‘രാജിവെക്കില്ല, നിരപരാധിത്വം തെളിയിക്കും’: മന്ത്രി ശിവന്‍കുട്ടി

Share News

തിരുവനന്തപുരം : വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു.

വിചാരണ നേരിടും. നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കും. സുപ്രീംകോടതി കേസിന്റെ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

‘സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും. വിചാരണ കോടതിയില്‍ കേസ് നടത്തുകയും അവിടെ നിരപരാദിത്വം തെളിയിക്കുകയും ചെയ്യും.’ വി ശിവന്‍ കുട്ടി പറഞ്ഞു.

ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ട്. ധാരാളം കേസുകളില്‍ വിചാരണ നേരിടാറുണ്ട്. ഇതൊരു പ്രത്യേക കേസാണ്. വിധിയെ മാനിച്ചുകൊണ്ട് വിചാരണ കോടതിയില്‍ ഹാജരാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Share News