
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും നെഞ്ചിടിപ്പ് കേരളത്തിലെ ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ സര്‍ക്കാരിനും സിപിഎമ്മിനും എതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുന്‍പ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ അറസ്‌റ്റിലായി. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായി. സംസ്ഥാനത്തില്‍ ഭരണാധികാരം ഉപയോഗിച്ച് തീവെട്ടി കൊളളകളാണ് നടക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മകന്‍ അറസ്റ്റിലായതിന്റെ പേരില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കരുതെന്നും അതാണ് യുഡിഎഫിന് ഗുണകരമെന്നും ചെന്നിത്തല പരിഹസിച്ചു.
‘നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരാക്കാമെന്നാണോ കരുതുന്നത്. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസാണ് നേതൃത്വം നല്‍കിയത്. കേന്ദ്ര ഏജന്‍സിയെ വിളിച്ച് വരുതിയത് മുഖ്യമന്ത്രിയല്ലേ? പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച ശേഷമാണ് കേസില്‍ അന്വേഷണം വന്നത്. അറസ്റ്റ് വന്നപ്പോള്‍ അത് പകപോക്കലാണെന്ന് പാര്‍ട്ടി പറയുന്നത് എന്തിനാണ്?’ ചെന്നിത്തല ചോദിച്ചു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്വര്‍ണകടത്തു കേസും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. ഭരണത്തിന്റെ തണലിലാണ് കോടിയേരിയുടെ മക്കള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെ കുറിച്ച് നിരന്തരം വലിയ കേസുകള്‍ വരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നെഞ്ചിടിപ്പ് കേരളത്തിലെ ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.