ചന്ദ്രമതി ടീച്ചർ എഴുതിയ പോലെ തിരുവനന്തപുരത്തെ വലിയൊരു സാംസ്കാരിക സാന്നിധ്യം കൂടി വിട്ടു പിരിയുകയാണ്.

Share News

ഭാരത് ഭവനു മുന്നിൽ തൈക്കാട് അമ്പലവളവു വഴി എപ്പോൾ പോയാലും മേടയിൽ വീട്ടിലേക്കു കയറണേ എന്നാണ് പത്മജചേച്ചി ആവശ്യപ്പെട്ടിരുന്നത്.

ഭാരത് ഭവനിൽ റിപ്പോർട്ടിങ്ങിനു വരുമ്പോഴൊക്കെ കാണണമെന്നും പറഞ്ഞു. ചിലപ്പോഴെല്ലാം കണ്ടു. ഇടയ്ക്കു വിളിച്ചു. എന്തൊരു വൈവിധ്യാർന്ന വ്യക്തിത്വമായിരുന്നു. കഥാകൃത്ത്, കവി, ഗാനരചയിതാവ്, ചിത്രകാരി ,നർത്തകി, പാട്ടുകാരി.. ഒടുവിലായി ഒരു മൗത്ത് ഓർഗണിൽ പാട്ടു വായിക്കുന്ന വിഡിയോയും അയച്ചു.

അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ ഭാവങ്ങൾ , മാതൃഭൂമിയിലും കലാകൗമുദിയിലും ജനയുഗത്തിലുമൊക്കെ പ്രസിദ്ധീകരിച്ച ചേച്ചിയുടെ കഥകൾ സമാഹരിച്ചു കൊണ്ടിരിക്കുകയാണ് നിരൂപകനായ പ്രദീപ് പനങ്ങാട്. അത് അച്ചടിച്ചു പുസ്തക രൂപത്തിൽ കാണുന്നതിനു മുൻപേയാണ് വിയോഗം

.60 കളുടെ ഒടുവിൽ ചേച്ചി വഴുതക്കാട് വിമൻസ് കോളജ് വിദ്യാർഥിയായിരുന്ന കാലത്താണ് കഥയെഴുത്തിൽ സജീവമായിരുന്നത്. ഇരട്ട സഹോദരി ഗിരിജയും എഴുത്തുകാരി തന്നെ. 60 കളുടെ ഒടുവിലും 70 കളുടെ തുടക്കത്തിലും പത്മജ – ഗിരിജ മാർ തകർത്തെഴുതി. പിന്നീടാണ് ചേച്ചി എം.ജി. രാധാകൃഷ്ണൻ്റെ പത്നിയാകുന്നത്. എഴുത്ത് തുടർന്നിരുവെങ്കിൽ അവർ ഇന്നെവിടെ എത്തി നിന്നേനെ!

ചേച്ചിയ്ക്ക് മകൻ രാജകൃഷ്ണനെപ്പറ്റി പറയുമ്പോൾ വലിയ അഭിമാനമായിരുന്നു. സമകാലിക ഇന്ത്യൻസിനിമയിൽ ശബ്ദത്തിൻ്റെ സൗന്ദര്യം അനുഭവിപ്പിക്കുന്ന എം.ആർ രാജ കൃഷ്ണൻ എന്ന വിസ്മയം.ചെന്നൈയിൽ നിന്നും രാജകൃഷ്ണൻ അമ്മയെ കാണാൻ എത്തുമ്പോൾ അവർക്കൊപ്പം ഹരിശങ്കറിനെയും കൂട്ടി (ജീവാംശമായ് എന്തു നന്നായി പാടിയിരിക്കുന്നു! ) ഒരു ഫീച്ചർ പ്ലാൻ ചെയ്തിരുന്നു. രാജകൃഷ്ണൻ്റെ തിരക്കുകൾ മൂലം അതു നടന്നില്ല

അമ്മയെ കാണാൻ ആരെയുമറിയിക്കാതെ പെട്ടന്നോടി വന്ന് പെട്ടന്നു മടങ്ങുന്നതായിരുന്നു മകൻ്റെ ശീലം. ലോക് ഡൗൺ കാലത്ത് തൈക്കാട് ഗ്രൗണ്ടിനഭിമുഖം തുറന്നു വച്ച കൊച്ചു ടീ സ്റ്റാളിൽ ഒന്നു രണ്ടു വട്ടം പ്രിയ മിത്രത്തിനൊപ്പമിരുന്നപ്പോൾ വിളിക്കണമെന്നു കരുതിയെങ്കിലും വിളിക്കാനായില്ല.

സ്റ്റോറി മാത്രമല്ല, സോഴ്സുകൂടിയായിരുന്നു ചേച്ചി. ചന്ദ്രമതി ടീച്ചർ എഴുതിയ പോലെ തിരുവനന്തപുരത്തെ വലിയൊരു സാംസ്കാരിക സാന്നിധ്യം കൂടി വിട്ടു പിരിയുകയാണ്.

T B Lal Lal

Journalist at Malayala Manorama

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു