കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ സമ്മാനിച്ച കിഫ്ബി, വിവിധ മേഖലകളിലായി 2953 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകിയിരിക്കുന്നു.

Share News

816 കോടി രൂപയുടെ പദ്ധതികൾക്കാണ് ആരോഗ്യ മേഖലയിൽ അനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പിൻ്റെ 1369.05 കോടി രൂപയുടെ പദ്ധതികൾക്കും അനുമതി നൽകി. കെ. എസ്. ആർ. ടി. സിക്ക് 330 സി. എൻ. ജി ബസ് വാങ്ങാനുള്ള പണം നൽകും. നിലവിലെ ഡീസൽ ബസുകൾ എൽ. എൻ. ജി ആക്കുന്നതിന് പണം വകയിരുത്തിയിട്ടുണ്ട്. ഇതിനായി കെ. എസ്. ആർ. ടി. സിയുമായി കിഫ്ബി ധാരണാപത്രം ഒപ്പുവയ്ക്കും. ഈ പദ്ധതി നടപ്പാകുന്നതോടെ ന്യൂഡൽഹി കഴിഞ്ഞാൽ ഗ്രീൻ ട്രാൻസ്‌പോർട്ട് സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും.

ശബരിമല ഇടത്താവള വികസനം, മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 143 കോടി രൂപ നീക്കിവച്ചു. 24 ക്‌ളസ്റ്ററുകളിലായി 336 സ്‌കൂളുകൾക്ക് ഒരു കോടി രൂപയുടെ അനുമതി നൽകി. തീരദേശത്തെ എല്ലാ സ്‌കൂളുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതി കിഫ്ബി ഏറ്റെടുക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 60 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.

ഇതുവരെ 59000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. പുതിയ പദ്ധതികൾ കൂടെ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ കുതിച്ചു ചാട്ടമായിരിക്കും സംഭവിക്കുക.

Pinarayi Vijayan

Share News