
ആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്.
ഭാരതം ഇന്നുവരെ ദർശിച്ച ഏറ്റവും കരുത്തുള്ള പ്രധാനമന്ത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മുൻ പ്രസിഡൻറ്, ഇന്ദിരാ പ്രിയദർശിനി ഗാന്ധി നിഷ്ഠൂരമായി വധിക്കപ്പെട്ടിട്ട് 36 സംവൽസരങ്ങൾ പൂർത്തിയാകുന്ന ദിവസമാണിന്ന്. 1984 ഒക്ടോബർ 31 ബുധനാഴ്ച:

അതായിരുന്നു ഇന്ത്യയും ലോകവും ഒരുപോലെ നടുങ്ങിയ ദിവസം. രണ്ടു തവണകളിലായി ഒന്നര പതിറ്റാണ്ട് ഒരു വലിയ ജനാധിപത്യരാഷ്ട്രത്തെ നയിച്ച ഭരണാധികാരി സ്വന്തം അംഗരക്ഷകരാൽ അന്ന് വധിക്കപ്പെട്ടു.
ആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്.

കൊച്ചി കോർപ്പറേഷൻ മേയറുടെ ചുമതലകൂടി വഹിച്ചിരുന്ന എറണാകുളം ജില്ലാ കളക്ടറായിരുന്നു ഞാൻ അന്ന്. ജില്ലാഭരണം ഏറ്റെടുത്തിട്ട് ഒരു വർഷം തികഞ്ഞിരുന്നില്ല. തിരക്കിട്ട ജോലികൾക്കിടയിൽ ടി വി യിലൂടെ വാർത്ത അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ടവർതന്നെ അവരെ വെടിവെച്ചുകൊന്നു എന്നതിലെ അമ്പരപ്പ് എന്നെ ഗ്രസിച്ചു. കനത്ത ദുഃഖവും ഹൃദയഭാരവും എന്നിൽ വന്നു നിറഞ്ഞു.

എന്നാൽ, ജില്ലാ കളക്ടർ എന്ന നിലയിലും ജില്ലാ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയിലുള്ള വലിയ ഉത്തരവാദത്തെക്കുറിച്ചുള്ള ചിന്ത അതിവേഗം എന്നിലേക്ക് ഓടിയെത്തി. കൊച്ചി നാവിക ആസ്ഥാനം, ഫോർട്ടുകൊച്ചിയിലെ സൈനിക കേന്ദ്രം, എറണാകുളം ബാനർജി റോഡ്, തേവരയിലെ പാർപ്പിടകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ധാരാളം സിഖുകാരുണ്ട്. തേവരയിൽ ഒരു ഗുരുദ്വാരയും പ്രവർത്തിക്കുന്നു. ഇന്ദിരയുടെ ഘാതകർ സിഖുകാരായതിനാൽ ഇവിടങ്ങളിൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാം എന്നു ഞാൻ മനസ്സിലാക്കി. അതോടെ ദു:ഖവും അമ്പരപ്പുമെല്ലാം മാറ്റിവെച്ച് ഞാൻ ക്യാംപ് ഓഫീസിലേക്ക് ചെന്നിട്ട് അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ സിബി മാത്യൂസ് എ.പി.എസ്സിനെ വിളിച്ചു, സുരക്ഷാനടപടികൾ ഉറപ്പാക്കി.
പിന്നെ താമസിയാതെ ഞാൻ പ്രോട്ടോക്കോളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ഒരു കാര്യം ചെയ്തു – കാറെടുത്ത് നേരേ സിറ്റി പൊലിസ് ആസ്ഥാനത്തേക്കു ചെന്നു. കമ്മീഷണറുടെ ഓഫീസിലിരുന്ന് നഗരത്തിലെയും ജില്ലയിലെയും ക്രമസമാധാനനില ഒരു മണിക്കൂറോളം വിശദമായി ചർച്ച ചെയ്തു. അധികസുരക്ഷ ഏർപ്പെടുത്തേണ്ട ഇടങ്ങൾ നിശ്ചയിച്ച് വിശദമായ പട്ടിക തയാറാക്കി. വിശേഷിച്ചും സിഖുകാർക്കെതിരെ ആക്രമണമൊന്നും ഉണ്ടാകുകയില്ലെന്ന് ഉറപ്പാക്കാൻ വേണ്ടതൊക്കെ ചെയ്തു. സാധാരണഗതിയിൽ ജില്ലാ കളക്ടർമാർ ജില്ലാ പൊലിസ് മേധാവികളെ അങ്ങോട്ടു ചെന്ന് കാണുന്ന പതിവില്ല. എന്നാൽ കർമബോധത്തിനു മുന്നിൽ അത് ഞാൻ മാറ്റിവെച്ചു.

ചർച്ചയിലെ തീരുമാനങ്ങൾ സിബി മാത്യൂസ് ഭംഗിയായി നടപ്പാക്കി. ചെറിയൊരു പ്രതിഷേധ ജാഥയല്ലാതെ ജില്ലയിലെങ്ങും യാതൊരു കുഴപ്പവും ഉണ്ടായില്ല. സിഖുകാരെല്ലാം പൂർണസുരക്ഷിതരായി കഴിഞ്ഞു. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അത് വലിയ ചാരിതാർത്ഥ്യം നൽകുന്നു. എന്നിലേൽപ്പിച്ച കർത്തവ്യം ഉത്തരവാദിത്വത്തോടെ പൂർത്തീകരിക്കാനായി.

”ധാരാളം സ്ത്രീകളുള്ള ക്യാബിനറ്റിലെ ഒരു പുരുഷൻ” എന്നാണ് ഒരു പ്രമുഖ രാഷ്ട്രീയനിരീക്ഷകൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ ഭരണകാലത്ത് വിശേഷിപ്പിച്ചത്! വളരെ കൃത്യമായിരുന്നു ഇന്ദിരാജിയുടെ തീരുമാനങ്ങൾ, അവയുടെ നടപ്പാക്കലാകട്ടെ വളരെ ശക്തവും. ചരിത്രം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നിവയിൽ യൂറോപ്യൻ സർവകലാശാലകളിൽനിന്ന് നേടിയ പാണ്ഡിത്യം, പിതാവും പ്രഥമ പ്രധാനമന്ത്രിയുമായ നെഹ്റ്രുജിക്കൊപ്പം നിന്നു പ്രവർത്തിച്ച അനുഭവം എന്നിവയായിരുന്നു അവരുടെ കരുത്ത്.
ഇന്ദിരാജിയുടെ ‘ഗരീബി ഹഠാവോ’ പോലുള്ള മുദ്രാവാക്യങ്ങൾ ഇന്ത്യയുടെ മുഖഛായ മാറ്റി. കേവലം രണ്ടാഴ്ചകൊണ്ട് പാക്കിസ്ഥാനെ തറപറ്റിച്ച 1971ലെ യുദ്ധത്തോടെയാണ് ലോകം ഇന്ദിരയുടെ യഥാർത്ഥകരുത്ത് തിരിച്ചറിഞ്ഞത്. പാക്കിസ്ഥാനുമായി ഭൂമിശാസ്ത്രപരമായി ഒരു ബന്ധവുമില്ലാത്ത കിഴക്കൻ മേഖലയെ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമാക്കി മാറ്റിയ യുദ്ധം! മാത്രമല്ല, ബംഗ്ലാദേശി അഭയാർത്ഥി പ്രശ്നം അവർ പരിഹരിക്കുകയും ചെയ്തു. മരണാനന്തര ബഹുമതികളായി 1999ൽ ‘മില്ലേനിയം വനിത’, 2020ൽ ‘നൂറ്റാണ്ടിൻ്റെ വനിത’ എന്നീസ്ഥാനങ്ങൾ അവരെ തേടിയെത്തിയത് വെറുതെയല്ല.
യുദ്ധത്തിലും സമാധാനത്തിലും ഒരുപോലെ കഴിവു തെളിയിച്ച മഹദ്വക്തിത്വം ആയിരുന്നു ഇന്ദിരാജി. ബഹിരാകാശ ശാസ്ത്രം, ആണവ ശാസ്ത്രം, ആധുനിക വാർത്താവിനിമയം എന്നീ രംഗങ്ങളിൽ ഇന്നത്തെ ആധുനിക ഇന്ത്യയ്ക്ക് അടിത്തറ പാകിയത് ഈ ഉരുക്കു വനിതയാണ്. ലോകത്തിനു മുൻപിൽ ജീവിക്കുന്ന യാഥാർത്ഥ്യങ്ങളായ ഇവയെ ആർക്കും നിഷേധിക്കാനാവില്ല; ആദരവോടെ തലകുനിക്കാൻ മാത്രമേ ഏതൊരു ഭാരതപൗരനും സാധിക്കുകയുള്ളൂ.
ആ മഹനീയസ്മരണയ്ക്കു മുന്നിൽ, ഇന്ദിരാജിയുടെ ധീരരക്തസാക്ഷിത്വത്തിനു മുന്നിൽ ജനകോടികളോടൊപ്പം ഞാൻ കൈ കൂപ്പി ശിരസ്സു നമിക്കുന്നു

എം പി ജോസഫ്