മണിപ്പൂരില്‍ നിന്നുള്ള കത്തോലിക്ക സന്യാസിനിയ്ക്കു രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം.

Share News

ന്യൂഡല്‍ഹി: സാമൂഹ്യ സേവന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കുകയും ‘ശുചിത്വഭാരത പദ്ധതി’ക്ക് പ്രചാരണം നല്‍കുകയും ചെയ്ത കത്തോലിക്കാ കന്യാസ്ത്രീക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ്. സെപ്റ്റംബര്‍ 24ന് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദില്‍ നിന്നും ‘നാഷണല്‍ സര്‍വീസസ് സ്കീം’ അവാര്‍ഡ് സ്വീകരിച്ച 42 പേരിലാണ് മണിപ്പൂരില്‍ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റര്‍ വില്ല്യം പര്‍മാറും ഉള്‍പ്പെട്ടിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ വിര്‍ച്വല്‍ മാര്‍ഗ്ഗത്തിലൂടെ നടത്തിയ അവാര്‍ഡു ദാന ചടങ്ങില്‍ കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള പ്രമുഖരും അവാര്‍ഡ് ജേതാക്കളും പങ്കെടുത്തു. മണിപ്പൂരിലെ സാമൂഹ്യ സേവന രംഗത്ത് നല്‍കിയ എടുത്തു പറയേണ്ട സംഭാവനകളാണ് വെഡ്രൂണ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന കാര്‍മ്മലൈറ്റ്‌ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ പര്‍മാറിനെ അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് കേന്ദ്ര യുവജനകാര്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മണിപ്പൂരിലെ സേനാപതി ജില്ലയിലെ മാരാമിലുള്ള ഡോണ്‍ ബോസ്കോ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഒന്നിന്റെ പ്രോഗ്രാം ഓഫീസറാണ് മുപ്പത്തിയൊന്‍പതുകാരിയായ സിസ്റ്റര്‍ പര്‍മാര്‍. പൊതുശൗചാലയങ്ങള്‍, മൂത്രപ്പുരകള്‍, വെയിറ്റിംഗ് ഷെഡ്‌, മാലിന്യ നിര്‍മ്മാര്‍ജന കനാലുകള്‍, മാലിന്യ സംസ്കരണ പ്ലാന്റുകള്‍, കുളങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുവാന്‍ സിസ്റ്റര്‍ പര്‍മാര്‍ മുന്‍കൈ എടുത്തിരിന്നു. ടിന്നുകളും, മുളയും കൊണ്ട് ഏതാണ്ട് മുന്നൂറോളം ഡസ്റ്റ് ബിന്നുകളാണ് ഇവരുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയത്. കേരളത്തിലുണ്ടായ പ്രളയത്തിൽ ഇരകളായവരെ സഹായിക്കുവാന്‍ സിസ്റ്റര്‍ പര്‍മാര്‍ ധനസമാഹരണം നടത്തിയിരുന്നു.

എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസറിന്റെ സേവനങ്ങള്‍ക്ക് പുറമേ, സലേഷ്യന്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയാണ് ഈ യുവ സന്യാസിനി. “നോട്ട് മി, ബട്ട് യു” എന്ന ‘നാഷണല്‍ സര്‍വീസ് സ്കീമിന്റെ’ ആപ്തവാക്യം പ്രാവര്‍ത്തികമാക്കുവാനാണ് താന്‍ ശ്രമിച്ചതെന്നു സിസ്റ്റര്‍ പര്‍മാര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ശുചിത്വഭാരത പദ്ധതിയുടെ ഭാഗമായി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ദത്തെടുത്ത റാംലുങ് എന്ന ഗ്രാമത്തില്‍ പ്രദേശവാസികളുടേയും, കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. കെ.ഒ. സെബാസ്റ്റ്യന്റേയും സഹായത്തോടെ പൊതു കക്കൂസുകളും, ജല സംഭരണികളും നിര്‍മ്മിക്കുകയുണ്ടായി.

ഇതിനു പുറമേ, മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലില്‍ നിന്നും 85 കിലോമീറ്റര്‍ അകലെ സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിച്ചതും, 19,900 വൃക്ഷതൈകള്‍ നട്ടതും, അയല്‍ ഗ്രാമങ്ങളിലെ ശുചിത്വബോധവത്കരണം, ആരോഗ്യപ്രതിരോധ ബോധവത്കരണം, എച്ച്.ഐ.വി/എയിഡ്സ് ബോധവത്കരണം, മലേറിയ നിര്‍മ്മാജ്ജനം, സാമൂഹ്യ അവബോധ റാലികള്‍ തുടങ്ങിയവയും സിസ്റ്റര്‍ പര്‍മാറിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഒരു രജിസ്റ്റേര്‍ഡ് അവയവദാതാവായ സിസ്റ്റര്‍ 8 പ്രാവശ്യമാണ് തന്റെ രക്തം ദാനം ചെയ്തത്.കടപ്പാട്: പ്രവാചക ശബ്ദം

Voice of Nuns

Share News