
18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോ .എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി.
തൃശൂർ: ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി 18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോക്ടറും ജൂബിലി മിഷൻ ആശുപത്രിയുടെ വളർച്ചയിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുകയും ചെയ്ത ശസ്ത്രക്രിയാ വിദഗ്ദ്ധൻ എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി. ന്യൂയോർക്കിലെ ‘സ്‌മൈൽ ട്രെയിൻ’ പ്രസ്ഥാനവുമായി സഹകരിച്ച് മുറിച്ചുണ്ട് ശസ്ത്രക്രിയ വ്യാപകമാക്കിയതിലൂടെയും ശ്രദ്ധേയനാണ്.
‘തൃശൂരിന്റെ മദർ തെരേസ’ എന്നും ജനം സ്‌നേഹത്തോടെ വിളിച്ച് ഇദ്ദേഹത്തിന്റെ ജനനം മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലായിരുന്നു. മുഴുവൻ പേര്, ഡോ. ഹിർജി സൊരാബ് ഏഡൻവാല. 1959 ഓഗസ്റ്റ് 10ന് ജൂബിലി ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. 20 ബെഡ് മാത്രമുള്ള ആശുപത്രിയായിരുന്നു അന്ന് ജൂബിലി. അന്നുമുതൽ തന്നെ മുറിച്ചുണ്ട് ശസ്ത്രക്രിയയിൽ ശ്രദ്ധ ചെലുത്തിത്തുടങ്ങി.
ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഡോക്ടറെത്തേടി തൃശൂരിലേക്ക് കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ എത്തിയിരുന്നു. ‘സ്‌മൈൽ ട്രെയിൻ’ പദ്ധതിയിൽ 1999 മുതൽ മാത്രം 8500 ശസ്ത്രക്രിയ നടത്തി. ഒരു ആശുപത്രിയിൽ ആറ് പതിറ്റാണ്ടുകാലം ശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന നിലയിൽ സേവനമനുഷ്ഠിച്ച ഡോക്ടർ ഒരുപക്ഷേ, വേറെയുണ്ടാവില്ല.
‘സ്‌മൈൽ ട്രെയിൻ’ സംഘടന പ്രൊഫ. ജോസഫ് മക്കാർത്തി അവാർഡ് ന്യൂയോർക്കിൽവെച്ച് ഏഡൻവാലയ്ക്കു സമ്മാനിച്ചിരുന്നു. 2013ൽ ജൂബിലിയിൽനിന്ന് വിരമിച്ചെങ്കിലും ഏറെക്കാലം മാസത്തിൽ രണ്ടാഴ്ചവീതം ആശുപത്രിയിൽ സേവനത്തിനെത്തിയിരുന്നു. ‘വിശ്രമം സേവനത്തിന്’ എന്ന മാർ കുണ്ടുകുളം പിതാവിന്റെ ആപ്തവാക്യം അതേപടി ഉൾക്കൊള്ളുകയായിരുന്നു അദ്ദേഹം.
മേയ് 27- രാവിലെ 7.00നായിരുന്നു വിയോഗം. സംസ്‌കാരം കോയമ്പത്തൂരിൽ നടത്തി.
കൂനൂരിലെ വീട്ടിൽ വാർധക്യസഹജമായ രോഗങ്ങളാൽ അവശനായിരുന്ന ഏഡൻവാല മൂന്നു ദിവസമായി കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഗുൽനർ. മക്കൾ: ഹോമൈ കുമാരവേലു, ഫിർദൗസ്, മെഹർ തോമസ്.