
വേർപിരിഞ്ഞ ആ ആനയും കുഞ്ഞും നമ്മുടെ മനസ്സിൽ ജീവന്റെ പുതിയ കാഴ്ചകൾ നൽകട്ടെ.
ആനക്കുഞ്ഞിന്റെ ജീവിതവും വിലപ്പെട്ടത്.

സാബു ജോസ്
ഇന്നലെ മുതൽ അനേകർ വിളിക്കുന്നു. അനേകർ അവരുടെ ഫേസ്ബുക്കിൽ നിലമ്പുരിൽ ക്രൂരമായി കൊല്ലപ്പെട്ട ആനയമ്മയുടെയും കുഞ്ഞിന്റെയും വേദനിക്കുന്ന കാര്യം എഴുതി. നിയമപഠനം നടത്തുന്ന എന്റെ മകൾ ഏയ്ഞ്ചൽ ആനക്കാര്യം ഇന്നലെ പല തവണ പ്രധിഷേധത്തോടെ പറഞ്ഞു. അടുത്ത സുഹൃത്തായ ജോയി അച്ചൻ കവിതഎഴുതി. വാട്സ്ആപ്പ് ഗ്രൂപ്പിൽ അനേകംപേർ ആനയുടെ ചിത്രങ്ങൾ സഹിതം എഴുതിയിട്ടുണ്ട്.

പ്രിയപ്പെട്ടവരെ നമ്മുടെ ഈ മനോഹരമായ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ ആ കുട്ടിയാനയെ ഓർത്ത് എനിക്കും ഏറെ വിഷമം ഉണ്ട്.എല്ലാ ആന സ്നേഹികളോടും ചേർന്ന് പറയട്ടെ. എനിക്കും പ്രൊ ലൈഫിലെ പ്രവർത്തകർക്കും ദുഃഖം ഉണ്ട്. ആദരാജ്ഞലികൾ അർപ്പിക്കുന്നു.

ഇനി കേരളത്തിൽ ഒരു ആനയും കൊല്ലപ്പെടാതിരിക്കട്ടെ. ആന മാത്രമല്ല മറ്റൊരു ജീവൻ ഉദരത്തിൽ വഹിക്കുന്ന ആടോ പശുവോ പട്ടിയോ പൂച്ചയോ കൊല്ലപ്പെടാതിരിക്കട്ടെ.


ജീവൻ ദൈവത്തിന്റെ ദാനം. അമൂല്യമായ ജീവൻ, അതെക്കുറിച്ചു ചിന്തിക്കുവാൻ നമുക്ക് നിലമ്പുരിലെ ആന അവസരം നൽകുന്നു. ആനയെ പൈനാപ്പിളിൽ തൊട്ടാവെച്ച് കൊല്ലപ്പെട്ടതിൽ മനുഷ്യ മനസാക്ഷി ഉണർന്നതിൽ സന്തോഷം. അവർക്കെല്ലാം നന്ദി.
ആനയെ നടുറോട്ടിൽ തടിവലിപ്പിക്കുമ്പോഴും മണിക്കൂറുകളോളം പൊരിവെയിലത്ത് നിർത്തുമ്പോഴും ഒക്കെ തോന്നാത്ത വികാരം, വിഷമം ഉണ്ടാകാൻ കാരണം, പോസ്റ്റുമാർട്ടം ചെയ്തപ്പോൾ കുഞ്ഞാനയുടെ ചിത്രം കണ്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ മനുഷ്യർക്ക്, സിനിമാ താരങ്ങൾക്കു, മൃഗ സ്നേഹികൾക്ക്, രാഷ്രിയ മത സാമൂഹ്യ സാംസ്‌കാരിക നേതാക്കൾക്ക് ഒരു ജീവനെക്കുറിച്ചു ഇത്രമാത്രം കരുതലുണ്ടെന്നു അറിയുമ്പോൾ വലിയ പ്രത്യാശ ഉണ്ടാകുന്നു.
ആനയ്ക്ക് പടക്കം നിറച്ച പൈനാപ്പിൾ നൽകിയവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50000/-രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ഒരു പ്രസ്ഥാനം രംഗത്തുവന്നു. ഹ്യുമൻ സൊസൈറ്റി ഇന്റർനാഷണൽ എന്ന പ്രസ്ഥാനത്തിന്റെ ഫോൺ നമ്പറും ഈ മെയിൽ വിലാസവും പ്രചരിച്ചിരുന്നു. ഇതുപോലെ ആവേശം കാണിച്ച വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി.
മതം രാഷ്ട്രീയം തുടങ്ങിയ സംഘർഷങ്ങളുടെ പേരിൽ, നിഷേധിക്കപ്പെട്ട മൃഗത്തിന്റെ ഇറച്ചി കഴിച്ചോ എന്ന് സംശയിച്ചും , മറ്റ് നിരവധി കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരിലും മനുഷ്യരെ ക്രൂരമായി കൊല്ലാൻ മടിക്കാത്തവർ കൂടി കൂടിവരുമ്പോൾ, കഴിഞ്ഞ ദിവസങ്ങളിൽ മദ്യം കഴിച്ചെത്തി മാതാപിതാക്കളെ കൊന്നവരുടെ വാർത്തകൾ വായിച്ചു, തളർന്നിരിക്കുന്നവർക്കു ആനയെ കൊന്നതിൽ സമൂഹം ശക്തമായി പ്രതികരിക്കുമ്പോൾ, ആശ്വാസം തോന്നുന്നു.
ഏതൊരു ജീവനും ആരുടെ ജീവനും വിലപ്പെട്ടതും സംരക്ഷണം അർഹിക്കുന്നതുമാണ്. ഈ മനോഭാവം നമ്മിൽ വളരണം. ലോക്‌ഡൌൺ കാലഘട്ടത്തിൽ വീട്ടിലേയ്ക്കു പോകും വഴി ട്രെയിൻ കയറിയും, പട്ടിണി മൂലവും മരിച്ചവരും, പ്രത്യാശ നഷ്ട്ടപ്പെട്ടു ജീവിതം നഷ്ടപ്പെട്ടവരും നമ്മുടെ പരിഗണനയ്ക്കു അർഹതയുള്ളവർ.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും, ജിവിതം അടുത്ത ഘട്ടത്തിൽ വിജയം നേടുമെന്നും മറ്റുള്ളവരോട് നമുക്ക് പറയുവാൻ കഴിയണം. ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ വിഷമിക്കുന്നവരെ സഹായിക്കുവാനും, അവർക്കു പ്രത്യാശ പകരാനും എല്ലാവർക്കും ഉത്തര വാധിത്വം ഉണ്ട്.
ആനകാര്യം ദിവസങ്ങൾ കഴിയുംതോറും വലിയ വാർത്തയും വിവാദവുമായി മാറുന്നു. ജൂൺ 4 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ മാധ്യമപ്രവർത്തക കൂടിക്കാഴ്ചയിലും ഈ വിഷയം പരാമർശിക്കപ്പെട്ടു.

കേരളത്തിന്റെ കോവിഡ് പ്രതിരോധ ഖ്യാതിയെ നഷ്ട്ടപെടുത്തുവാനും, നമ്മുടെ നാടിനെ അപകിർത്തി പ്പെടുത്തുവാനും ശ്രമിക്കുന്നതിലുള്ള പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്നലെ പത്ര സമ്മേളനത്തിലും ഇന്ന് പ്രധാന പത്രങ്ങളിലും ആനയെ കണ്ടെത്തിയ സ്ഥലം മലപ്പുറം ജില്ല അല്ലെന്നും പാലക്കാട് ആണെന്നും ആവർത്തിച്ചു പറയുന്നു. നിലമ്പുർ അല്ല മണ്ണാർക്കാട് ആണെന്ന് വ്യക്തമാക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നപ്പോൾ വനംവകുപ്പും മാധ്യമങ്ങളും അറിയാതെ പോയോ?
മലപ്പുറം ജില്ലയിൽ ആന (അതും ഗർഭിണി )കൊല്ലപ്പെടുമ്പോൾ മാത്രമാണോ ചിലർക്ക് വേദന ഉയരുന്നത്? ജില്ല മാറുമ്പോൾ ചിലർക്ക് ആശ്വാസം. മലപ്പുറം ജില്ലയിൽ അങ്ങനെ നടന്നുവെന്ന് പറഞ്ഞ് അവിടെ ഉള്ളവരെ കുറ്റപ്പെടുത്തുന്നവരും, അവിടെ ആശ്വസിക്കുന്നവരും എല്ലാം രണ്ട് ചേരികളിൽ നിന്ന് പോരടിക്കുന്നവരും ജീവന്റെ മഹത്വം അറിയാതെ പോകരുത്.
ഒരു ജില്ലയിൽ കൂടുതൽ ജീവിക്കുന്ന മനുഷ്യരുടെ മതപരമായ വിശ്വാസം നോക്കി കുറ്റപ്പെടുത്തുന്ന ക്രൂരത മനുഷ്യന് യോജിച്ചതല്ല. നമ്മുടെ നാട്ടിലെ മനുഷ്യസമൂഹത്തെ ഒന്നായി കാണുവാനും ആദരിക്കുവാനും സ്നേഹിക്കുവാനും കരു തുവാനും നമുക്ക് കഴിയണം. ഈ ഭൂമിയിൽ ഒരേ കാലഘട്ടത്തിൽ ജനിക്കുവാനും ജീവിക്കുവാനും അവസരം ലഭിച്ച നമുക്ക് ദൈവത്തിന് നന്ദിയും സ്തുതിയും അർപ്പിക്കാം. പരസ്പരം ആദരവോടെ വീക്ഷിക്കാനും സംരക്ഷിക്കാനും ശ്രമിക്കാം.
ആനയോട് കേരളത്തിലും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലുമുള്ളവർ കാണിച്ച കാരുണ്യം, ജീവനുള്ള ഗർഭസ്ഥശിശുവിനോട് കാണിക്കാത്തതാണ് എന്നെയും സഹപ്രവർത്തകരായ പ്രൊ ലൈഫ് ശുശ്രുഷകരെയും ഈ ദിവസങ്ങളിൽ ചിന്തിപ്പിക്കുന്നത്. അമ്മയുടെ ഉദരത്തിൽ വളർച്ചയാരംഭിച്ച കുഞ്ഞിനെ ജനിക്കുവാൻ ദിവസങ്ങൾക്കു മുമ്പും, അപൂർവമായി ജനിച്ച ഉടനെയും അതിക്രൂരമായി കൊല്ലുമ്പോൾ വേദനിക്കണ്ടേ?
അമ്മയുടെഗർഭപാത്രത്തിൽ സുരക്ഷിതമായി കഴിയുന്ന കുഞ്ഞിനെ വെട്ടിമുറിച്ചും, മരുന്ന് കുത്തിവെച് മരവിപ്പിച്ചുമെല്ലാം കൊ ല്ലുന്ന രീതികൾ വിവരിക്കുവാൻ മനസ്സ് അനുവദിക്കുന്നില്ല.
ആനയ്ക്ക് സൂത്രത്തിൽ പൈനാപ്പിൾ നൽകി, അതിൽ തോട്ടവെച്ച വ്യക്തിയെ ഈ കുറിപ്പ് എഴുതുംവരെ കണ്ടെത്തിയില്ല. എന്നാൽ ഓരോ പിഞ്ചു കുഞ്ഞിനെയും കൊല്ലുന്നത് , ദൈവം തിരഞ്ഞെടുത്ത അമ്മയും അപ്പനും (അച്ഛൻ, ഉപ്പ, )ആണെന്ന് മറക്കരുത്. അതിന് അവർ കുട്ടുപിടിക്കുന്നതോ, ജീവൻ രക്ഷിക്കുവാൻ പ്രതിജ്ഞ എടുത്തിട്ടുള്ള ഡോക്ടറെയും നഴ്സിനെയും. വലിയ തുക വാങ്ങി അവർ കൊലപാതകം നടത്തുന്നു.
തെരുവിലും കാട്ടിലും കുളത്തിലും നടക്കുന്ന കൊലപാതകങ്ങൾ അറിയുകയും ശിക്ഷ ലഭിക്കുകയും ചെയ്യുമ്പോൾ ഇവിടെ എല്ലാം സുരക്ഷിതം. ആശുപത്രിയുടെ സംരക്ഷണം ഇവർക്ക് ലഭിക്കുന്നു. ഓരോ കുഞ്ഞും നമ്മുടെ ഈ ഭൂമി കാണുവാൻ കഴിയാതെ, എന്തിന് ഉറക്കെ നിലവിളിക്കുവാൻ പോലും ആ കുഞ്ഞിന് കഴിയുമോ?
കാരണം ആ കുഞ്ഞിനെ കൊല്ലുവാൻ ഓപ്പറേഷൻ ടേബിളിൽ കിടക്കുന്നത് അവന്റെ /അവളുടെ സ്വന്തം അമ്മയല്ലേ. ആശുപത്രിയിലേയ്ക്ക് അമ്മയെയും കുഞ്ഞിനെയും (അമ്മയുടെ ഉദരത്തിലെ കുഞ്ഞും യാത്രചെയ്യുകയാണല്ലോ ) കൊണ്ടുവന്നത് പിതാവ് ആണല്ലോ.
കിടന്നുറങ്ങുമ്പോൾ നിങ്ങളെ രാത്രിയിൽ മാതാപിതാക്കൾ നോക്കി നിൽക്കുമ്പോൾ, ഏതാനും വ്യക്തികൾ മുഖംമറച്ചു കത്തിയും വടിയും ഉപയോഗിച്ചു കൊല്ലാൻ ശ്രമിക്കുന്നത് ഓർത്തുനോക്കാമോ. നിങ്ങളുടെ കയ്യിലും കാലിലും വെടിയുണ്ടകൾ ഏൽക്കുമ്പോൾ ഉണ്ടാകുന്ന വേദന വർധിപ്പിക്കുന്നത് എന്തായിരിക്കും? മാതാപിതാക്കൾ നോക്കിനിന്നാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് കാണുമ്പോൾ എന്തായിരിക്കും മാനസികാവസ്ഥ? !.

പ്രിയപ്പെട്ടവരെ , ആനയമ്മ അറിഞ്ഞില്ല, തനിക്ക് ലഭിച്ച ഭക്ഷണത്തിൽ വയറ്റിൽ ചെന്നാൽ പൊട്ടിതെറിക്കുന്ന തോട്ട ഉണ്ടെന്നത്. ആന മരിച്ചപ്പോൾ കുഞ്ഞും മരിച്ചു. എന്നാൽ ക്രൂരമായി ഭ്രുണഹത്യ ചെയ്യുന്ന അമ്മയും, അതിന് പ്രേരണ നൽകുന്നവരും ചെയ്യുന്നതോ. എന്ത് ന്യായം കണ്ടെത്തി കുഞ്ഞിനെ കൊല്ലുവാൻ ശ്രമിക്കുന്നവരും, അതിന് പ്രേരണ നൽകുന്നവരും പിന്തുണ നൽകുന്നവരും , നിയമത്തിന്റെ പിൻബലം നൽകുന്നവരുമെല്ലാം കൊടുംകുറ്റവാളികൾ ആണ്. അവർ ഈ ലോകത്തിന്റെ നിയമത്തിന്റെ മുമ്പിൽ ശിക്ഷ അർഹിക്കുന്നു. ആധുനിക നിയമത്തിൽ നിന്നും രക്ഷനേടിയാലും ഇവർ ദൈവത്തിന്റെ വിധിക്ക് മുമ്പിൽ കൈകുപ്പി നിൽക്കേണ്ടി വരും. അവരും തലമുറകളും കൊന്ന കുഞ്ഞുങ്ങളുടെ നിലവിളിക്ക് ഉത്തരം നൽകേണ്ടിവരില്ലേ.
വിദേശത്തു പോകണം., പഠിക്കണം, പ്രമോഷൻ,കുറച്ചുനാൾ കുടി ഹണിമൂൺ ആഘോഷിക്കണം… അറിയാതെ ഗർഭം ധരിച്ചു, എന്ന് പറഞ്ഞ് കുഞ്ഞിനെ കൊല്ലാൻ പോകുന്നവരുടെ മനസ്സ് മാറണം. അങ്ങനെ അറിയാത്ത കാലഘട്ടത്തിൽ ചെയ്തവർ അനുതപിക്കണം
.പ്രാത്ഥിച്ചു, തീരുമാനം എടുത്തു കുഞ്ഞുങ്ങളെ സംരക്ഷിക്കുക. കൗണ്സിലിങിലൂടെ ലഭിക്കുന്നതും, നിങ്ങൾക്ക് ലഭിക്കുന്ന പ്രേരണയനുസരിച്ചു അനാഥകുഞ്ഞുങ്ങളുടെ സംരക്ഷത്തിന് സഹായിക്കുക. കുറ്റബോധം ഒന്നിനും പരിഹാരം അല്ലെന്നു മറക്കരുത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിൽ ഓരോ വർഷവും 40-50 ഗർഭച്ഛിദ്രങ്ങൾ നടക്കുന്നു. അതായത് ഒരു ദിവസവും 125000 കുഞ്ഞുങ്ങൾ അമ്മമാരുടെ ഉദരങ്ങളിൽവെച്ച് അരുംകൊല ചെയ്യപ്പെടുന്നു.

നമ്മുടെ രാജ്യത്തെ നിയമം 24 ആഴ്ചവരെ കുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തിൽ വെച്ച് (വ്യവസ്ഥകളോടെ) വേണമെങ്കിൽ കൊല്ലാമെന്നു പരിഷ്കരിച്ചപ്പോൾ അതിന് എതിരെ ഒരു വരിഎഴുതാത്ത, പറയാത്ത മാധ്യമങ്ങൾ ആനകാര്യം ആഘോഷിക്കുന്നു. കണ്ണീർപൊഴിക്കുന്നു, എഡിറ്റോറിയൽ എഴുതിബോധവൽക്കരണം നടത്തുന്നു. കഷ്ട്ടം. നാണക്കേട്. അന്നും മുല്യങ്ങളിൽ അടിത്തറയിട്ട ചില മാധ്യമങ്ങൾ ശക്തമായി പ്രതികരിച്ചത് ഓർക്കുന്നു.
ഇപ്പോൾ നിലവിളിക്കുന്ന മന്ത്രിമാരും സിനിമാ രാഷ്ട്രീയ താരങ്ങളും മനുഷ്യജീവനെ കൊല്ലാനുള്ള നിയമപരിഷ്കരണം വന്ന ദിവസങ്ങളിൽ ടീവി കണ്ടില്ലേ, പത്രം വായിച്ചില്ലേ?

അതിക്രൂരമായി പിച്ചി ചീന്തപ്പെടുന്ന, ജനിക്കുവാൻ അവകാശം നിഷേധിക്കപ്പെടുന്ന മനുഷ്യജീവനുകൾക്കു നേരെ മനസാക്ഷിയുടെ വാതിൽ നിസ്സംഗതയുടെ സാക്ഷയിട്ടു പൂട്ടിവെച്ചവർ നിരവധിയാണ്. പുരോഗമനം പറയുന്ന ഭരണ പ്രതിപക്ഷ ക ഷികളിലെ എത്ര ജനപ്രതിനിധികൾ ജീവനുവേണ്ടി നിലപാടുകൾ എടുത്തു? സംസ്ഥാനത്തും കേന്ദ്രത്തിലും മനുഷ്യജീവനെയും കുടുംബത്തെയും സ്വാധിനിക്കുന്ന നിയമങ്ങൾ മാറ്റിമറിച്ചപ്പോൾ നയം വ്യക്തമാക്കി?. രാഷ്ട്രീയപാർട്ടികൾ മൗനം പാലിക്കുന്നു. നിരവധി മത സംഘടനകൾ അടക്കം മനുഷ്യജീവന്റെ സംരക്ഷണകാര്യത്തിൽ നിലപാടുകൾ എടുക്കാനും, അത് പ്രഖ്യാപിക്കാനും മടിക്കുന്നു. എന്തുകൊണ്ട്?
കേരളത്തിൽ രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾ പാടില്ലെന്നും, കൂടിയാൽ അവർക്കു സർക്കാരിന്റെ അവകാശങ്ങൾ നിഷേധിക്കുമെന്നും, മാതാപിതാക്കൾക്ക് ശിക്ഷ നൽകണമെന്നും കേരളത്തിൽ നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ നൽകിയത് ഓർമ്മയുണ്ടല്ലോ.
വലിയ വാർത്ത വന്നപ്പോൾ അന്ന് എത്ര ഗർഭിണികൾ ഭയന്ന് കാണും. ശിക്ഷഭയന്നും മൂന്നാമത്തെ കുഞ്ഞിന്റെ അവസ്ഥയിൽ വേദനിച്ചും ഭ്രുണഹത്യക്ക് ശ്രമിച്ചവർ ഉണ്ടെങ്കിൽ അതിന് കാരണക്കാർ ആരായിരിക്കും?
അന്നും കേരളത്തിൽ കെസിബിസി പ്രൊ ലൈഫ് സമിതി ശക്തമായ നിലപാടും നയങ്ങളുമായി രംഗത്തുണ്ടായിരുന്നു. കൂടുതൽ കുട്ടികളുള്ള പഴയ തലമുറയിലെയും യുവ തലമുറയിലെയും കുടുംബങ്ങളെ ഞങ്ങൾ പരസ്യമായി പൊതുവേദിയിൽ ആദരിച്ചു. ജീവസമൃദ്ധി എന്നപേരിലുള്ള പദ്ധതിയുടെ ചീഫ് കോ ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ മനസ്സിൽ നിറയുന്നു. അന്ന് 5000 ഓളം കുടുംബങ്ങളെ ആദരിച്ചത് ജീവന്റെ -അത് സംരക്ഷിക്കുന്ന കുടുംബങ്ങളുടെ മഹത്വം പ്രഘോഷിക്കാൻ ആയിരുന്നു. അതിന്നും കതോലിക്ക രൂപതകളിൽ തുടരുന്നു.
അടുത്തകാലത്ത് കേരളത്തിൽ ഹൈകോടതിയിൽ ഒരു കേസ് വന്നു.
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹിതനായ ഒരാൾ പ്രണിയിച്ചതിന്റെ അനുഭവങ്ങൾ. പെൺകുട്ടി ഗർഭിണിയായി, അയാൾ ഉപേക്ഷിച്ചു. 24 ആഴ്ചവളർച്ചയെത്തിയ കുഞ്ഞിന്റെ ഭ്രുണഹത്യക്കു അനുവാദം നൽകണമെന്ന ആവശ്യം കോടതിയുടെ മുമ്പിൽ എത്തി
. അമ്മയായ കുട്ടിയുടെ അവസ്ഥ, ജീവൻ ഒക്കെ പരിഗണിച്ചു, കോടതി അനുവാദം നൽകിയത് വാർത്ത ആയിരുന്നു. അന്നും ആ കുഞ്ഞിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രൊ ലൈഫ് ശുശ്രുഷകർ നടത്തിയിരുന്നു.
കോടതി പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചു. എങ്കിലും വൈകിയാണെങ്കിലും അഭിഭാഷകനെ കണ്ടെത്തി സംസാരിക്കുവാൻ കഴിഞ്ഞു. കുഞ്ഞിന്റെ സംരക്ഷണം പ്രൊ ലൈഫ് പ്രവർത്തകർ ഉറപ്പുനൽകി. മാധ്യമങ്ങളിൽ വാർത്ത നൽകി. വിവിധ അന്വേ ക്ഷണങ്ങൾ ഇടപെടലുകൾ നടത്തുവാൻ കഴിഞ്ഞത് ഓർക്കുന്നു. അബോർഷൻ ഇല്ലാതെ ആ കുഞ്ഞ് ജനിച്ചു. പ്രായം തികയാതെ ജനിച്ച കുഞ്ഞ് അധികം വൈകാതെ ഭൂമിയിൽ ജീവിക്കാൻ കഴിയാതെ യാത്രയായി. ഞാൻ ഇത് പറഞ്ഞത് ഇത്തരം സംഭവങ്ങളിലൊന്നും ആനയ്ക്ക് വേണ്ടി കര യുന്നവരെ കണ്ടിട്ടില്ല.
ജനിച്ച കുഞ്ഞിനെ ഉപേക്ഷിക്കുന്ന വാർത്തകൾ വരുമ്പോഴും നമ്മുടെ മനസ്സ് വേദനിക്കുന്നില്ലേ.
പ്രകൃതിയിലെ എല്ലാ ജീവികളോടും കരുണയും അനുകമ്പയും വേണം. അതിനുവേണ്ടി നമ്മുടെ മനസ്സ് പാകപ്പെടുത്താൻ ശ്രദ്ധിക്കാം.
എന്റെ വീട്ടിൽ ഇപ്പോൾ 7പൂച്ചകൾ ഉണ്ട്. മോൾ മിലിയെന്നു പേരിട്ട പൂച്ച നാല് തവണ പ്രസവിച്ചു. അങ്ങനെ ആണ് കൂട്ടിപൂച്ചകൾ വർധിച്ചത്. മുമ്പ് മിലി പ്രസവിച്ച ചില കുഞ്ഞുങ്ങളെ സുഹൃത്തുക്കൾക്ക് നൽകി. ചിലത് ജനിച്ച ഉടനെ മരിച്ചുപോയി. മിലിയെപ്പോലെ ഞങ്ങളും വിഷമിച്ചു.
സുടു, ചാർളി എന്നിങ്ങനെ രണ്ട് ആൺ പൂച്ചകളും ഉണ്ട്. ഇവരുടെ ജൂവിതം ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു. മിലിയമ്മ പൂച്ച തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു, സംരക്ഷിക്കുന്നത് ഞാൻ കൗതുകത്തോടെ, അല്ല ഒത്തിരി ഒത്തിരി ആദരവോടെ വീക്ഷിക്കാറുണ്ട്. അമ്മയുടെ ചുമതലകൾ.

മിലിതന്റെ കുഞ്ഞി പൂച്ചകളെ സംരക്ഷിക്കുമ്പോൾ, ഭാര്യ എൽസിയും മക്കളായ അമലും ഏയ്ഞ്ചലും അതിന് സംരക്ഷണ കവചം ഒരുക്കുന്നതിൽ, ഭക്ഷണം നൽകി പരിപാലിക്കുന്നതിൽ വലിയ ശ്രദ്ധപുലർത്തുന്നു. ചില കുഞ്ഞുങ്ങളെ കൊടുക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. രണ്ട് കുഞ്ഞുങ്ങൾക്ക് കണ്ണിന് എന്തോ അസുഖം ഉണ്ടെന്നും അത് മരുന്ന് നൽകിമാറ്റിയ ശേഷം കൊടുക്കാമെന്നു എൽസി പറഞ്ഞപ്പോൾ, ആ കുഞ്ഞ്പൂച്ചകളുടെ കാര്യത്തിൽ എൽസിയുടെ കരുതൽ എനിക്ക് അറിയുവാൻ കഴിഞ്ഞു. എന്തിന് കൊടുക്കണം എന്ന ചോദ്യം വീട്ടിൽ ഉണ്ടായപ്പോൾ , “മിലി ഇനിയും പ്രസവിക്കുമല്ലോ “- എന്നായിരുന്നു ഉത്തരം.
വ്യക്തിപരമായ പൂച്ചയുടെ കാര്യങ്ങൾ പറഞ്ഞത് മനുഷ്യജീവൻപോലെ പ്രധാപ്പെട്ടതാണെന്നു പറയാനാണ്.
ഇന്ന് പ്രകൃതി സംരക്ഷണ ദിനം. പ്രകൃതിയിലെ സകല ജീവജാലങ്ങളും നമ്മുടെ സ്വന്തം ആണ്. എല്ലാ ജീവികളോടും കരുണകാണിക്കുമ്പോൾ, അമ്മയുടെ ഉദരത്തിൽ രൂപം പ്രാപിച്ച, മനുഷ്യജീവിതം ആരംഭിച്ച നിസ്സഹായരായ കുഞ്ഞുമക്കളോടും സ്നേഹം കരുതൽ കാണിക്കാം.

ജീവന്റെ സമൃദ്ധിയും സമഗ്ര സംരക്ഷണവും – നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യവും മാർഗവും ആയി സ്വീകരിക്കാം.
വേർപിരിഞ്ഞ ആ ആനയും കുഞ്ഞും നമ്മുടെ മനസ്സിൽ ജീവന്റെ പുതിയ കാഴ്ചകൾ നൽകട്ടെ. ഓരോ ജീവനും വിലപ്പെട്ടത്. അത് സംരക്ഷിക്കപ്പെടണം. അതിന് വേണ്ടി നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം, പ്രവർത്തിക്കാം.
