
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും. നേതൃസ്ഥാനം ഒഴിയാനുള്ള താത്പര്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചെന്നിത്തല അറിയിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതായൊരിക്കും
പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പേരിലേക്കു മാറ്റിയതോടെയാണ് നേതൃസ്ഥാനം ഒഴിയുമെന്ന സൂചനകള്‍ പുറത്തുവന്നത്. ഒഴിയാനാണ് അദ്ദേഹത്തിനു താത്പര്യമെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
വിഡി സതീശന്‍, പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനകള്‍ മികച്ചതു തന്നെ ആയിരുന്നെന്ന് അവര്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിക്കു പുതിയ ഊര്‍ജം നല്‍കാന്‍ പുതിയ നേതൃത്വം വേണം. അതുകൊണ്ട് വിഡി സതീശനെയോ പിടി തോമസിനെയോ നേതൃസ്ഥാനത്തേക്കു കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞാല്‍ മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ സതീശനാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് മുന്‍തൂക്കം എന്നാണ് സൂചനകള്‍. ഗ്രൂപ്പു ഭേദമന്യേ സ്വീകാര്യനാണെന്നതാണ് സതീശന് സാധ്യത കൂട്ടുന്നത്.