ഇതല്ലാതെ തീരജനതയുടെ നിത്യദുരിതത്തിന് മറ്റൊരു ശാശ്വതപരിഹാരം ഇല്ല.-ഡോ. ഇ. ശ്രീധരൻ

Share News

ഡോ. ഇ. ശ്രീധരൻ

തീരപ്രദേശത്ത്

ചിലമേഖലകളിൽ കര കടലെടുക്കുന്നതും മറ്റുചില മേഖലകളിൽ കര നിക്ഷേപിക്കപ്പെടുന്നതും ഒരു സ്വാഭാവികപ്രക്രിയയാണ്. തീരത്തു വന്നു തല്ലുന്ന തിരകൾ തീരരേഖയ്ക്ക് തികച്ചും സമാന്തരമായല്ല വരുന്നത് എന്നതാണിതിനു പ്രധാനകാരണം

. ഇതു തിരുത്തുന്നത് പ്രായോഗികമല്ല.  ആകയാൽ, തീരത്തുനിന്നും ചുരുങ്ങിയത് 70 മീറ്റർ ദൂരംവരെയെങ്കിലും യാതൊരുവിധ മനുഷ്യപ്രയത്നങ്ങളോ അധിവാസമോ പാടില്ല.

മരങ്ങൾപോലും വെച്ചുപിടിപ്പിക്കരുത്, വിശേഷിച്ചും തെങ്ങ്. സ്വാഭാവികമായി മുളച്ചു വളരുന്നവ വളർന്നുകൊള്ളട്ടെ. 

   കടലെടുക്കലും കരവെക്കലും കാലാന്തരത്തിൽ സമീകരിക്കപ്പെട്ടുകൊള്ളും. ലോകത്തെവിടെയും കടലോരങ്ങളുടെ സ്വാഭാവികരീതിയാണത്. “ലിറ്റോറൽ റിഫ്റ്റ്” എന്നാണിതിനു പറയുക. ഇതിനെതിരെ മനുഷ്യൻ പ്രവർത്തിക്കാൻ പാടില്ല.   

പ്രകൃതിയുടെ സ്വാഭാവികപ്രക്രിയകളെ ആദരിക്കുക. തീരം അതിന്റെ ഘടനയും ആകൃതിയും സൗന്ദര്യവും സ്വയം നിർണയിച്ചുകൊള്ളും. നാം മാറിനിന്നാൽ മാത്രം മതി.  എന്നാൽ, കേരളത്തിലെ തീരപ്രദേശത്തിനെ ജീവിതമാർഗമായി ആശ്രയിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇതിനായി രണ്ടു കാര്യങ്ങൾ അടിയന്തിരമായി ചെയ്യണം:

 

1) തീരത്തുനിന്നും ചുരുങ്ങിയത് 200 മീറ്ററെങ്കിലും മാറി ബഹുനില പാർപ്പിടസമുച്ചയങ്ങൾ നിർമിച്ച് മീൻപിടിത്തക്കാരെ അങ്ങോട്ട് മാറ്റുക.അതിനു സ്ഥലപരിമിതിയുണ്ടെങ്കിൽ അകലെ താമസിപ്പിക്കുകയും ഗതാഗതസംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക.

 2) സ്വാഭാവികസംരക്ഷണമില്ലാത്ത സ്ഥലങ്ങളിൽനിന്ന് ഫിഷിംഗ് ഹാർബറുകളും ഫിഷ് ലാൻഡിംഗുകളും മാറ്റുക. കായൽ, തോട് എന്നിവ കടലുമായി ചേരുന്ന ഇടങ്ങൾ ശാസ്ത്രീയമായി വികസിപ്പിച്ച് അവിടങ്ങളിൽ വഞ്ചിയും ബോട്ടും അടുപ്പിക്കുക.  

     അവിടങ്ങളിൽ വേണ്ടവിധം മതിൽ, ഏപ്രൺ, ബ്രേക്ക് – വാട്ടർ എന്നിവ നിർമിച്ച് ശക്തമായ സംരക്ഷണം ഉറപ്പാക്കുക. ചെറുവള്ളങ്ങളും മറ്റും കടൽക്ഷോഭത്തിൽ പെട്ടുപോകാതിരിക്കാൻ അവ വലിച്ചു കയറ്റി യാഡിൽ വെക്കാനുള്ള റെയ്ലിംഗുകൾ സ്ഥാപിക്കുക. 

  കടലോരത്ത് ബാക്കിയെല്ലാസ്ഥലങ്ങളും കർശനമായി ഒഴിച്ചിടണം. കല്ലിട്ട് കടൽക്ഷോഭത്തെ തടയുന്ന രീതിക്ക് യാതൊരു ശാസ്ത്രീയാടിത്തറയുമില്ല.മൺസൂൺകാലത്തും സുനാമിയിലും കടൽ കയറിയിറങ്ങി പോയ്ക്കൊള്ളട്ടെ. അതിൽ നാം ഇടപെടേണ്ടതില്ല.

    വിഴിഞ്ഞം തുറമുഖം, പൊന്നാനി തുറമുഖം തുടങ്ങിയവ വൻ അബദ്ധങ്ങളാണ്. അവയൊന്നും സുസ്ഥിരമായി നിലനിൽക്കാൻപോകുന്നില്ലകൊച്ചി പോലുള്ള ‘ഷെൽട്ടേഡ്’ തുറമുഖങ്ങൾക്കേ നിലനിൽപ്പുള്ളൂ. പുലിമുട്ടുകൾ നിർമിക്കുന്നത് അത്യാവശ്യത്തിനുമാത്രം; അതും, വിശദമായ പഠനത്തിനു ശേഷം.

   

 കേരളത്തിന്റെ സാഹചര്യങ്ങളിൽ ഈനിർദേശങ്ങൾ അപ്രായോഗികമാണ്, തീരജനതയെ ദ്രോഹിക്കുന്നതാണ് തുടങ്ങിയ വിമർശനങ്ങൾ ഉയർന്നേക്കാം.

പക്ഷേ, ഭരണാധികാരികളുടെ ഇച്ഛാശക്തിയും ജനങ്ങളുടെ സഹകരണവുമുണ്ടെങ്കിൽ സാധ്യമാക്കാവുന്നതേയുള്ളൂ ഇത്.

ഇതല്ലാതെ തീരജനതയുടെ നിത്യദുരിതത്തിന് മറ്റൊരു ശാശ്വതപരിഹാരം ഇല്ല.-

തയാറാക്കിയത്: പി.വി. ആൽബി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു