
അമ്മ മരിച്ചെന്നറിയാതെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്:സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി ബീഹാറിലെ ദൃശ്യം
പട്‌ന:ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളുടെ റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്ത് വരുന്നത്.കാണുന്നവരുടെ ഉള്ള് നീറുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ബീഹാറിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഒരു കൊച്ചു കുട്ടി മരിച്ചുപോയ തന്റെ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന വേദനാജനകമായ കാഴ്ചയാണ്. അമ്മയുടെ മേല്‍ വിരിച്ചിരിക്കുന്ന പുതപ്പ് കൊണ്ട് കുട്ടി കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.കുട്ടി അമ്മയുടെ ശരീരത്തിന് മുകളില്‍ പുതച്ചിരിക്കുന്ന തുണിയില്‍ വലിക്കുന്നു. തുണി ദേഹത്ത് നിന്നും നീങ്ങുന്നുവെങ്കിലും അമ്മ അനങ്ങുന്നില്ല
കടുത്ത ചൂടും പട്ടിണിയും നിര്‍ജ്ജലീകരണവും കാരണമാണ് കുടിയേറ്റ തൊഴിലാളിയായ 23കാരി മരിച്ചത്. ഗുജറാത്തില്‍ നിന്ന് എത്തിയ ശ്രമിക് ട്രെയിനിലാണ് ഇവര്‍ മുസാഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയത്.
ഭക്ഷണവും വെള്ളവും ലഭിക്കാതെ യുവതി ട്രെയിനില്‍ വച്ച് തന്നെ ക്ഷീണിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഗുജറാത്തില്‍ നിന്ന് തിങ്കളാഴ്ചയാണ് യുവതിയും ബന്ധുക്കളും ട്രെയിനില്‍ പുറപ്പെട്ടത്. മുസാഫര്‍പുരിലെത്തുമ്ബോഴേക്കും പട്ടിണിക്കൊപ്പം കടുത്ത ചൂടും നിര്‍ജലീകരണവും കാരണം അവര്‍ മരിക്കുകയായിരുന്നു.