
കോവിഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കൂട്ടുന്നു.
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കൂട്ടുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ നാല് ദിവസത്തിനിടെ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ 82 ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ദിവസവും ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള അവകാശം വീണ്ടും കമ്ബനികള്‍ക്ക് നല്‍കിയതോടെ വില മുകളിലേക്ക് കുതിക്കുകയാണ്. പ്രത്യേക അറിയിപ്പുകളൊന്നുമില്ലാതെ ഞായറാഴ്ച മുതലാണു ദിവസവും വില കൂട്ടിത്തുടങ്ങിയത്.
ഇന്നലെ പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയും വര്‍ധിപ്പിച്ചു. ഇതിനു മുമ്ബായി തിങ്കളാഴ്ച ലിറ്ററിന് 60 പൈസ വീതം കൂട്ടിയിരുന്നു. മെയ് ആറിന് എക്സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും ആയി കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിരുന്നു.