
അതിജീവനത്തിനായി കർഷകവീര്യം
കതിരു കാക്കുന്ന കർഷകന്റെയും അതിരു കാക്കുന്ന ജവാന്റെയും കണ്ണീരു വീഴ്ത്താതെ കാക്കേണ്ടതു രാജ്യത്തിന്റെ കടമയാണ്. കണ്ണീർപ്പാടം കയറിവരുന്ന കർഷകന്റെ ജീവിതപ്രശ്നം മനസിലാക്കാൻ ഭരിക്കുന്നവർക്കു കഴിയണം. കതിരുപോലെ കനലായി അവൻ ജ്വലിച്ചുയരും.
അന്നം തരുന്നവനെ അടിച്ചോടിക്കാൻ ആദ്യം ശ്രമിച്ച കേന്ദ്രസർക്കാരിനു പിഴച്ചു. വയോധികർ അടക്കമുള്ള കർഷകർക്കു നേരേയാണു പോലീസ് ബലപ്രയോഗവും കണ്ണീർവാതവും ജലപീരങ്കികളും പ്രയോഗിച്ചത്. പോലീസിന്റെ അടികൊണ്ടു ചോരയൊലിക്കുന്ന കണ്ണുമായി സമരം ചെയ്യുന്ന വൃദ്ധകർഷകന്റെ ചിത്രം വേദനിപ്പിക്കുന്നതായി. പക്ഷേ കർഷകർ പതറില്ലെന്നു ബോധ്യപ്പെടാൻ സർക്കാരിനു സമയമെടുത്തു. കാർഷിക നിയമത്തിൽ കളകളുണ്ടെന്നും പിഴുതെറിയേണ്ട പിഴവുകളുണ്ടെന്നും ഇപ്പോൾ രാജ്യത്തിനുതന്നെ ബോധ്യമായിക്കഴിഞ്ഞിരിക്കുകയാണ്.

പോരാട്ടവീര്യത്തോടെ കർഷകർ
കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന സമരം പത്താം ദിവസത്തിലേക്കു കടക്കുന്പോഴും പരിഹാരമില്ല. നാലു തവണയായി കേന്ദ്രമന്ത്രിമാർ നടത്തിയ ചർച്ചയിലും സമവായമില്ല. കർഷകരുടെ വീറിനു കുറവുമില്ല. വിവാദനിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണു കർഷക സംഘടനകൾ. ചോര നീരാക്കി പണിയെടുക്കുന്ന ഉത്തരേന്ത്യൻ കർഷകരുടെ നിശ്ചയദാർഢ്യവും സംഘടനാബലവും സഹനസമരവും കേരളത്തിലെ കർഷകർക്കു മാതൃകയാണ്.
ഡൽഹിയിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളായ സിംഗു, ടിക്രി, ഗാസിപ്പുർ, ബദർപുർ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെല്ലാം കർഷകർ ഉപരോധം തീർത്തു. മൊത്തം 96,000 ട്രാക്ടറുകളും 1.2 കോടി കർഷകരും സമരത്തിലാണെന്നാണു നാൽപതിലേറെ കർഷക സംഘടനകളുടെ അവകാശവാദം. അതെന്തായാലും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കം ലോകനേതാക്കൾ ഇന്ത്യയിലെ കർഷകർക്കു പിന്തുണ പ്രഖ്യാപിച്ചതു ചെറിയ കാര്യമല്ല. ഇന്ത്യയിലെ കനേഡിയൻ അംബാസഡറെ വിളിച്ചുവരുത്തി താക്കീത് ചെയ്യേണ്ടിവന്നു കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്.
പാഴായ പഴയ വാക്കുകൾ
കർഷകന്റെ വരുമാനം അഞ്ചുവർഷംകൊണ്ട് ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കാര്യം മോദി മറക്കരുത്. ഇതേ മോദി ഭരണത്തിലാണു കർഷകർ കണ്ണീർ പൊഴിക്കുന്നത്. വിളകളുടെ വിലയിടിച്ചിലും കർഷക ആത്മഹത്യകളും തുടരുന്നു. മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കർഷകർ നടത്തിയ ലോംഗ് മാർച്ചും ഡൽഹി ജന്തർമന്തറിലെ മൂത്രം കുടിച്ചു തലയോട്ടികൾ പിടിച്ചുള്ള സമരവും മറക്കാനാകില്ല.

കർഷകരെ രക്ഷിക്കാനാണു പുതിയ നിയമങ്ങളെന്നാണു കേന്ദ്രത്തിന്റെ വാദം. പക്ഷേ വിവാദ നിയമങ്ങളിൽ പ്രതിഷേധിച്ച് എൻഡിഎ സഖ്യകക്ഷിയായിരുന്ന അകാലിദൾ മുന്നണി വിട്ടതിനും കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ രാജിവച്ചതിനും ഹരിയാനയിലെ സ്വതന്ത്ര എംഎൽഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനുമൊന്നും വിശദീകരണമില്ല.
കർഷകരെ വഴിതെറ്റിക്കുകയാണെന്നും അനാവശ്യ ഭീതി നിറയ്ക്കുകയാണെന്നുമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരിൽ കഴിഞ്ഞ ഓഗസ്റ്റിൽ പ്രഖ്യാപിച്ച ഈ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ പ്രയോജനം രാജ്യത്തെ ഏതെങ്കിലും സാധാരണ കർഷകർക്കു കിട്ടിയോയെന്നു മോദി ആദ്യം വ്യക്തമാക്കട്ടെ.

കുത്തകകൾ കൊയ്തെടുക്കും
കർഷകരക്ഷയ്ക്കെന്ന പേരിൽ കൊണ്ടുവരുന്ന നിയമങ്ങൾ കോർപറേറ്റുകളുടെ ചൂഷണത്തിനു കളമൊരുക്കുമെന്നാണ് ആശങ്ക. വൻകിട കർഷകരും വ്യവസായികളും നേട്ടമുണ്ടാക്കും. സാധാരണ കർഷകരെ കുത്തുപാളയെടുപ്പിക്കാൻ പുതിയ നിയമങ്ങൾ വഴിതെളിക്കുമെന്ന ആശങ്ക തെറ്റാകില്ല.
വിശദ ചർച്ചയില്ലാതെ കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിൽ പാസാക്കിയ ഈ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി. ജനിതകവ്യതിയാനം വരുത്തിയ (ജിഎം) വിത്തുകളുടെ കൃഷി വ്യാപകമായി അനുവദിക്കുന്ന ബില്ലും വൈകാതെ കൊണ്ടുവന്നേക്കും. വിത്തുവിപണിയിൽ കൂടി കുത്തകകൾ പിടിമുറുക്കിയാൽ സാധാരണ കർഷകൻ പെരുവഴിയിലാകും.
കാർഷികോത്പന്ന വ്യാപാര വാണിജ്യ നിയമം- ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ആക്ട് 2020, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം- ദി ഫാർമേഴ്സ് (എൻപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓണ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ആക്ട് 2020, അവശ്യ സാധന നിയമ ഭേദഗതി- ദി എസെൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്റ്) ആക്ട് 2020 എന്നീ വിവാദ നിയമങ്ങളിൽ പല ചതിക്കുഴികളുമുണ്ട്.
ഗ്രാമച്ചന്തകൾ മാഞ്ഞുപോകും

ഇതിൽ ആദ്യത്തെ കാർഷികോത്പന്ന വ്യാപാര നിയമം എങ്ങനെയാണു കർഷകരെ പ്രതികൂലമായി ബാധിക്കുകയെന്നു പരിശോധിക്കാം. തങ്ങളുടെ വിളകൾ കർഷകർക്കു നിയന്ത്രണമില്ലാതെ എവിടെയും വിൽക്കാമെന്നാണു സർക്കാർ പറയുന്നത്. നിലവിലെ എപിഎംസി (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) മണ്ഡികളിൽ (ചന്തകൾ) ഇടനിലക്കാരുടെ ചൂഷണവും അവസാനിക്കും. കേരളത്തിലാകട്ടെ എപിഎംസി നിയമവും അത്തരം ചന്തകളുമില്ല.
പുതിയ നിയമം വന്നതോടെ രാജ്യത്തെവിടെയും ഉത്പന്നം വിറ്റഴിക്കാൻ കർഷകനു കഴിയും. കുമളിയിലെ കുരുമുളകു കർഷകനും വാഴക്കുളത്തെ പൈനാപ്പിൾ കർഷകനും വയനാട്ടിലെ ഇഞ്ചി കർഷകനുമെല്ലാം കൂടിയ വില കിട്ടുമെങ്കിൽ മുംബൈയിലെ, ഡൽഹിയിലോ വിറ്റു കാശു വാങ്ങാം. നാസിക്കിലെ കർഷകന് ഉള്ളിയും കിഴങ്ങും വെളുത്തുള്ളിയുമെല്ലാം കേരളത്തിൽ നേരിട്ടു വിൽക്കാം.
ഒറ്റനോട്ടത്തിൽ വളരെ നല്ലത്. പക്ഷേ ചെറുകിടകർഷകനു ദൂരെയുള്ള സംസ്ഥാനത്തേക്കു സാധനങ്ങളെത്തിച്ചു വിൽക്കുക പ്രായോഗികമല്ല. കൂടുതൽ വിപണി കൊണ്ടു ഫലത്തിൽ സാധാരണ കർഷകനു ഗുണമില്ല. പകരം റിലയൻസ്, ബിർള, അദാനി പോലുള്ള വൻകിട വ്യാപാരികൾക്കാണു നേട്ടം. കോർപറേറ്റ് ഭീമന്മാരോടു വിലപേശി നേട്ടമുണ്ടാക്കാൻ കർഷകനു കഴിയില്ല.
സർക്കാർ നിയന്ത്രണ വിപണികൾ അപ്രസക്തമാകുന്നതോടെ താങ്ങുവിലയിലും താഴ്ത്തി ഉത്പന്നങ്ങൾ വിൽക്കാൻ ചെറുകിട കർഷകർ നിർബന്ധിതരാകും. പാവങ്ങളുടെ രക്ഷയായ റേഷൻ സന്പ്രദായത്തിന്റെ അടിത്തറയായ ഫുഡ് കോർപറേഷൻ വഴിയുള്ള സംഭരണവും താറുമാറാകും. എഫ്സിഐ വഴിയുള്ള സംഭരണം കുറയ്ക്കണമെന്നു മുതിർന്ന ബിജെപി നേതാവ് ശാന്തകുമാർ അധ്യക്ഷനായ സമിതി ശിപാർശ ചെയ്തിട്ടുമുണ്ട്.
തുടക്കത്തിൽ കർഷകർക്കു ഭേദപ്പെട്ട വില നൽകിയാലും പിന്നീടു വൻകിടക്കാർ യോജിച്ചു കാർഷികോത്പന്നങ്ങളുടെ വിലയിടിച്ചു വാങ്ങും. വിലയിടിക്കാൻ വേണമെങ്കിൽ ഇറക്കുമതിയുമാകാം. ടയർ ലോബികളും സർക്കാരും ചേർന്നു റബർ വില ഇടിച്ച് 11 ലക്ഷം ചെറുകിട കർഷകരുടെ കഞ്ഞികുടി മുട്ടിച്ചതു മാത്രം മതിയാകും മലയാളിക്കു ബോധ്യമാകാൻ.
കാർഷികോത്പന്നങ്ങൾക്കു ന്യായവില കിട്ടാത്തതും ഉത്പാദനച്ചെലവുകൾ കൂടുന്നതുമാണു കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. താങ്ങുവില ഉണ്ടാകുമെന്നു സർക്കാർ പറയുന്നു. നിലവിൽ 27 ഉത്പന്നങ്ങൾക്കാണു കേന്ദ്രം താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ നെല്ലിനും കൊപ്രയ്ക്കുമാണിതു ലഭിക്കുന്നത്. സംഭരണം നിലച്ചാൽ താങ്ങുവില കടലാസിലൊതുങ്ങും. എടുക്കാൻ ആളില്ലാതാകുന്പോൾ, കിട്ടുന്ന വിലയ്ക്കു കൊടുക്കാൻ കർഷകർ നിർബന്ധിതരാകും.

തിരുത്തലിനു വൈകരുത്
കേട്ടാൽ സുഖമുള്ള പേരു നൽകിയ കർഷക ശക്തീകരണ, സംരക്ഷണ നിയമം വൻകിട കന്പനികളെ സഹായിക്കാനുള്ള കരാർ കൃഷിക്കു വേണ്ടിയുള്ളതാണ്. കുത്തകൾക്ക് ആവശ്യമായ കാർഷികോത്പന്നം അവർ പറയുന്ന രീതിയിലും അളവിലും കർഷകൻ ഉത്പാദിപ്പിച്ചു നൽകാനാണു കരാർ. വിത്തും വിലയുമെല്ലാം വൻകിടക്കാരുടെ താത്പര്യത്തിലാകും.
അവശ്യസാധന ഭേദഗതി നിയമം ആകട്ടെ വിലക്കയറ്റത്തിനു വഴിതെളിക്കുന്നതാകും. കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവയ്പുകാർക്കും കൊള്ളലാഭക്കാർക്കും സഹായകമാകുന്നതാണു നിയമ ഭേദഗതി. ഭക്ഷ്യധാന്യങ്ങൾ, പയർ-പരിപ്പു വർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യയെണ്ണകൾ, എണ്ണക്കുരുക്കൾ തുടങ്ങി പതിവായി വില കൂടുന്നവയെ അവശ്യസാധന പട്ടികയിൽനിന്നു ഭേദഗതിയിലൂടെ നീക്കി. ആർക്കും എന്തും അനിയന്ത്രിതമായി ഇനി സ്റ്റോക്ക് ചെയ്യാനാകുമെന്ന സ്ഥിതി കൃത്രിമ വിലകൂട്ടലിനു കാരണമാകും.

വിവാദ നിയമങ്ങളെക്കുറിച്ച് ഇനിയെങ്കിലും പാർലമെന്റിലും നിയമസഭകളിലും കാർഷിക മേഖലകളിലും വിശദമായ ചർച്ചകളും പഠനങ്ങളും നടത്തി തിരുത്തലിനു കേന്ദ്രം വൈകരുത്. കർഷകരെ മറന്നാൽ ഇന്ത്യ തകരും. അന്നം തരുന്നവർക്കു ജീവിക്കാൻ അവകാശമുണ്ട്. കാർഷിക മേഖലയുടെ വളർച്ചയും കർഷകരുടെ സന്തോഷവുമാകട്ടെ ഇന്ത്യയുടെ പ്രതീക്ഷ.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ