പിന്‍മാറില്ലെന്ന് ഉറപ്പിച്ച് ചൈന; പാങോങ് മലനിരകളില്‍ കെട്ടിട നിര്‍മാണം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

Share News

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടനെയൊന്നും അവസാനിക്കില്ലെന്ന് സൂചന. കഴിഞ്ഞ തിങ്കളാഴ്‍ച ഏറ്റുമുട്ടലില്‍ ഇരു ഭാഗത്തും നഷ്‍ടമുണ്ടായതിന് ശേഷം സമാധാന ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ ചര്‍ച്ചകളൊന്നും ഫലപ്രദമായിട്ടില്ല. അതിനിടയിലാണ് പാങോങ് തടാകത്തിന് സമീപത്തെ തന്ത്രപ്രധാനമായ മലനിരകളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംഘര്‍ഷം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

തന്ത്രപ്രധാനമായ മലനിരകളിലാണ് ചൈന എളുപ്പം പൊളിച്ചുനീക്കാന്‍ കഴിയാത്ത കെട്ടിടങ്ങള്‍ നിര്‍മിച്ചത്. അതിര്‍ത്തിയില്‍ നിന്ന് ഉടനെയൊന്നും പിന്‍മാറില്ലെന്ന സൂചനയാണ് ചൈനയുടെ പ്രവൃത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പാങോങ് തടാകത്തിന് സമീപത്തെ പ്രദേശങ്ങളിലാണ് നിലവില്‍ സംഘര്‍ഷം നിലനില്‍ക്കുന്നത്. പ്രശ്‍നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് സംഭാഷണങ്ങള്‍ തുടരുന്നതിനിടെയാണ് ചൈനയുടെ നീക്കങ്ങള്‍ പുറത്തുവരുന്നത്. എല്ലാവരുടെയും ശ്രദ്ധ ഗാല്‍വന്‍ താഴ്‍വരയില്‍ കേന്ദ്രീകരിക്കുമ്പോള്‍ ചൈന പാങോങ്ങില്‍ കെട്ടിടം നിര്‍മിക്കുന്നതിന്‍റെ തിരക്കിലായിരുന്നു. ഫിംഗര്‍ നാലിനും എട്ടിനും ഇടയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പാങോങ് തടാകത്തിന് സമീപം ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ കാഴ്‍ചപ്പാടിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ ഉള്ളിലായാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മെയ് ആദ്യവാരമാണ് നിര്‍മാണം നടന്നതെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇപ്പോള്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ പണിതതായാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തടാകത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും എളുപ്പം പൊളിക്കാനാകാത്ത വിധത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

ഒരു മാസം കൊണ്ടാണ് പാങോങ് മലകളില്‍ ചൈന കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മെയ് അഞ്ചിന് ശേഷമാണ് നിര്‍മാണം തുടങ്ങിയതെന്നാണ് കരുതുന്നത്. മെയ് അഞ്ചി ഫിംഗര്‍ നാലില്‍ ഇന്ത്യന്‍ സൈനികരുടെ സംഘം പട്രോളിങ്ങിന് എത്തിയിരുന്നു. ഇന്ത്യന്‍ പട്രോളിങ് സംഘത്തെ ചൈനീസ് സൈനികര്‍ തടഞ്ഞതിനെ തുടര്‍ന്ന് മെയ് അഞ്ചിന് രാത്രി നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും നിരവധി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിനുശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

ഫിംഗര്‍ നാലിനടുത്ത് കെട്ടിടങ്ങള്‍ ഉയരുന്നത് ചൈനയെ പ്രതിരോധ തലത്തില്‍ സഹായിക്കുമെന്ന ആശങ്കയാണ് ഇന്ത്യ‍ സൈന്യത്തിനുള്ളത്. ഈ മേഖലയില്‍ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പ്രയാസവുമാകും. മാത്രമല്ല‍, ഉയരമുള്ള കെട്ടിടങ്ങള്‍ അതിനപ്പുറത്തേക്കുള്ള കാഴ്‍ച തടസ്സപ്പെടുത്തുകയും ചെയ്യും. പുതിയ കെട്ടിടങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് ഫിംഗര്‍ നാല് കടന്ന് പോകാനുള്ള വഴി തന്നെ ഇല്ലാതാക്കും. കാലങ്ങളായി പട്രോളിങ്ങിന് ഉപയോഗിച്ചിരുന്ന പാതയാണ് ഇല്ലാതാകുന്നത്. ഫിഗംര്‍ നാലിന് സമീപം നിരവധി ബങ്കറുകളും ചൈന നിര്‍മിച്ചിട്ടുണ്ട്. ഇതോടെ ചൈനയ്ക്ക് മേഖലയില്‍ ആധിപത്യം ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.

ഫിംഗര്‍ നാലില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈന സംഘര്‍ഷമുണ്ടാക്കുന്നത് പതിവാണ്. 2017-ല്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഫിംഗര്‍ നാലില്‍ കല്ലെറിയുന്നതിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. തടാകതീരത്ത് ചൈനയുടെ ബോട്ടുകളും ക്യാമ്പുകളും സമീപത്തെ മലനിരകളില്‍ കെട്ടിടങ്ങളുമാണ് പുതിയ ചിത്രങ്ങളിലുള്ളത്. പ്രദേശത്ത് ചൈന പിടിമുറുക്കുകയാണെന്ന ആശങ്കയാണ് ഇത് നല്‍കുന്നത്. ഇന്ത്യക്ക് തടാകതീരത്തേക്ക് അടുക്കാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. തടാകത്തോട് ചേര്‍ന്ന പ്രദേശത്ത് മെറ്റല്‍ റോഡും നിര്‍മിച്ചിട്ടുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു