
കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി
കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറി. കോട്ടയം പാലമുറിയിൽ കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണു കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണു കുത്തൊഴുക്കുണ്ടായത്.
വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്. പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുന്നു. കോട്ടയത്ത് കൂടുതൽ ക്യാംപുകൾ തുറക്കും.
നഗരസഭാ മേഖലയിൽ നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കൽ, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, 15 ൽ കടവ്, കല്ലുപുരയ്ക്കൽ, പുളിനായ്ക്കൽ, വേളൂർതുടങ്ങിയ മേഖലകളിൽ വെള്ളം കയറിയ നിലയിലാണ്. പാറപ്പാടം ക്ഷേത്രം വെള്ളത്തിൽ മുങ്ങി.
അയ്മനം, മണർകാട്, അയർക്കുന്നം പ്രദേശങ്ങൾ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂർഖ്ണ്ഡസാരി, മഹാത്മാ കോളനിഭാഗം, പേരൂർ, പുന്നത്തുറ, മാടപ്പാട് മേഖലയിലും വെള്ളപ്പൊക്കം
പാറേക്കടവ്, പായിക്കാട്, ചാമേലിക്കൂഴി, പുളിമൂട്, ഖാദിപ്പടി, വെച്ചൂർക്കവല, പൂവത്തുംമൂട്, അരയിരം, കിണറ്റിൻമൂട്, പുന്നത്തുറ, കമ്പനിക്കടവ്, താഴത്തുകുടി, കക്കയം, പീച്ചുകുഴി എന്നിവിടങ്ങളിലെ 20 വീടുകളിൽ വെള്ളം കയറി.
കക്കയം കിരാതമൂർത്തി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ ഉൾപ്പെടെ വെള്ളം കയറി. തിരുവാർപ്പ് പഞ്ചായത്തിലെ കുമ്മനം ചെങ്ങളം അയ്മനം പഞ്ചായത്തിന്റെ കല്ലുമട, വല്യാട് പുലിക്കുട്ടിശേരി, ആർപ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖല തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലായി