സ്വന്തംവാക്കുകളിലും പറഞ്ഞ നിലപാടുകളിലും നിന്നും ഒരിഞ്ചു പോലും മാർ കല്ലറങ്ങാട്ടു പിന്നോട്ടു പോയില്ല.|അന്നുംഇന്നും എന്നും ഇന്ത്യൻ ദേശീയതയോടും രാഷ്ട്രത്തിന്റെ ഉത്തമ രാഷ്ട്രീയ താല്പ്പര്യങ്ങളോടും ചേർന്നു നിൽക്കുന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമാണ് പാലായ്ക്കും പറയുവാനുള്ളത്.|ഡോ. സിറിയക് തോമസ് .

Share News

ഇന്നു അഭിവന്ദ്യ പാലാ ബിഷപ്പ്മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെമെത്രാഭിഷേക വാർഷികമാണ്.

2004 മെയ് 2 നാണ് പിതാവു ബിഷപ്പായി ഔദ്യോഗികമായി അഭിഷേകം ചെയ്യപ്പെട്ടത്. അതു വരെ കോട്ടയം വടവാതൂർ അപ്പസ്തോലിക് സെമിനാരി പ്രൊഫസറും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റുമായിരുന്നു ഡോ.ജോസഫ് കല്ലറങ്ങാട്ടു അച്ചൻ .അന്നും അറിയപ്പെടുന്ന ദൈവശാസ്ത്രഞ്‌ജനും സഭാ പണ്ഡിതനും വേദ വിജ്ഞാനീയ വിദഗ്ധനുമായിരുന്നു ബഹു. കല്ലറങ്ങാട്ടച്ചൻ . എഴുപത്തിയഞ്ചാം വയസ്സിൽ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ്വിരമിക്കൽ സന്നദ്ധത റോമിൽ അറിയിച്ച നാളുകളിൽത്തന്നെ പിൻഗാമിയെക്കുറിച്ചുള്ള ഊഹോപോഹങ്ങളിൽ സാധ്യതാ പട്ടികയിൽ ഒന്നാമതു നിന്നതും കല്ലറങ്ങാട്ടച്ചൻ തന്നെയായിരുന്നുവെന്നു ഞാൻ ഓർക്കുന്നു. എന്നാൽ പിൻഗാമിപ്രഖ്യാപനത്തിനു കാലതാമസമുണ്ടാ യതോടെ ഒട്ടേറെ കഥകളാണ് പ്രചരിച്ചത്.

പള്ളിക്കാപറമ്പിൽ പിതാവു മാർപ്പായെക്കണ്ടു തന്റെ വിരമിക്കൽ കത്തു നൽകിയപ്പോൾ മാർപാപ്പാ കത്തു കൈയ്യിൽ വാങ്ങിയിട്ടു എഴുപത്തഞ്ചാം വയസ്സിലും വളരെ ആരോഗ്യവാനും പ്രസന്നനുമായിക്കണ്ട പിതാവിനോടു ഉപചാരമെന്നോണം പിതാവിന്റെ അപ്പൻ എത്രാമത്തെ വയസ്സിലാണ് അന്തരിച്ചതെന്നു അന്വേഷിച്ചുവെന്നുംനൂറ്റിയഞ്ചാം വയസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന അഭിവന്ദ്യ പിതാവിന്റെ മറുപടിയിൽ സ്തബ്ധനായ മാർപാപ്പാ തന്റെ അടുത്തുനിന്ന അന്നത്തെ പൗരസ്ത്യ തിരുസംഘത്തലവനായ കർദ്ദിനാളിന്റെ കയ്യിൽ പിതാവിന്റെ രാജി കത്തു കൊടുത്തു കൊണ്ടു ” Your Eminenence,Don’t even open this letter till l am gone “എന്നു കല്പിച്ചുവെന്നുമായിരുന്നു അന്നുവളരെ വൈറലായ ഒരു കഥ . നർമ്മ രസികനായ പള്ളിക്കാപ്പറമ്പിൽ പിതാവും റോമൻ കഥ നന്നായി ആസ്വദിച്ചിരിക്കണം.

പക്ഷേ 2004 മാർച്ച് 18 ന് വലിയ പിതാവിന്റെ വിരമിക്കൽ അംഗീകരിച്ചു കൊണ്ടും പിൻഗാമിയായി ബഹു. ജോസഫ് കല്ലറങ്ങാട്ടച്ചനെ നിയമിച്ചു കൊണ്ടും റോമിൽ നിന്നും പ്രഖ്യാപനമുണ്ടായി.. അതേ ദിവസം അതേ സമയംതന്നെ പാലാ അരമനയിലും വൈദിക -അത്മായ പ്രതിനിധികളുടെ സമ്മേളനം വിളിച്ചു റോമിൽ നിന്നുള്ള നിയമനകല്പന അഭിവന്ദ്യ മാർ പള്ളിക്കാപറമ്പിൽ പിതാവും ഔദ്യോഗികമായിത്തന്നെ പരസ്യപ്പെടുത്തി.

സീറോ-മലബാർ സഭയുടെ ആദ്യത്തെമേജർ ആർച്ചു ബിഷപ്പായിരുന്ന മാർആന്റണി പടിയറപ്പിതാവാണ് കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിന്റെ സെനറ്റിലേക്കു ആദ്യമായി എന്നെ നോമിനേറ്റു ചെയ്തതു്. അന്നു ഞാൻ പാലാ കോളജിൽ പഠിപ്പിക്കുന്ന കാലമാണ്. അഭി. പവ്വത്തിൽ പിതാവും മാർ പള്ളിക്കാപറമ്പിൽ പിതാവുo ചേർന്ന് അക്കാദമിക് രംഗത്തു നിന്നുള്ള അത്മായ പ്രതിനിധിയായി എന്നെ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നു വന്ന കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവും എന്നോടെന്നും അതേ വാത്സല്യവുo പരിഗണനയും നൽകി. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റീസ് ജോസഫ് വിതയത്തിലും എന്റെ പിതാവു ആർ.വി. തോമസും നേരത്തേ തിരുവിതാംകൂർ സ്റ്റേറ്റു കോൺഗ്രസിൽഒന്നിച്ചു പ്രവർത്തിച്ചിരുന്നു. പിൽക്കാലത്തു അദ്ദേഹം ഹൈക്കോടതി ജഡ്ജിയും എന്റെപിതാവ് നിയമസഭാ സ്പീക്കറുമായതും ഏതാണ്ടു ഒരേ കാലത്തായിരുന്നു. വിതയത്തിൽ പിതാവും എന്നെഎന്നും ചേർത്തു പിടിച്ചു. ഒരർത്ഥത്തിൽ പരിചയപ്പെട്ട ആദ്യനാൾ തൊട്ടുഞാൻ അദ്ദേഹത്തിനു മാനസപുത്രനുമായി. പിതാവിന്റെ അവസാന നാൾ വരെ ആ ബന്ധം ദൃഢമായി നിൽക്കുകയും ചെയ്തു.

പൗരസ്ത്യ വിദ്യാപീഠത്തിന്റെ സെനറ്റുമെമ്പറായിരിക്കുന്ന കാലത്താണ് എനിക്കു കല്ലറങ്ങാട്ടു പിതാവുമായിഅടുത്ത സൗഹൃദത്തിനു ഭാഗ്യമുണ്ടായതു്. ആരാധനാക്രമ വിവാദങ്ങൾപൗരസ്ത്യ വിദ്യാപീഠത്തിന്റെ സെനറ്റുസമ്മേളനങ്ങളിലും അലയൊലികൾഉയർത്തിയിരുന്ന കാലമായിരുന്നത്.തീവ്രനിലപാടുകാരിൽ ചിലരെങ്കിലും അവരുടെ വാദ-സംവാദങ്ങളിൽ ചിലപ്പോഴെങ്കിലും തീപ്പൊരി ചിതറിച്ചിരുന്നതും എന്റെ ഓർമ്മയിലുണ്ട്. പക്ഷേകല്ലറങ്ങാട്ടു പിതാവ് വ്യക്തമായ നിലപാടു തറകളിൽ ശക്തമായ സാന്നിധ്യംഉറപ്പാക്കാൻ അന്നും മടിച്ചിരുന്നില്ലെങ്കിലും വാക്കുകളിലും വാദമുഖങ്ങളിലും ഒരിക്കൽപ്പോലും പാരുഷ്യത്തിന്റെ ഭാഷയാ സ്വരമോ ഭാവമോ പോലും പ്രകടിപ്പിച്ചിരുന്നില്ല എന്നതും എന്റെ ഓർമ്മയിലുണ്ട്. മാത്രവുമല്ല,അന്നത്തെ സംഘർഷത്തിന്റെ സമ്മർദ്ദം കുറയ്ക്കു ന്നതിനു ചിലപ്പോഴൊക്കെ പിതാവു നർമ്മത്തെയും നന്നായിത്തന്നെ ഉപയോഗിച്ചിരുന്നതും ഞാൻ മറന്നിട്ടില്ല.ഇപ്പോഴും പിതാവു നർമ്മം നന്നായിആസ്വദിക്കാറുണ്ടെ ങ്കിലും പിതാവിന്റെ പ്രസംഗങ്ങളിലും എഴുതുന്ന ലേഖനങ്ങളിലും ഇപ്പോൾ കൂടുതൽ നിഴലിക്കുന്നതു ഭാഷയുടെ ഉപയോഗത്തിലെ അനുപമവും അനന്യവുമായ ഒരു തീവ്രഭംഗിയും പാണ്ഡിത്യ സഹജമായ അല്പമൊരു കാര്യ ഗൗരവവുമാണെന്ന നിരീക്ഷണവും ചിലർ പറഞ്ഞു കേൾക്കാറുമുണ്ട്. പക്ഷേ അവരും സമ്മതി ക്കുന്ന ഒരു യാഥാർത്ഥ്യം പ്രഭാഷണ കലയിൽ മലയാളത്തിൽ ഇപ്പോൾ പിതാവിനു സമന്മാരായി കേരളത്തിൽ അധികമാരുമില്ല എന്നതും ദൈവ ശാസ്ത്രവും വേദ വിജ്ഞാനീയവും മാത്രമല്ല സാഹിത്യപരമോ സാമൂഹികമോ രാഷ്ട്രീയമോ ഭരണഘടനാ പരമോ വിദ്യാഭ്യാസ സംബന്ധമോ ആയ ഏതു വിഷയവും പിതാവിനു വളരെ നന്നായി വഴങ്ങുമെന്നതുമാണ്.

ആത്മീയ നേതാക്കൾക്കിടയിൽ ചിന്താ ധാരാപരമായി കല്ലറങ്ങാട്ടു പിതാവ് കൂടുതൽ ചേർന്നുനില്ക്കുന്നതു ഇടയ ലേഖനം പിൻവലിക്കുവാനുള്ള ദിവാൻ സർ സി.പി.യുടെ സമ്മർദ്ദമുണ്ടായപ്പോൾ , പീലാത്തോസിനെ ഉദ്ധരിച്ച് ” ഞാൻ എഴുതിയതുഎഴുതി ” എന്നു പറഞ്ഞ മാർ ജെയിംസ് കാളാശ്ശേരിപ്പിതാവിനോടും , വിമോചന സമര കാലത്തു അങ്കമാലി പോലീസ് വെടി വെയ്പിൽ മരണമടഞ്ഞ രക്ത സാക്ഷികളുടെ സംസ്ക്കാരകർമ്മത്തിൽ പങ്കെടുക്കാൻ പോയാൽ കർദ്ദിനാൾ പാറേക്കാട്ടിൽ പിതാവിനെ വഴിയിൽ തടയുമെന്നു അന്നത്തെ ചിലസർക്കാർ അനുകൂലികൾ വെല്ലുവിളിച്ചപ്പോൾ പാലായിൽ നിന്നും ക്രിസ്റ്റഫർ സേനാ ക്യാപ്റ്റനായിരുന്ന ചെറിയാൻ .ജെ. കാപ്പന്റെയും അന്നു വിമോചന സമരസമിതിയുടെ കേന്ദ്ര കമ്മറ്റി കൺവീനറാ യിരുന്ന പ്രൊഫ. കെ.എം.ചാണ്ടിയുടെയും എം.പി. യായിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെയും നേതൃത്വത്തിൽ നൂറ്റൻപതിൽപ്പരം വാഹനങ്ങളിലായി ക്രിസ്റ്റഫർ വോളന്റീയേഴ്സുമായി പാലായിൽ നിന്നും എറണാകുളത്തു ചെന്നു കർദ്ദിനാളിനും മറ്റുപിതാക്കന്മാർക്കും അകമ്പടിപോയ പാലായിലെ ആദ്യ ബിഷപ്പായിരുന്ന അഭിവന്ദ്യ വയലിൽപ്പിതാവിനോടും , എല്ലാക്കാലത്തും സ്വന്ത ബോധ്യങ്ങളിൽ ഉറച്ചു നിന്നിട്ടുള്ള മാർ ജോസഫ് പവ്വത്തിൽപ്പിതാവിനോടുമാണെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് ഇവിടെ പാലായിലെവിശ്വാസികൾക്കിടയിലുമധികമെന്നു പറയാൻ രണ്ടാമതൊന്ന് ആലോചിക്കേ ണ്ടതുമില്ലെന്ന് തോന്നുന്നു.

അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവിന്റെമെത്രാൻ പദപ്രഖ്യാപന ദിവസവുംപിന്നീടു മെത്രാഭിഷേകവേളയിലുമായി എനിക്കു രണ്ടു അനുഗ്രഹാനുഭവങ്ങളുണ്ടായതും സന്തോഷത്തോടെ ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്നവയാണ്. അക്കാലത്തു ഞാൻ എം, ജി. യൂണിവേഴ്സിറ്റിയിൽ വൈസ്ചാൻസിലർ ചുമതലയിലാണ്. പാലായിലെ വൈദിക – അത്മായ പ്രതിനിധിയോഗത്തിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. യോഗകാര്യമെന്താണെന്നുഊഹിക്കാമായിരുന്നുവെന്നു മാത്രം.ഞാൻ തലേന്നു രാത്രി കല്ലറങ്ങാട്ടച്ചനെവിളിച്ചു അച്ചൻ നാളെ അരമനയിലെമീറ്റിംഗിനു വരുന്നുണ്ടല്ലോ എന്നു മാത്രംചോദിച്ചു. പിതാവു എന്നോടും ചെല്ലാൻ പറഞ്ഞിട്ടുണ്ടെന്നു അച്ചൻ. സാർ വരുന്നുണ്ടോ എന്നുo അച്ചന്റെ ചോദ്യം.അവിടെ നിന്നും വേറേ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെആരും അങ്ങിനെ ഒന്നും പ്രത്യേകിച്ചു പറഞ്ഞിട്ടില്ലെന്നും അച്ചൻ , ഞാൻ അവിടെ ചെന്നു കൊള്ളാമെന്നുംസെമിനാരിയിൽ നിന്നും ഒന്നിച്ചു പാലാക്കു പോകാമെന്നുമുള്ള എന്റെ ക്ഷണം അച്ചൻ സ്വീകരിക്കുകയും ചെയ്തു.കല്ലറങ്ങാട്ടുപിതാവിൽ നിന്നും എനിക്കു ആദ്യം ലഭിച്ച ബഹുമതി! പിറ്റേന്നു വൈസ് ചാൻസല റുടെ കാറിൽത്തന്നെയാണു ഞങ്ങൾ പാലായ്ക്കു സെമിനാരിയിൽ നിന്നു പുറപ്പെട്ടതും.

രണ്ടാമത്തെ അനുഗ്രഹം വന്നതുമെത്രാഭിഷേക ദിനത്തിലാണ്. അഭിഷേ കത്തെത്തുടർന്നു വേദിയിൽ ചെന്നു പിതാവിന്റെ മുന്നിൽ മുട്ടുകുത്തി പിതാവിന്റെ കൈയ്യിലെ വേദപുസ്തകത്തിൽ കൈവച്ച് പാലാ രൂപതയിലെ വിശ്വാസി സമൂഹത്തിനു വേണ്ടി ദൈവ മുൻപാകെ സഭയോടും മെത്രാനോടുമുള്ള വിശ്വസ്തത പരസ്യമായി പ്രഖ്യാപിക്കുന്ന ചടങ്ങ്. ആരെ വേണമെന്നുതീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വലിയപിതാവ് കല്ലറങ്ങാട്ടു പിതാവിനു തന്നെ നൽകിയതോടെയാണ് പിതാവ് എന്റെപേരു് നിർദ്ദേശിച്ചത്. വലിയൊരു ആത്മീയാനുഭവമായിരുന്നത്. ഇന്നുവരെ അന്നത്തെ വികാരഭരിതമായ പ്രതിജ്ഞയുടെ ചൈതന്യത്തിനു നിരക്കാത്ത ഒരു വാക്കും പ്രവർത്തിയും എന്റെ ഭാഗത്തുനിന്നും വന്നിട്ടുമില്ല.

നിലവിലെ കീഴ്‌വഴക്കമനുസരിച്ചുഅനുവദനീയമായ രണ്ടു ടേം പാലാരൂപതയുടെ പാസ്റ്ററൽ കൗൺസിൽചെയർമാൻ പദവിയിലേക്കും എനിക്കു പിന്നീട് നിയോഗമുണ്ടായി. ഇന്ത്യയിലെ ഒരു രൂപതയിലും പാസ്റ്ററൽ കൗൺസിലിന് പാലായിലല്ലാതെ ഒരു അത്മായ ചെയർമാനില്ല. എല്ലായിടത്തും ബിഷപ്പു തന്നെയാണു പ്രസിഡന്റ് : പിന്നെ ഒരു സെകട്ടറി മാത്രം. എന്നാൽ 50 വർഷം മുൻപ് ആദ്യമായി പാലായിൽ ഒരു പാസ്റ്ററൽ കൗൺസിലിനു രൂപം നൽകിയപ്പോൾ അഭിവന്ദ്യ മാർ വയലിൽ പിതാവാണ് ബിഷപ്പു പ്രസിഡന്റിനു പുറമേ ഒരു അത്മായ ചെയർമാൻ കൂടി ആവാമെന്നു തീരുമാനിച്ചത്. അഡ്വ. സി.എം. മാത്യു കുരീക്കാട്ടായിരുന്നു ആദ്യത്തെ ചെയർമാൻ. എനിക്കു തൊട്ടു മുൻപ് എന്റെ ഗുരുനാഥൻ കൂടിയായിരുന്ന എം.ജി.യിലെ തന്നെആദ്യ വൈസ് ചാൻസലർ ഡോ.ഏ.റ്റി.ദേവസ്യ സാറും. പാലാ രൂപതയുടെസവിശേഷതയും എന്നുo അതിന്റെ വ്യത്യസ്തതകളാണല്ലോ.

ചിന്തകനും പ്രഭാഷകനും മാത്രമല്ലമാർ കല്ലറങ്ങാട്ടു .ഒന്നാം തരം എഴുത്തുകാരനും മികവുറ്റ സംഘാടകനുമാണ്. 250 ലേറെ ബിഷപ്പുമാർ പങ്കെടുത്ത 4 ദിവസത്തെ ഭാരതീയ കത്തോലിക്കാ മെത്രാൻ സമിതിയുടെ ( സി.ബി.സി ഐ ] ദേശീയ സമ്മേളനത്തിനു ആതിഥ്യം വഹിച്ചതും ( 2014 ) പാലാ രൂപതയായിരുന്നു. അൽഫോൻസാമ്മയെ വിശുദ്ധയായി നാമകരണം ചെയ്തതിലും (2008)തേവർപറമ്പിൽ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനെന്ന പദവിയി ലേക്കു ഉയർത്തിയതിനു പിന്നിലുംകല്ലറങ്ങാട്ടു പിതാവിന്റെ ആത്മീയതയും പ്രാർത്ഥനയും മാത്രമല്ല കാര്യമായ കൈപ്പുണ്യവുമുണ്ടെന്നുതന്നെയാണ്മറ്റുപലരെയും പോലെ എന്റെയും വിശ്വാസം.

. റോമിൽ നടന്ന ബിഷപ്സ് സിനഡിൽതർക്ക പരിഹാരത്തിനുള്ള മൂന്നഠഗട്രിബ്യൂണലിൽ ആദ്യമായി കർദിനാളോആർച്ചുബിഷപ്പോ അല്ലാതെ ഒരു മെത്രാനെ ഉൾപ്പെടുത്തിയതും മാർ കല്ലറങ്ങാട്ടിനെയാണ്. സി.ബി.സി.ഐ.യുടെ ദൈവശാസ്ത്ര കമ്മീഷന്റെ ചെയർമാൻ സ്ഥാനത്തേക്കും മാർകല്ലറങ്ങാട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്നതിന്റെ സെക്രട്ടറിയായിരുന്നഡോ.ജോസഫ് പാംബ്ളാനി അച്ചൻഇപ്പോൾ തലശ്ശേരി ആർച്ചു ബിഷപ്പുമായിരിക്കുന്നു. ദൈവശാസ്ത്രപരവുംആരാധനക്രമ സംബന്ധിയുമായ നാല്പതോളം ആധികാരികഗ്രന്ഥങ്ങളും കല്ലറങ്ങാട്ടു പിതാവിന്റെതായി ഇതിനോടകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.കോവിഡു കാലത്തു പിതാവെഴുതിയപ്രതിദിന “യഹൂദ ” കഥകളും രസകരവും ചിന്തോദീപകവുമായിരുന്നു.

പ്രളയകാലത്തും കൊറോണാക്കാലത്തുമായി പിതാവ് മുൻനിന്നു നേതൃത്വംനൽകിയ ഒട്ടേറെ സാമൂഹിക ക്ഷേമസംരംഭങ്ങളും ശ്രദ്ധിക്കപ്പെടുകയുണ്ടായി എന്നു മാത്രമല്ല അവയിൽ ചിലതൊക്കെ മറ്റുള്ളവർക്കും മാതൃകയായിഎന്നതും എടുത്തു പറയേണ്ടതുണ്ട്.പ്രത്യേകിച്ചും വീടില്ലാത്തവർക്കായിപിതാവു തുടങ്ങിയ ഭവന നിർമ്മാണപദ്ധതി സർവ്വരുടെയും പ്രശംസ നേടി.ആതുര ശുശ്രൂഷാ മേഖലയിൽ മാർസ്ലീവാ മെഡിസിറ്റിയും ശ്രദ്ധിക്കപ്പെട്ടു.

ഇതിനിടയിൽ സമൂഹത്തിൽ അപകടകരമായിത്തന്നെ പടർന്ന ചില പ്രകട മായ പ്രവണതകൾക്കെതിരെ സ്വന്തംവിശ്വാസി സമൂഹത്തിനായി പിതാവ്നൽകിയ മുന്നറിയിപ്പുകളെ ചിലർവിവാദമാക്കാനും ശ്രമിച്ചിരുന്നു. നേരത്തേ മെത്രാൻ സിനഡു തന്നെ പുതിയതെറ്റായ പ്രവണതകൾക്കെതിരെ സഭയുടെ ഉൽക്കണ്ഠ രേഖപ്പെടുത്തിയിരുന്നതാണ്. എന്നിട്ടും ചില മാധ്യമങ്ങളുംചുരുക്കം ചില രാഷ്ട്രീയ നേതാക്കളും ബിഷപ്പിനെ ഒറ്റപ്പെടുത്തി അപകീർത്തി പ്പെടുത്താനാണ് ശ്രമിച്ചതു്. സ്വന്തംവാക്കുകളിലും പറഞ്ഞ നിലപാടുകളിലും നിന്നും ഒരിഞ്ചു പോലും മാർ കല്ലറങ്ങാട്ടു പിന്നോട്ടു പോയില്ല. പാലാ രൂപതയിലെ മുഴുവൻ വൈദികരും വിശ്വാസികളും പിതാവിനൊപ്പം തന്നെ ഉറച്ചു നില്ക്കുകയും ചെയ്തു. അന്നുംഇന്നും എന്നും ഇന്ത്യൻ ദേശീയതയോടും രാഷ്ട്രത്തിന്റെ ഉത്തമ രാഷ്ട്രീയ താല്പ്പര്യങ്ങളോടും ചേർന്നു നിൽക്കുന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമാണല്ലോ പാലായ്ക്കും പറയുവാനുള്ളത്.

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടുപിതാവിനു മെത്രാഭിഷേക വാർഷികത്തിന്റെ സ്നേഹാദരപൂർവ്വമായ പ്രാർത്ഥനാശംസകൾ

.ഡോ. സിറിയക് തോമസ് .

മെത്രാഭിഷേക വാർഷിക ദിനത്തിൽ പാലാ സിവിൾ സർവീസ്ഇൻസ്റ്റിറ്റ്യൂട്ടിൽ സന്ദർശനത്തിനും ചർച്ചകൾ ക്കുമായി എത്തിച്ചേർന്ന മാർ
ജോസഫ് കല്ലറങ്ങാട്ടുപിതാവി നെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും
അക്കാദമിക് ഡീനുമെന്ന നില
യിൽ പൊന്നാട അണിയിച്ചു
ആദരിക്കുന്നു. പ്രിൻസിപ്പൽ
ഡോ. വി.വി. ജോർജ് കുട്ടി,
തമിഴ് നാടു മുൻ ചീഫ് സെക്രട്ടറി പി.സി.സിറിയക്,
മാനേജർ മോൺ. സെബാസ്റ്റ്യ ൻ വേത്താനത്തു , കേരള മുൻ ചീഫ് സെക്രട്ടറി ടോo ജോസ്, ജോയിന്റ് ഡയറക്ടർ
ഫാ. മാതൃ ആലപ്പാട്ടു മേടയിൽ എന്നിവർ സമീപം.

nammude-naadu-logo
അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടുപിതാവിനു മെത്രാഭിഷേക വാർഷികത്തിന്റെ പ്രാർത്ഥനാശംസകൾ.നമ്മുടെ നാട്

Share News