
പത്രിക തള്ളിയ സംഭവം: എൻഡിഎ സ്ഥാനാർഥികൾ ഹൈക്കോടതിയിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയ എൻഡിഎ സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിക്കുന്നു. തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഇവരുടെ ഹർജി ഹൈക്കോടതി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അടിയന്തരമായി പരിഗണിക്കും. അപൂർവമായാണ് ഞായറാഴ്ച കോടതി കേസ് പരിഗണിക്കുന്നത്. വരണാധികാരിയുടെ രാഷ്ട്രീയ താൽപര്യങ്ങളാണ് പത്രിക തള്ളാൻ ഇടയാക്കിയതെന്നാണ് എൻഡിഎ സ്ഥാനാർഥികൾ ഹർജിയിൽ പറയുന്നത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ മൂന്ന് എൻഡിഎ സ്ഥാനാർഥികളുടെ പത്രികയാണ് തള്ളിയത്. ഇതിൽ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയ മണ്ഡലമായ ദേവികുളത്ത് സ്വതന്ത്രനെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താനിരിക്കെ മൂന്ന് സ്ഥാനാർഥികളുടെ പത്രിക തള്ളിയത് ബിജെപി ക്യാമ്പിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തലശേരിയിലാണ് അമിത് ഷാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. ഇനി ഇവിടെ അമിത് ഷാ എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി 22,125 വോട്ട് നേടിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആയിരുന്നു ഇവിടെ സ്ഥാനാർഥി.
ഗുരുവായൂരിൽ മഹിളാ മോർച്ച അധ്യക്ഷ നിവേദിതയുടെ പത്രികയാണു തള്ളിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25,490 വോട്ടും ലോക്സഭാ തെ രഞ്ഞെടുപ്പിൽ 33,967 വോട്ടും ഇവിടെ ബിജെപി നേടിയിരുന്നു. ദേവികുളത്ത് എൻഡിഎ പിന്തുണച്ചിരുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെ പത്രികയാണു തള്ളിയത്.