ചാര്‍ട്ടേഡ് വിമാനയാത്രികര്‍ക്ക് കോവിഡ് പരിശോധന: നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കും
തിരുവനന്തപുരം:വിദേശങ്ങളിൽ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കും. വിവിധ കോണുകളില്‍ നിന്ന് ഉത്തരവിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം മയപ്പെടുത്തുന്നത്. വിമാന യാത്രയ്ക്കു മുന്‍പ് ആന്റി ബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.
20ാം തീയതി മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനാ ഫലമുള്ളവര്‍ക്ക് മാത്രം യാത്രാനുമതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്.
വിദേശ നാടുകളില്‍ നിന്ന് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ നിന്ന് എത്തുന്ന കുറേപ്പേരില്‍ കോവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലായിരുന്നു ഈ നിബന്ധന നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം.
എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവര്‍ക്ക് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവരുന്നത് പ്രവാസികള്‍ക്കിടയില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്ക്ക് വേണ്ടി വരിക. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഇത് താങ്ങാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.