
ആദരവ് നൽകുന്ന മുഖ്യാതിഥിയല്ല ആദരിക്കപ്പെടുന്നവുരുടെ അച്ഛനാകുന്നതാണ് സുഖം.
ഇരട്ട കുട്ടികൾ പിറന്നപ്പോൾ പേര് എന്താവണമെന്ന് വലിയ ചർച്ച വേണ്ടിവന്നില്ല . മുംതസ് പറഞ്ഞു ഒന്ന് ‘ഒലിൻ’ , എന്നാൽ അടുത്തത് ‘ഒവിൻ’ ആവട്ടെയെന്ന് ഞാനും . പെട്ടെന്ന് തീരുമാനമായി .മൂത്തവൾ ‘ഓഷിൻ സാഗ’ യായത് കൊണ്ട് ‘സാഗ’വാല് കൂടി ചേർത്ത് ‘അവർ ഒലിൻ സാഗയും, ഒവിൻ സാഗയു’ മായി .
രൂപത്തിലെ സമാനതകൾ വെച്ച് അവർ പലപ്പോഴും ഞങ്ങളെപ്പോലും കളിപ്പിച്ചു . പല്ല് തേച്ചയാളെ തന്നെ വീണ്ടും തേപ്പിച്ചും പാല് കുടിച്ചയാൾക്ക് തന്നെ വീണ്ടും കൊടുത്തും മുംതാസിന് പോലും അബദ്ധങ്ങൾ പതിവായി .
ഒലിനോടുള്ള ചോദ്യത്തിന് ഒവിൻ ഉത്തരം പറയും . ചിലപ്പോൾ മറിച്ചും .
ക്ലാസ്സ് ടീച്ചർ ഇവരെ രണ്ടു ഡിവിഷനിലാക്കി . പിന്നെ കരച്ചിലും പ്രശ്നങ്ങളും . ടീച്ചർക്കും സങ്കടം തോന്നി വീണ്ടും ഒരു ബെഞ്ചിൽ തന്നെ .
അവരുടെ പഠന കാര്യങ്ങളിൽ ഇതുവരെ ഇടപെടേണ്ടി വന്നിട്ടില്ല . രണ്ടുപേരും പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയപ്പോഴും അവരെ വേണ്ടത്ര അഭിനന്ദിക്കാൻ സമയം കണ്ടെത്തിയിട്ടുമില്ല .
ഇന്ന് പ്ലസ് ടു ഫലം വന്നിരിക്കുന്നു .
മാർക്കിലും സമാനതകൾ .
രണ്ട് പേരുടെയും വിജയം 96 ശതമാനത്തിന് മുകളിൽ .
സയൻസ് വിഷയങ്ങളിൽ രണ്ട് പേർക്കും ഒരേ മാർക്ക് .
ഇംഗ്ലീഷിൽ ഒരു മാർക്ക്കൂടി ലഭിച്ചിരുന്നെങ്കിൽ 100 തികഞ്ഞേനെ എന്ന നഷ്ട ബോധ ചർച്ചകൾക്ക് അവരില്ല
. ഇതൊക്കെ ലഭിക്കാൻ സാധ്യതയുണ്ടായിട്ടും അതിന് അവസരം ലഭിക്കാതെപോയ സാധാരണക്കാരെ ക്കുറിച്ച് അവർക്ക് ബോധമുണ്ട് .
ഞാൻ ഓർമ്മിപ്പിക്കാറുമുണ്ട് .
ഉന്നത വിജയം നേടിയ എത്രയോ മക്കളെ ഓരോ വർഷവും ഞാൻ ആദരിക്കാറുണ്ട് .
ആദരവ് നൽകുന്ന മുഖ്യാതിഥിയെക്കാൾ ആദരിക്കപ്പെടുന്നവരുടെ അച്ഛനാവുന്ന സുഖവും അഭിമാനവും ഇന്ന് ഞാൻ അറിയുന്നു .
