മാമലകളാൽ നിവേഷ്ടിതയായി സുന്ദരമീ ഗ്രാമം മാമലക്കണ്ടം.

Share News

ആരുടെയോ യാത്രവിവരണം വായിച്ചപ്പോഴ് മനസിൽ കയറികൂടിയതാണ് ഈ സുന്ദരധരണി.

അങ്ങനെ ഇരിക്കെ ഒരു ശനിയാഴ്ച വൈകുന്നേരം ഒരു വെളിപാടുണ്ടാകുന്നു. യാത്രക്ക് സമയമായി.മനസ്സ് മാമലകണ്ടം എന്ന പേര് മന്ത്രിക്കുന്നുണ്ടായൊരുന്നു.പതിവ് പോലെ ഭാര്യ റെഡി മകൾ പതിവ് പോലെ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു.

ഞായറാഴ്ച പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങളുടെ പ്രയാണം ആരംഭിച്ചു.വീട്ടിൽ നിന്നും സുമാർ ഒരു രണ്ടു മണിക്കൂർ യാത്ര വേണം ഇവിടെ എത്തിച്ചേരുവാൻ. ഞങ്ങൾ സഞ്ചരിച്ച വഴി :കോതമംഗലം -തട്ടേക്കാടു- കുട്ടമ്പുഴ -മാമലക്കണ്ടം. ഇതാണ് ഞങ്ങൾ തിരഞ്ഞെടുത്ത റൂട്ട്.

സമയം മുന്നേറുന്നത് പോലെ തന്നെ വെയിലിന്റെ തീക്ഷണത്തയും വർധിക്കുന്നു. പക്ഷെ ഓരോ പുതിയ വഴികൾ പിന്നിടുമ്പോഴും എന്തെന്നില്ലാത്ത ഉത്സാഹം. തട്ടേക്കാട് പണ്ടെങ്ങോ പോയ ഒരു നേരിയ ഓർമ മാത്രം.

ഭൂതത്താൻകെട്ടിൽ പോകുന്ന വഴിയും ഇത് തന്നെ, എന്നാൽ, തട്ടേക്കാട് എത്തുന്നതിനു മുന്നേ വേറൊരു വഴിക്കു തിരിഞ്ഞു പോകണം എനിക്ക് തോന്നുന്നത് ഒരു രണ്ടു ദിവസം സമയം ചിലവഴിക്കാൻ ഉദകുന്ന കാഴ്ചകൾ ഈ റൂട്ട് നമുക്ക് ഉറപ്പു തരുന്നുണ്ട്.

റോഡിനിരുവശമുള്ള രമ്യഹർമ്യങ്ങൾ കണ്ടും ആസ്വദിച്ചും യാത്ര പുരോഗമിച്ചു.എന്നെ അതിശയിപ്പിച്ച ഒരു കാര്യം എന്തെന്നാൽ ഒരോ വീടിനു മുന്നിലും യഥേഷ്ട്ടം ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്..അവയെല്ലാം പുഷ്പിച്ചു നില്കുന്നത് കാണാൻ തന്നെ എന്തൊരു ചന്തമാണ്.

ഇനി ഞാൻ വിവരിക്കുന്നത് എന്റെ യാത്രയിൽ നേരിടേണ്ടി വന്ന ഒരു പ്രതിസന്ധിയെ കുറിച്ചാണ്.അല്പദൂരം മുന്നോട്ടു പോയപ്പോൾ ഞങ്ങളുടെ നയനങ്ങൾക്ക് വിരുന്നൊരിക്കി ഒരു വിശാലമായ പുല്മേട് അനാവരണം ചെയപ്പെട്ടു..ചുറ്റിനും പച്ചപ്പ്‌.എവിടെ ഇറങ്ങി ഫോട്ടോ എടുത്തു ക്യാമറ നിറക്കണം എന്ന വാശിയിൽ വണ്ടി ടാറിട്ട റോഡിൽ നിന്നും നേരെ പുൽമേട്ടിലേക്കു.ഒരു ചതുപ്പ് നിലം ആയിരുന്നു എന്ന നഗ്ന സത്യം മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.വണ്ടിയുടെ ഇടതു വശത്തെ രണ്ടു ടയറും ചെളിയിൽ പൂണ്ടു.മുന്നോട്ടെടുത്തപ്പോൾ വീണ്ടും ടയർ താണു.രക്ഷയില്ല..പരീക്ഷണമാണല്ലോ ഈശ്വര എന്ന് മനസ്സിൽ പറഞ്ഞു ഡോർ തുറന്നു റോഡിലേക്കു നീങ്ങി നിന്നു.

അപ്പോഴേക്കും ആരോപറഞ്ഞുവിട്ടപോലെ ഒരു മഹിന്ദ്ര പിക്ക് up എതിരെ വരുന്നു.കൈ കാണിച്ചു.അദ്ദേഹം വണ്ടി നിർത്തി കാര്യം തിരക്കി.വണ്ടിയുടെ അവസ്ഥ പറഞ്ഞു.എങ്ങു നിന്നോ കോഴികളെയും കൊണ്ട് പോകുന്ന വണ്ടി ആയിരുന്നു. ഡ്രൈവർ അദ്ദേഹത്തിന്റെ വണ്ടി റോഡ് മുറിച്ചു ഞങ്ങളുടെ വണ്ടിയുടെ കുറച്ചു പുറകിലായി നിർത്തി.അദ്ദേഹം വണ്ടിൽ നിന്നും ഒരു നീളമുള്ള കയർ മൂന്നായി മടക്കി,എന്റെ വണ്ടിയിലും പുള്ളിയുടെ വണ്ടിയിലുമായി കെട്ടി.എന്നോട് വണ്ടിയിൽ കയറി റിവേഴ്‌സ് ഇടാൻ പറഞ്ഞു.എന്തോ വല്യ പ്രശ്നങ്ങൾ ഇല്ലാതെ ഞങ്ങളുടെ വണ്ടി റോഡിലേക്ക് കയറി.

ഭാഗ്യംരാത്രി രണ്ടു മണി തൊട്ടു വണ്ടി ഓടിക്കാൻ തുടങ്ങിയതാണ് ആ പാവം.എന്നാൽ അതിന്റെ ഒരു മടുപ്പൊ, ബുദ്ധിമുട്ടോ കാണിക്കാതെ ഞങ്ങളെ സഹായിക്കുകയും,ഞങ്ങളുടെ നന്ദി മാത്രം വാങ്ങി അവർ യാത്രയായി.ചേട്ടാ ഒരായിരം നന്ദി.നിങ്ങൾ വന്നില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ യാത്ര പാതി വഴയിൽ ഉപേക്ഷിക്കണ്ടി വരുമായിരുന്നു .

പിന്നെ അങ്ങോട്ട്‌ കുറച്ചു ദൂരം വനമേഖല ആയിരുന്നു. എന്തെന്നില്ലാത്ത സന്തോഷം, കുറച്ചു km അങ്ങനെ പിന്നിട്ടപ്പോൾ മനോഹരമായ ഒരു പാലം ഞങ്ങൾക്ക് മുന്നിൽ. നല്ല വീതി ഉള്ള പാലം. വണ്ടി പാലത്തിന്റെ ഏകദേശം നടുക്കിലായി ഒതുക്കി. യഥേഷ്ട്ടം സ്ഥലം. വെയിൽ ഒരല്പം കഠിനം തന്നെ, എന്നിരുന്നാലും പ്രകൃതി ഭംഗി വാരിച്ചൊരിഞ്ഞിരിക്കുന്നു ആ പ്രദേശം മുഴുവനും. വെള്ളം അല്പം കലങ്ങിയാണ് ഒഴുകുന്നത്, എന്നിരുന്നാലും ഭംഗിക്കു ലവലേശം കോട്ടം തട്ടിയിരുന്നില്ല.

വീണ്ടും മുന്നോട്ടു പോയപ്പോൾ കുട്ടമ്പുഴ ശാന്തമായി ഒഴുകി ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരുന്നു.ഒരു കടവ് കണ്ടപ്പോൾ വണ്ടി നിർത്തി ഞങ്ങൾ ആ പുഴയുടെ ഓരത്തു അൽപ സമയം ചിലവഴിച്ചു.ക്യാമറകണ്ണിലും നയനങ്ങളിലും ആ സൗന്ദര്യം പതിച്ചെടുത്തു യാത്ര തുടർന്നു ഉദ്ദേശം ഒരു ഏഴ് km പിന്നിട്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ തട്ടേക്കാട് എത്തിച്ചേർന്നു.

ഇവിടെ നിന്നും ഒരു ഏഴര കിലോമീറ്റർ താണ്ടിയാൽ കുട്ടമ്പുഴയിൽ എത്തി ചേരും. ഇത് ഒരു ചെറിയ ടൌൺ ആണ്. തട്ടേക്കാട് കുട്ടമ്പുഴ റോഡിൽ നിന്നും വലത്തേക്ക് ഒരു ചെറിയ റോഡ്‌ ഉണ്ട്, ചെറിയ കയറ്റം. അത് വഴി ആണ് മാമലകണ്ടം റൂട്ട്. ഇവിടുന്നു റോഡ്‌ അല്പം മോശം ആണ്. ഏകദേശം ഒരു മൂന്നാലു km പിന്നീട്മ്പോഴ് നമ്മൾ വനപാതയിൽ എത്തി ചേരും. പിന്നെ അങ്ങോട്ട്‌ അക്ഷരർത്ഥത്തിൽ കാട്ടിലൂടെ ഉള്ള യാത്ര ആണ്.

നിങ്ങൾ മാമലകണ്ടത്തിൽ എന്തൊക്കെ യുണ്ട് കാണാൻ എന്ന് ചോദിച്ചാൽ അവിടെ അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല എന്നാണ് ഉത്തരം. പക്ഷെ ഈ സ്ഥലം യാത്രികർക്കു ഇഷ്ടപ്പെടാനുള്ള കാരണങ്ങളിൽ പ്രധാനം ഈ വനവീഥിയിൽ കൂടെ ഉള്ള യാത്ര തന്നെ ആകണം.

ഒരു ചെറിയ മഴ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ വ്യാമോഹിച്ചു. ഇടക്ക് വണ്ടി നിർത്തി കിളികളുടെ കളകൂചനത്തിനായി കാതോർത്തു. അവയുടെ ഭാഷ ആസ്വദിച്ചു അങ്ങനെ നിൽക്കാൻ തന്നെ എന്താ ഒരു സുഖം. എല്ലാ വിഷമങ്ങളും അലിഞ്ഞു ഇല്ലാതാകും ആ ശബ്ദത്തിന് മുന്നിൽ.

കോൺക്രീറ്റ് റോഡ്‌ ആണ് ഭൂരിഭാഗവും.ഒരു വല്യ വണ്ടിക്കു പോകാം. വീഥി കുറവാണ്. അങ്ങിങായി കുടിലുകൾ കാണാം. റബ്ബർ, ഇഞ്ചി, കൊക്കോ, ഏലം ആണ് ഇവിടുത്തെ പ്രധാന കൃഷികൾ എന്ന് തോന്നുന്നു. റോഡിനു വീതി കുറവായതു കൊണ്ടു വണ്ടി ഇടക്ക് നിർത്തുക പ്രായോഗികമല്ല. ഒരു പക്ഷെ ബൈക്ക് റൈഡഴ്സിന് ഒരു അനുഗ്രഹമാണ് ഈ റോഡ്‌.

ആനകൾ ഉള്ള സ്ഥലമാണ് ഇവിടം. അത് കൊണ്ടു ഇലക്ട്രിക് ഫെൻസിങ് കാണാം കൃഷിഭൂമിക്കു ചുറ്റും.

ഇടക്ക് ഒരു പാറ കണ്ടപ്പോൾ വണ്ടി അവിടെ കയറ്റി നിർത്തി.ഇറങ്ങിയതും ഫോറെസ്‌റ്റോഫീസർസ് എവിടെനിന്നോ പ്രത്യക്ഷപെട്ടു ഞങ്ങളെ അവിടുന്ന് ഓടിച്ചു

😀 റോഡ്‌ കുറേ ഭാഗങ്ങളിൽ അന്പേ പരാജയം. മാമലകണ്ഠത്തിന് ഒരു.രണ്ടര km മുന്നേ കുടുംബശ്രീയുടെ ഒരു ഹോട്ടൽ കണ്ടു വണ്ടി അവിടെ ഒതുക്കി..മനോഹരമായ ചിരി സമ്മാനിച്ചു രണ്ടു ചേച്ചിമാർ ഞങ്ങളെ സ്വാഗതം ചെയ്തു.ഉദ്ദേശം പണ്ട്രണ്ടു മണി ആയുട്ടുണ്ടാകണം അവിടെ എത്താൻ.ചായ കുടിച്ചു അവരോടു കുശലങ്ങൾ ചോദിച്ചു ഇരുന്നപ്പോഴാണ് ഒരു സത്യം ഞങ്ങൾ അറിഞ്ഞത്.

മുന്നോട്ടു ഇനി ഹോട്ടലികൾ ഒന്നും തന്നെ ഇല്ല എന്ന സത്യം. വിശപ്പ്‌ ഭാര്യക്ക് ഒരു വീക്നെസ്സ് ആണ്.അത് കൊണ്ട് ഒരു പരീക്ഷണത്തിന് നില്കാതെ അവിടുന്ന് തന്നെ ഉച്ചയൂണ് കഴിഞ്ഞിട്ട് യാത്ര തുടരാൻ തീരുമാനിച്ചു.

ചോറ് കാലകുന്നതേ ഉള്ളു.തോരൻ അടുപ്പത്തു.എന്തായാലും ഒരു ഇരുപതു മിനിട്ട് കാത്തിരിക്കേണ്ടി വരും.എന്നാലും വിരോധമില്ല. തൊട്ടു മുന്നിൽ കണ്ട കൃഷിഭൂമിയിൽ ഇറങ്ങി.കോക്കോ ആണ് അവിടെ കൂടുതലും.അവിടെ കുറച്ചു നേരം നടന്നു കണ്ട ശേഷം വീണ്ടും ഹോട്ടലിലേക്ക്.ഭക്ഷണം വിളമ്പി.ദോഷം പറയരുതല്ലോ എല്ലാം മനോഹരവും ഒപ്പം തന്നെ സ്വാധിഷ്ടവും.മനസ്സും വയറും ഒരു പോലെ നിറഞ്ഞു.

ശേഷം മാമലക്കണ്ടം.ഏകദേശം പുള്ളിക്കാനത്തിനു സാമാനം.ഒരു ചെറിയ കവല.നാമമാത്രമായ കടകൾ.

അടുത്ത ലക്ഷ്യം എന്ന് പറയുന്നത് ഇവിടുത്തെ ഒരു govt സ്കൂൾ ആണ്.ഇതിപ്പോൾ സ്കൂളിൽ എന്താ ഉള്ളത് എന്ന് ചോദിച്ചാൽ, പ്രകൃതിയോട് ഇത്രയും ഇണങ്ങി ചേർന്ന വേറൊരു വിദ്യാലയം കണ്ടിട്ടുണ്ടോ എന്ന് സംശയം.ഉണ്ടാകില്ല എന്നല്ല ഉണ്ടാകാം.

എനിക്ക് മുന്നേ പോയ സഞ്ചാരികൾ പകർന്ന കാഴ്ചകളാകാം എന്നെ ഈ വിദ്യാലായ അങ്കണത്തിൽ എത്തിച്ചത്.

ഞങ്ങളെ എതിരേറ്റത് ഒരു വിശാലമായ മൈതാനം.ചുറ്റിനും മല.അങ്ങ് ദൂരെ മലയുടെ ഒത്ത നടുക്കിലൂടെ ഒഴുകുന്ന ജലധാര.എനിക്ക് സത്യത്തിൽ ഇവിടുത്തെ വിദ്യാർത്ഥികളോട് എന്തെന്നില്ലാത്ത അസൂയ തോന്നി.

എന്ത് രസായിരിക്കും ഇവിടെ ഓരോ നിമിഷങ്ങൾ ചിലവഴിക്കാൻ.ഞങ്ങൾ ആ നാട്ടുകാരല്ല എന്ന് മനസിലാക്കിയത് കൊണ്ടാകും അവിടുത്തെ നാട്ടുകാരനായ പ്രസാദേട്ടൻ ഞങ്ങളുടെ അടുത്തക്കു വന്നു.മൂപര് ആ സ്കൂളിന്റെ PTA മെമ്പർ ആണ്.അദ്ദേഹത്തെ സ്വയം പരിചയപെടുത്തിയ ശേഷം ഞങ്ങളെ സ്കൂളിന്റെ ഗേറ്റ് തുറന്നു സ്വാഗതം ചെയ്തു.

മൈതാനത്തിൽ ക്രിക്കറ്റ്‌ കളിയിൽ മുഴുകി ഇരിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാർ.ഞങ്ങളെയും കൊണ്ട് സ്കൂളിന്റെ പുറകുവശത്തേക്ക് കൂട്ടികൊണ്ട് പോയി അവർ ചെയ്ത കൃഷി കാണിച്ചു തരുവാൻ.കപ്പ വിളവെടുത്തു.ഇപ്പോൾ പയറും ചീരയും ഒക്കെ ആണ്.കുടുംബശ്രീയൂടെ സഹകരണത്തോടെ ചെയ്തു പോകുന്നു.

ദൂരെ മലമുകളിൽ കയറുന്നതിനെപ്പറ്റിയും അദ്ദേഹം വാചാലനായി.നല്ല മഴ ഉള്ള സമയം നോക്കി വരുകയാണെങ്കിൽ ആ മലയുടെ സൗന്ദര്യം പതിന്മടങ്ങു വര്ധിക്കുമത്രേ.ആ നല്ല മനസിനോട് നന്ദി പറഞ്ഞു ഇനി ഒരിക്കൽ കൂടി ഇവടെ വരണം എന്ന് മനസ്സിൽ കുറിച്ചിട്ടു അവിടുന്നു മടങ്ങി.

മാമലക്കണ്ടം എത്തി ചേരുവാൻ മൂന്ന് വഴികൾ ആണ് ഉള്ളത് എന്നാണ് എന്റെ അറിവ്.

ഒന്ന് ഞങ്ങൾ വന്നത് പോലെ കുട്ടൻപുഴ വഴി, പിന്നെ ഒന്ന് നേര്യമംഗലം വാളറ ഫോറെസ്റ്റ് സ്റ്റേഷൻ വഴിയും , പിന്നെ ഇടുക്കിയിൽ നിന്നു വരികയാണെങ്കിൽ അടിമാലി ഇരുമ്പ്പാലം വഴിയും എത്തി ചേരാം.വാളറ വഴി മനോഹരമായ വഴിയാണ്. നല്ല ടാറിട്ട റോഡും, പിന്നെ കാനന പാതയിലൂടെ ഉള്ള യാത്രയും ആസ്വദിച്ചു വരാം.ഏകദേശം ഒരു നാലരയോടെ ഞങ്ങൾ കൂടണഞ്ഞു, തികഞ്ഞ സംതൃത്തിയോടെ

.NB : അക്ഷരതെറ്റുകൾ ഉണ്ടാകാം, മലയാളം font കിട്ടാനുള്ള വിഷമം ആണ്. സദയം ക്ഷമിക്കണം.

ശ്രീജിത്ത് ആർ.

കോതമംഗലം വാർത്ത

Share News