാസ കാര്യത്തിൽ ആരാധന ഒഴികെ എല്ലാം അനുവദിക്കാം, ആരാധന മാത്രം അരുതെന്ന് പറയുമ്പോൾ അതിൽ ചില അപാകതകൾ ഉണ്ടെന്ന് പറയാതെ വയ്യ. ആപ്പുകൾ ഓരോ പള്ളിക്കും അമ്പലത്തിനും മോസ്കിനും സർക്കാർ ഉണ്ടാക്കി നൽകേണ്ടി വരില്ല. അത് പ്രാദേശികമായി ഓരോരുത്തരും ഉണ്ടാക്കിക്കൊള്ളും. നിയമവും നയവും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാൻ സന്നദ്ധ പ്രവർത്തകരെയും നിയമിക്കട്ടെ. അതിന്റെ വിശദംശവും ആവശ്യമെങ്കിൽ സർക്കാരിന് സമർപ്പിക്കാം. അത് പാലിക്കുന്നുവോയെന്ന് സംശയം വന്നാൽ പോലിസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്കും ശ്രദ്ധിക്കുകയും നടപടികളെടുക്കുകയും ചെയ്യാമല്ലോ.

അതിനൊക്കെ മുമ്പ് സർക്കാർ വിശ്വാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ആരാധനാ നിയന്ത്രങ്ങൾക്കു ഇളവുകൾ കൂടുതൽ നൽകി അനുവാദം നൽകണം. ഇപ്പോഴത്തെ പ്രതേക സാഹചര്യത്തിൽ നടപ്പാക്കിയ നിയമങ്ങളിൽ മാറ്റം വരുത്തണം, അത് പ്രഖാപിക്കണം. അത് വൈകുന്നതിൽ ഉത്കണ്ഠയും ആശങ്കയും വർധിച്ചു വരുന്നത് സർക്കാരും ഭരണ പ്രതിപക്ഷ കക്ഷികളും തിരിച്ചറിയണം. മദ്യം വിതരണം ചെയ്യുന്ന തീരുമാനം സ്വാഗതം ചെയ്തവർക്ക് ലഭിക്കുന്ന വരുമാനം, വോട്ടർമാരുടെ പിന്തുണഎന്നിവ ആയിരിക്കും മനസ്സിൽ. എന്നാൽ അതിന്റെ ദുരന്തം അനുഭവിക്കുന്ന മഹാഭൂരിപക്ഷം വോട്ടു ചെയ്യുന്നത് രഹസ്യമായിട്ടാണെന്നും ഓർക്കുന്നത് ഉചിതം.മദ്യപിക്കുന്നവരുടെ വിവരങ്ങൾ ഇനി എളുപ്പത്തിൽ ലഭിക്കും.
സർക്കാരിന് ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങൾ ശേഖരിച് സർക്കാരിന് നല്ല അർത്ഥത്തിൽ പ്രയോജനപ്പെടുത്താൻ കഴിയും. സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധ്യതികൾക്ക് സഹായം നൽകുമ്പോൾ ബി പി എൽ ലിസ്റ്റ് പരിഷ്കരിക്കുവാൻ ,ദിവസവും 500 മുതൽ 1000 വരെ തുക മുടക്കി മദ്യപിക്കുന്നവരെ ഒഴിവാക്കാമല്ലോ. തങ്ങളുടെ വിവരങ്ങൾ സർക്കാരിനും മറ്റ് ഏജ ൻസികൾക്കും ഉണ്ടെന്ന് മദ്യപാനികൾ ഓർമ്മിക്കുന്നത് ഉചിതം.
മദ്യപാനം ലോക് ഡൗൺ കാലഘട്ടത്തിൽ നിറുത്തിയവർക്കു അതിൽ തുടരാൻ കഴിയണം. അതിനുള്ള സാഹചര്യം ഉണ്ടാകണം. വിശ്വാസി സമൂഹം പിന്തുണയും പ്രോത്സാഹനവും നൽകി അതിന് ശക്തിപകരണം. ഇക്കാര്യത്തിലും മദ്യവിരുദ്ധ, പ്രൊ ലൈഫ് പ്രസ്ഥാനങ്ങൾ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിഷയം മാറുന്നില്ല. “വിശ്വാസം അതല്ലേ എല്ലാം എന്ന് “- എന്ന് പറയുന്നത് നാനാജാതി മതങ്ങളിൽ വിശ്വസിക്കുന്ന ഈശ്വര ദർശനമുള്ളവരാണ്. അവർക്കു വേണ്ടി സംസാരിക്കുന്നവരെ അവഹേളിക്കരുത്. ക്രൈസ്തവ സഭകളുടെ ഏകോപന സമിതി മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരിയുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു .. 500- മുതൽ 1000 വരെ ആൾക്കാരെ കൊള്ളുന്ന പള്ളിയിൽ 50 പേർക്ക് ആരാധനയിൽ (വിശുദ്ധ കുർബാനയിൽ ) സർക്കാർ നിയന്ത്രങ്ങളെല്ലാം പാലിച്ചു പങ്കെടുക്കുവാൻ അനുവാദം നൽകാനാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ഇതര മത സമൂഹങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു തുടങ്ങി.

മനുഷ്യന്റെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിൽ ആരാധന വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത് അവിശ്വാസികളായ ഡോക്ടർമാർ പോലും അംഗീകരിക്കുന്ന കാര്യമാണ്. ഈ കാലഘട്ടത്തിൽ നിരവധി പ്രതിസന്ധികൾ നേരിടുമ്പോൾ വിശ്വാസികൾക്ക് അവർക്ക് ആശ്വാസവും പ്രത്യാശയും ലഭിക്കുന്ന ആരാധനാലയങ്ങളിൽ പോകുവാനുള്ള അനുവാദം നൽകേണ്ടതാണ്. ആരാധനയും ആരാധനാലയങ്ങളിൽ പോകുന്നതും ആണ് സർക്കാരിന് ഏറ്റവും പ്രാധാന്യം കുറഞ്ഞത് എന്ന് ആരെങ്കിലും കരുതിയാൽ അതിനു തെറ്റുപറയാൻ ആകുമോ ?

ഈ ചിന്തയെ ഉണർത്തുന്ന ഒരു ലേഖനം ഇന്ന് ‘ബിഷപ് മാർ ജേക്കബ് മുരിക്കൻ ദീപിക ദിനപത്രത്തിൽ എഴുതിയിട്ടുണ്ട്. ഇതേ ആശയം മറ്റ് പ്രസിദ്ധികരങ്ങളിലും വന്നിട്ടുണ്ട്. . രണ്ടു മാസമായി വിശ്വസിസമൂഹം തങ്ങളുടെ ആരാധാലയങ്ങളിൽ പ്രവേശിക്കാനാവാത്തതിലും ആത്മീയാവശ്യങ്ങൾ സാധ്യമാകാത്ത സാഹചര്യത്തിലും വേദന അനുഭവിക്കുന്നു എന്ന്’ ബിഷപ് മാർ ജേക്കബ് മുരിക്കൻ തുറന്നെഴുതി. ഇത് അദ്ദേഹത്തിന്റെ മാത്രം ചിന്തയോ ആവശ്യമോ അല്ലെന്നു ഭരണാധികാരികൾ മനസ്സിലാക്കണം. ലോക് ഡൗൺ പ്രഖ്യാപനം പോലെ പിന്നീട് ആവശ്യമെങ്കിൽ ഇനിയും നിയന്ത്രിക്കാമല്ലോ. ദൈവം ഉണ്ടെന്നും ആരാധന മറ്റെന്തിനേക്കാളും വലുതാണെന്നും കരുതുന്ന വലിയൊരു സമൂഹം വിങ്ങിപ്പൊട്ടുന്നത് ഭരണസംവിധാനം തിരിച്ചറിയണം.
ഇനി ഒരു പ്രധാന നിരീക്ഷണം പറയട്ടെ. ശബരിമലയിൽ വിശ്വാസികൾ വരുന്നത് വാർത്തയും പൊലീസിന് നിയമപ്രശ്നങ്ങളും ഉണ്ടായത് ഓർക്കുന്നു. അതിന്റെ പ്രശ്നം ഇത്തവണ ഉണ്ടാകാതെ ലോക് ഡൗൺ സർക്കാരിന് സമാധാനം നൽകി. അതുകൊണ്ട് ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് ഉചിതമെന്ന് ആരെങ്കിലും കരുതുമോ?

മാർ ജേക്കബ് മുരിക്കൻ പറഞ്ഞ വാക്കുകൾ പറഞ്ഞുകൊണ്ട് വാ ർത്തകൾക്കപ്പുറമുള്ള ഈ കുറിപ്പ് അവസാനിപ്പിക്കാം. അത്തരം നിരീക്ഷണം പരസ്യമാക്കാതെ വയ്യ! “ആരാധനാലയങ്ങളുടെ പ്രസക്തിയും വിശ്വാസി സമൂഹത്തിന്റെ ആത്മീയ പോഷണവും വലിയ പ്രാധാന്യമുള്ള കാര്യങ്ങളല്ലെന്ന രീതിയിലുള്ള സമീപനം പാടില്ല. സർവതിൻ്റെയും സ്രഷ്ടാവായ ദൈവത്തിൻ്റെ കരങ്ങളിലാണ് സാക്ഷാത്തായ സുരക്ഷിതത്വം എന്നതും വിസ്മരിക്കരുത്. “
ഫേസ് ബുക്കിൽ എഴുതിയത്