
ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും മോഹത്തിനു ചിറകു നൽകാൻ യുഡിഎഫ് തന്നെ അവസരമൊരുക്കിയോ എന്നതാകും ഇനിയുള്ള ചോദ്യം.
ജോർജ് കള്ളിവയൽ
കെ. കരുണാകരനും കെ.എം. മാണിയും ശിഹാബ് തങ്ങളും പോലുള്ള കേരള രാഷ്ട്രീയത്തിലെ മാണിക്യങ്ങൾ രൂപം കൊടുത്ത ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിനു പഴയ പോലെ കഴിയുന്നില്ലെന്നതു വ്യക്തമാണ്.

ഇന്ത്യയിൽ തന്നെ മുന്നണി രാഷ്ട്രീയത്തിന്റെ പാഠശാലയായിരുന്നു കേരളത്തിലെ വലത്- ഇടതു മുന്നണികൾ. വെറുമൊരു ജില്ലാ പഞ്ചായത്തിലെ അവസാനത്തെ മൂന്നു മാസത്തെ പ്രസിഡന്റു പദവിയുടെ പേരിലാണു മുന്നണിയിലെ പ്രബലമായ ഒരു കക്ഷിയെ ഒഴിവാക്കിയതെന്നതും കേട്ടുകേൾവിയില്ലാത്തതാകും.

കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലെ തീരുമാനം കോണ്‍ഗ്രസിന്റേതാണെന്നും ടെലിഫോണിൽ ഘടകകക്ഷികളുടെ അനുവാദം വാങ്ങുകയായിരുന്നുവെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞതിന് അർഥമേറെയുണ്ട്. കരാറോ, ധാരണയോ സംബന്ധിച്ച കാര്യങ്ങൾ കോണ്‍ഗ്രസിനാണ് അറിയുകയെന്നും കോട്ടയത്തെ കാര്യത്തിൽ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കാനാണ് ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്പോൾ ഇന്നലത്തെ തീരുമാനത്തിലൂടെ യുഡിഎഫ് സ്വയം കൂടുതൽ പ്രതിസന്ധിയിലായെന്നതിൽ തർക്കമില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ അടക്കം മുന്നിൽ നിന്നു പോരു നയിച്ച പിണറായി വിജയന് വീണ്ടും ഒരവസരം താലത്തിലെത്തിച്ചു കൊടുക്കാൻ ഈ പ്രതിസന്ധി വഴിതെളിച്ചാലും അത്ഭുതപ്പെടാനില്ല.

ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും മോഹത്തിനു ചിറകു നൽകാൻ യുഡിഎഫ് തന്നെ അവസരമൊരുക്കിയോ എന്നതാകും ഇനിയുള്ള ചോദ്യം.

കേരള കോണ്‍ഗ്രസ് തട്ടകത്തിൽ വളരാനുള്ള കോണ്‍ഗ്രസിന്റെ കാലങ്ങളായുള്ള ആഗ്രഹത്തിന്റെ പുതിയ പരീക്ഷണം കൂടിയാകും കേരള കോണ്‍ഗ്രസ്- ജോസ് പക്ഷത്തിനെതിരായ നടപടി.
കെ.എം. മാണിയുടെ ചാണക്യതന്ത്രങ്ങളുടെ മികവിനും രാഷ്ട്രീയ തന്ത്രജ്ഞതയ്ക്കും മുന്നിൽ കോട്ടയം ജില്ലയിൽ മേധാവിത്തം നേടാൻ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.

കോട്ടയം എംപിക്കു പുറമേ ജില്ലയിലെ കൂടുതൽ എംഎൽഎമാരും കേരള കോണ്‍ഗ്രസിനോടൊപ്പമായതിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഏറെക്കാലമായുള്ള നീരസവും വിഷമവും രഹസ്യമല്ല
.Read in Deepika- യുഡിഎഫ് രാഷ്ട്രീയം കലങ്ങുന്നു-via Deepikahttps://www.deepika.com/News_Cat2_sub.aspx?catcode=Cat2&newscode=565680
