
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അന്തരിച്ചു.
കണ്ണൂർ: ഐ.എൻ.ടി.യു.സി നേതാവും കെ.പി.സി.സി ജന.സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ (68) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മുൻ കണ്ണൂർ ഡി.സി.സി പ്രസിഡണ്ടായിരുന്നു.
കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
കെ പി സി സി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡി സി സി പ്രസിഡന്റുമായ കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വളരെ ആത്മബന്ധമുണ്ടായിരുന്നയാളായിരുന്നു കെ സുരേന്ദ്രന്‍. താന്‍ കെ പി സി സി പ്രസഡന്റായിരിക്കുമ്പോള്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷനായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചയാളായിരുന്നു അദ്ദേഹം. ഐ എന്‍ ടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് ദശാബ്ദങ്ങളോളം മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവച്ചു.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം എന്നോട്്് ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃനിരയില്‍ വളരെയേറെ ശോഭിച്ച വ്യക്തിത്വമായിരുന്നു കെ സുരേന്ദ്രനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ സുരേന്ദ്രന്റെ നിര്യാണത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തനായ ഒരു നേതാവിനെ കൂടിയാണ് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.