കൊവിഡ് ബാധിച്ച് വൈദികന്‍ മരിച്ച സംഭവം; പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു, ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികനെ ചികിത്സിച്ചിരുന്ന തിരുവനന്തപുരം പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ 15 പേര്‍ നിരീക്ഷണത്തില്‍.  വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിയാത്തത് ആശങ്കയുയർത്തുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരും നിരീക്ഷണത്തിലാണ്.

ഫാ. കെ.ജി.വര്‍ഗീസിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 50 ഓളം പേരുണ്ട്. ജില്ലാ ഭരണകൂടം ഇന്ന് റൂട്ട് മാപ്പ് പുറത്തിറക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേയും പേരൂർക്കട ആശുപത്രിയിലെയും 19 ഡോക്ടർമാരെ ക്വാറൻറൈനിലേക്ക് മാറ്റിയിട്ടുണ്ട്.പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു.ഒപിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു. ജീവനക്കാരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്

കൊവിഡ് ബാധിച്ച് മരിച്ച വൈദികനെ വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് നേരത്തെ ഒന്നര മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പേരൂർക്കട ജനറൽ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. ഏപ്രിൽ 20ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദേഹത്തെ കഴിഞ്ഞ മാസം 20ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്നാണ് വൈദികന് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇന്നലെ പുലർച്ചെ മരിച്ചതിന് ശേഷം കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് രോഗം ബാധിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെ നിഗമനം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്രവ പരിശോധന വൈകിയോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്. ആശുപത്രിയിൽ നിന്നാണ് രോഗം പകർന്നതെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. 

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു