
കുടുംബശ്രീയിൽ 2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങൾ . മുഖ്യമന്ത്രി ആശംസകളർപ്പിച്ചു
കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികമായിരുന്നു ഇന്നലെ. രണ്ടു ദശകത്തിൽ പരം നീണ്ട പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിലും സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിലും നിർണായകമായ സംഭാവനകൾ നൽകാൻ കുടുംബശ്രീയ്ക്ക് സാധിച്ചുവെന്നു മുഖ്യമന്ത്രി പിണറായിവിജയൻ വ്യക്തമാക്കി. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുപക്ഷ ഗവൺമെൻ്റ് വിഭാവനം ചെയ്ത കുടുംബശ്രീയിൽ ഇന്ന് 2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്.
വൈവിധ്യമാർന്ന പ്രവർത്തന രീതികളിലൂടെ സമൂഹത്തിൻ്റെ പുരോഗതിക്ക് ആക്കം നൽകുന്നതിൽ ഇക്കാലയളവിൽ കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിലൂടെ സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താനും കൂടുതൽ ചലനാത്മകമാക്കാനും കുടുംബശ്രീയ്ക്ക് സാധിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലത്തിൽ പോലും അംഗീകാരങ്ങൾ നേടിക്കൊടുക്കുകയുണ്ടായി.
സംസ്ഥാനം കോവിഡ് മഹാമാരിയെ നേരിടുന്ന ഈ സമയത്ത് ആയിരക്കണക്കിനു കുടുംബശ്രീ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിറ്റി കിച്ചണുകൾ, ജനകീയ ഹോട്ടലുകൾ, വയോജനങ്ങളുടെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെയും പരിരക്ഷ, മാസ്ക്, സാനിറ്റൈസർ നിർമ്മാണം, കൗൺസിലിംഗ് പിന്തുണ തുടങ്ങി നിർണായകമായ നിരവധി സേവനങ്ങൾക്ക് അവർ ചുക്കാൻ പിടിക്കുന്നു. പ്രളയകാലങ്ങളിലും നിസ്തുലമായ സേവനമാണ് അവർ നിർവഹിച്ചത്. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ ആവിഷ്കരിക്കുന്ന ജനക്ഷേമപദ്ധതികൾ സാധാരണക്കാർക്കിടയിൽ ഫലപ്രദമായി നടപ്പിലാക്കാൻ കുടുംബശ്രീ നൽകുന്ന സഹായം വളരെ വലുതാണ്.
കഴിഞ്ഞ നാലു വർഷങ്ങളിൽ കുടുംബശ്രീയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ സർക്കാരിനു സാധിച്ചു. സംഘടനാ സംവിധാനം മുൻപൊന്നുമില്ലാത്ത വിധം വളരുകയുണ്ടായി. 42000 ത്തോളം പൊതു അയൽക്കൂട്ടങ്ങളും, 25000 ത്തോളം വയോജന അയൽക്കൂട്ടങ്ങളും 3000 ത്തോളം ഭിന്നശേഷി അയൽകൂട്ടങ്ങളും ഇക്കാലയളവിൽ രൂപീകരിക്കപ്പെട്ടു. 45000 ത്തോളം സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ ഇക്കാലയളവിൽ കഴിഞ്ഞു. ലിങ്കേജ് വായ്പയിലൂടെ മാത്രം ഇക്കാലയളവിൽ 11,000 കോടിയിലധികം രൂപ കുറഞ്ഞ പലിശയ്ക്ക് സാധാരണക്കാർക്കിടയിൽ വിതരണം ചെയ്തു.100 കോടിയിൽ അധികം തുക കുടുംബശ്രീ മുഖേന മാത്രം ചിലവഴിച്ചുകൊണ്ട് പ്രവർത്തനരഹിതമായിരുന്ന ആശ്രയ പദ്ധതി അഗതി രഹിത കേരളമെന്ന നിലയിൽ പുന:സംഘടിപ്പിച്ചു. 1.65 ലക്ഷം ഗുണഭോക്താക്കളാണ് ഇതിൽ ഉൾപ്പെടുന്നത്. സ്നേഹിത സെന്റർ 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. സ്ത്രീ ശാക്‌തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നീതം ക്യാമ്പയിൻ, സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി അയൽക്കൂട്ട ചർച്ചകൾ എന്നിവ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നു
ഈ തരത്തിൽ കേരളത്തിൻ്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ ഒഴിച്ചു നിർത്താനാവാത്ത സാന്നിദ്ധ്യമായി കുടുംബശ്രീ മാറിക്കഴിഞ്ഞു. സ്ത്രീകളുടേയും സാധാരണക്കാരുടേയും ജീവിതത്തെ ധനാത്മകമായി മാറ്റിയതിലൂടെ കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ തിളക്കമുള്ള ഒരു അധ്യായം കുടുംബശ്രീ പ്രസ്ഥാനം എഴുതിച്ചേർത്തു കഴിഞ്ഞു. ഇനിയും ഒരുപാട് ഉയരങ്ങൾ കുടുംബശ്രീ പ്രവർത്തകർക്ക് കീഴടക്കാനുണ്ട്. അതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാവും.വാർഷിക ദിനം കൂടുതൽ ഊർജസ്വലമായി മുന്നോട്ടു പോകാൻ പ്രചോദനമാകട്ടെയെന്ന്എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും ആശംസകൾ നേർന്നുകൊണ്ടു മുഖ്യമന്ത്രി ഫേസ്ബുക്കിൽഎഴുതിയിരുന്നു.
