
സംസ്ഥാനത്ത് പിടികൂടിയത് 100 ടണ്‍ പഴകിയ മത്സ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് പഴകിയ മത്സ്യത്തിന്റെ വില്‍പ്പന ഭയാനകമാംവിധം കൂടിവരികയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കോവിഡ് കാലത്ത് 100 ടണ്‍ പഴകിയ മത്സ്യങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്തിന് പുറത്തുനിന്നും പഴകിയ മത്സ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് എത്തിക്കാന്‍ ശ്രമിച്ചത് പരിശോധനകളിലൂടെ തടയാനായി എന്നും മന്ത്രി വ്യക്തമാക്കി .
സര്‍ക്കാര്‍ ശക്തമായ നടപടിയാണ് ഇത്തരത്തിലുള്ള വിൽപനക്കെതിരെ സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷാ-ഫിഷറീസ് വകുപ്പുകളുടെ സംയുക്ത പരിശോധന സംസ്ഥാനത്തുടനീളം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു . കോവിഡിനുശേഷം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ ഫിഷറീസ് വകുപ്പിന് ഗണ്യമായ പങ്കുവഹിക്കേണ്ടതുണ്ട്. എട്ടു ലക്ഷത്തോളം മെട്രിക് ടണ്‍ മത്സ്യമാണ് സംസ്ഥാനത്തിന് ആവശ്യം. എന്നാല്‍ ഒന്നരലക്ഷത്തോളം മെട്രിക് ടണ്ണിന്റെ കുറവ് ഉല്‍പ്പാദനത്തില്‍ ഉണ്ടായി . ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഫിഷറീസ് വകുപ്പ് നടത്തിവരുന്നതെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വിശദീകരിച്ചു .