സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ എന്തു ചെയ്യാനാവും ?
ഫെയിസ്ബുക്കിലൂടെയാണ് ശല്യം തുടങ്ങിയത്. എന്തു പോസ്റ്റ് ചെയ്താലും അതിനടയില്‍ മോശം കാര്യങ്ങള്‍ എഴുതും. പിന്നെ അവര്‍ അയാളെ ബ്ളോക്ക് ചെയ്തു. പിന്നെ ഇമെയിലിലൂടെയായി ശല്യം. പോലീസില്‍ പരാതിനല്‍കിയാല്‍ നടപടിയുണ്ടാകാല്ല എന്നാണ് അയാള്‍ക്ക് കിട്ടിയ ഉപദേശം. മാനഹാനിക്ക് കോടതിയില്‍ നേരിട്ട് ഹര്‍ജി ഫയലാക്കണമെന്ന് പലരും ഉപദേശിച്ചു. ഈ നാട്ടില്‍ ഇത്തരം ശല്യം ഒഴിവാക്കാന്‍ നിയമമില്ലേ എന്നായി അന്വേഷണം. അപ്പോള്‍ മനസ്സിലായായി ഇടക്കാലത്ത ഉണ്ടായ നിയമത്തിലെ വരികള്‍ക്കിടയിലെ ചില പിശകകുകള്‍ കാരണം അത് ആശയവിനിയമസ്വാതന്ത്ര്യത്തിനെതിരായതുകൊണ്ട് സുപ്രീം കോടതി അത് റദ്ദാക്കിയെത്രെ. പിന്നെ കേട്ടു, അല്‍പ്പം ആശ്വാസമായി കേരള പോലീസ് ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട് എന്ന്.
ആശയ വിനിമയ സ്വാതന്ത്ര്യം മൗലികാവകാശമാണ്. പക്ഷേ ആ സ്വാതന്ത്ര്യം അവരുടെ മൂക്കിന്‍ തുമ്പ് വരെ മാത്രമേ അവകാശം ആയുള്ളൂ എന്നതിനര്‍ത്ഥം അപരന് ശല്യമാകുന്ന സ്വാതന്ത്ര്യം അനുവദനീയമല്ല എന്ന്ത് തന്നെ. ഒരുകാലത്ത് ഇത്തരം ശല്യങ്ങള്‍ പൊലീസിനെ നേരിട്ട് കേസെടുക്കുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വകുപ്പ് 66A, കേരള പോലീസ് നിയമത്തിലെ വകുപ്പ് 118 (d) എന്നിവ റദ്ദാക്കിയപ്പോള്‍ (ശ്രേയ സിംഗാള്‍ കേസ്) ഇത്തരം വിഷയങ്ങളില്‍ പോലീസിന് പഴയപോലെ കേസ് എടുക്കാന്‍ പറ്റാത്ത സാഹചര്യം ആയി. എന്നിരുന്നാലും ഇന്ന് സൈബര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന വ്യക്തിഹത്യയും സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളും തടയുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തി കേരള പോലീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. (4/2019 dated 7/2/19)
ഏതൊക്കെ വിഷയങ്ങളില്‍ പോലീസ് ഇടപെടും
സൈബര്‍ മേഖലയിലെ സന്ദേശങ്ങളില്‍ കുറ്റകൃത്യം നടത്താനുള്ള ഉദ്ദേശം വെളിപ്പെടുക, വര്‍ഗീയ വികാരങ്ങള്‍ ഇളക്കി വിടുക, രാജ്യസുരക്ഷയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും ഭംഗം വരുത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, അശ്ലീല സന്ദേശങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ പോലീസ് നേരിട്ട് കേസെടുക്കും. കുറ്റക്കാരനെങ്കില്‍ അറസ്റ്റും ഉണ്ടാകും.
വ്യക്തിഹത്യയും മാനഹാനിയും
പോലീസിന് നേരിട്ട് കേസെടുക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്നില്ലെങ്കിലും മറ്റൊരാളെ മാനസികമായി തകര്‍ക്കുന്നതിനും കളിയാക്കുന്ന അതിനും അവരുടെ വ്യക്തി ജീവിതത്തില്‍ ഇടപെടുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ നേരിടുന്നതിനും പോലീസ് സന്നദ്ധമാണ്. മുന്‍പ് സൂചിപ്പിച്ച ശ്രേയ സിംഗാള്‍ കേസിനുശേഷം ഇത്തരം കാര്യങ്ങളില്‍ പോലീസിന് ക്രിമിനല്‍ കേസ് നേരിട്ട് എടുക്കാന്‍ സാധിക്കില്ല. പകരം നിയമനിര്‍മാണം ഇതുവരെ നടത്തിയിട്ടുമില്ല. മാനഹാനി കേസുകളുമായി നേരിട്ട് കോടതിയെ സമീപിക്കുക എന്നുള്ളത് എല്ലാവര്‍ക്കും പ്രായോഗികവുമല്ല.അതല്ലെങ്കിൽ മറ്റെന്തെങ്കിലും ഐപിസി കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്ന തരത്തിലുള്ള പ്രവർത്തി ആയിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് ഇടപെടല്‍ അത്യാവശ്യമാണ് എന്നതിനാല്‍ അത്തരം പരാതികള്‍ എല്ലാം പോലീസ് സ്റ്റേഷനില്‍ ‘പെറ്റീഷന്‍’ ആയി സ്വീകരിക്കണമെന്നും അന്വേഷണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്‍മാരാക്കുകയും ചെയ്യണം. അത്തരം അന്വേഷണത്തിന് ഭാഗമായി എന്തെങ്കിലും ക്രിമിനല്‍ കുറ്റമൊ ഉദ്ദേശമോ ശ്രദ്ധയില്‍പ്പെട്ടാല്‍ താമസം വരുത്താതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം. അല്ലാതെ സാഹചര്യങ്ങളില്‍ മേലില്‍ ശല്യം ആവര്‍ത്തിക്കാതിരിക്കുക തരത്തില്‍ തീരുമാനങ്ങളില്‍ എത്തിക്കണം. ചുരുക്കത്തില്‍ പ്രഥമ ദൃഷ്ടിയാ പോലീസിന് കേസെടുക്കുന്ന സംഭവങ്ങള്‍ ആണെങ്കില്‍ കൂടിയും സൈബര്‍ ശല്യം സംബന്ധിച്ച പരാതികള്‍ പെറ്റീഷന്‍ ആയി കണക്കിലെടുത്ത് നടപടികള്‍ കൈക്കൊള്ളണമെന്നാണ് കേരള പോലീസ് മേധാവി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
(Article dated 25.6.2019 reposted)