വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം.
മുളപ്പിച്ച കടല കഴിച്ച് ശാന്തിഭവനിലെ വെച്ചൂര്‍ പശുവിന് ‘അത്ഭുത’പ്രസവം
കേരളത്തിന്റെ തനത് വര്‍ഗ്ഗവും വംശനാശ ഭീഷണി നേരിടുന്നതുമായ വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം. പതിവു പോലെ പശുവിന് തീറ്റ നല്‍കാന്‍ ചെന്നപ്പോഴാണ് കാളക്കുട്ടി തള്ള പശുവിന്റെ പാല്‍ കുടിക്കുന്നത് കണ്ടത്. ചെനയുള്ളതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ പശു പ്രസവിക്കുമെന്ന കാര്യത്തില്‍ ആശുപത്രിയിലുള്ളവര്‍ക്ക് അറിവൊന്നുമില്ലായിരുന്നു.
ഏതായാലും പ്രസവശേഷം അമ്മയും കാളക്കുട്ടിയും സുഖമായി കഴിയുകയാണ്. പശുവിനെ കുത്തി വെക്കാന്‍ ലക്ഷണങ്ങള്‍ കാണാതിരുന്നാല്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒരാഴ്ചയായി കടല മുളപ്പിച്ചു കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.
ഏറെനാളായി കേരളത്തിന്റെ തനത് ഇനമായ വെച്ചൂര്‍ പശു ശാന്തിഭവനിലെത്തിയിട്ട്. ആശുപത്രി വളപ്പിലെ പച്ചക്കറി കൃഷിയോടൊപ്പം പശു പരിപാലനവും സുഗമമായി നടക്കുന്നുണ്ട്. ശാന്തസ്വഭാവമുള്ള ഇവയെ പരിപാലിക്കുവാന്‍ എളുപ്പമാണ്. ഉയര്‍ന്ന രോഗ പ്രതിരോധശേഷിയും ഉഷ്ണപ്രതിരോധവും ഇവയെ മികച്ചതാക്കുന്നു. ചെറിയ ഇനം പശു ആയതിനാല്‍ കുറഞ്ഞ ആഹാരാവശ്യമേ ഇവയ്ക്കുള്ളൂ. പാല്‍ ഉത്പാദന വര്‍ദ്ധനവിനു വേണ്ടി 1960 മുതല്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ക്രോസ് ബ്രീഡിങ് പദ്ധതി മൂലം വംശനാശത്തിന്റെ വക്കില്‍ എത്തിയ വെച്ചൂര്‍ പശു ഇനത്തെ കാര്‍ഷിക സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ സംരക്ഷിച്ച് പരിപാലിക്കുവാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ട്
.ഉയരക്കുറവ് , കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഴിവ് , രോഗപ്രതിരോധശേഷി , പാലിലെ ഔഷധഗുണം തുടങ്ങിയവയാണ് വെച്ചൂര്‍ പശുവിന്റെ പ്രത്യേകതകള്‍. നമ്മുടെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ഈ പശുക്കള്‍ കേരളത്തില്‍ മുന്നൂറോളമെയുള്ളൂ.
കറുപ്പ്, വെളുപ്പ്, തവിട്ട് തുടങ്ങിയ ഒറ്റ നിറങ്ങളിലാണ് കാണപ്പെടുക. പ്രതിദിന പാല്‍ ഉത്പാദനം 3 ലിറ്ററില്‍ താഴെ മാത്രമാണ് . 6%ത്തില്‍ അധികം കൊഴുപ്പ് കാണിക്കുന്ന പാലിലെ ഉയര്‍ന്ന ഫോസ്‌പോലിപിഡ് അനുപാതം കുട്ടികള്‍ക്ക് പോഷകമൂല്യത്തിനും, ബുദ്ധിവികാസത്തിനും അനുയോജ്യമാണ്.
വെച്ചൂര്‍ പശുവിന്റെ പാലില്‍ ഹൃദ്രോഗത്തെയും പ്രമേഹത്തെയും തടയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതായി കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ ഡോ.മുഹമ്മദ് കണ്ടത്തിയിരുന്നു. മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ബുക്ക് ചെയ്താല്‍ ലഭ്യതയ്ക്ക് അനുസരിച്ച് വെച്ചൂര്‍ പശുവിനെ ലഭിക്കും
.ശാന്തിഭവൻ പാലിയേറ്റീവ് കെയർ സെന്ററിൻെറ ഫേസ്ബുക്കിൽ