അവസാന വര്‍ഷ പരീക്ഷ: സുപ്രീം കോടതി തീരുമാനം 18ന്

Share News

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സുപ്രീം കോടതി ഓഗസ്റ്റ് 18ന് തുടര്‍വാദം കേള്‍ക്കും. കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കി നേരത്തെയുള്ള മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ജയിപ്പിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.

യു.ജി.സി ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഇന്റര്‍മീഡിയേറ്റ് സെമസ്റ്ററിലുള്ള വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ അസെസ്മെന്റിന്റെയും മുന്‍കാല മാര്‍ക്കിന്റെയും ്അടിസ്ഥാനത്തില്‍ ജയിപ്പിക്കാനും പറഞ്ഞിരുന്നു. എന്നാല്‍ അവസാന വര്‍ഷ പരീക്ഷ നടത്താതെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് യു.ജി.സി. ഓണ്‍ലൈന്‍ വഴിയോ ഓഫ്ലൈനായോ പരീക്ഷ നടത്താമെന്നു നിര്‍ദേശിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 31 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജൂലൈ 20ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബീഹാര്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും പരാമര്‍ശിച്ചിരുന്നു.നേരത്തെ മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ എത്തിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വമേധയാ പരീക്ഷകള്‍ റദ്ദാക്കാനുള്ള അധികാരമില്ലെന്ന് യു.ജി.സി സുപ്രീം കോടതിയെ അറിയിച്ചു.

യു.ജി.സിയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. NoMoreWaitUGC എന്ന ഹാഷ്ടാഗിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. തങ്ങളുടെ തുടര്‍പഠനത്തിന് യു.ജി.സിയുടെ തീരുമാനം തടസമാകുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നത്.

Share News