
സ്കൂളുകൾ തുറക്കില്ല: ജൂണ്‍ ഒന്ന് മുതൽ ഓണ്‍ലൈന്‍ ക്ലാസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല.പകരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒന്നിന് ആരംഭിക്കും. ഇന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവിൻറെ അധ്യക്ഷതയില്‍ നടന്ന ക്യുഐപി അധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോണ്‍ഫറന്‍സിലാണ് തീരുമാനം.
രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഒരുക്കും.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ സ്കൂള്‍ തുറക്കുകയുള്ളു. നിര്‍ദേശങ്ങള്‍ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളില്‍ ഹാജരാകേണ്ടതില്ല.
ഓരോ വിഷയത്തിനും പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര മണിക്കൂറും ദൈര്‍ഘ്യമുള്ള പാഠങ്ങളാണ് സംപ്രേഷണം ചെയ്യുക.
ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിന് ഇന്‍്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ക്ക് എല്ലാ ജില്ലകളിലും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ അനുവദിക്കും. മെയ് 26, 27, 28 തീയ്യതികളിലെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി സേ പരീക്ഷയോടൊപ്പം അവസരം നല്‍കും.
രണ്ടാംഘട്ട മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങും. മൂല്യനിര്‍ണയ ക്യാമ്ബിലേക്കുള്ള എക്സാമിനര്‍മാരെ സ്കൂളുകളില്‍ നിന്നും വിടുതല്‍ ചെയ്യേണ്ടതില്ല. ഭാഷാ വിഷയങ്ങള്‍ക്ക് കൂടുതല്‍ മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ അനുവദിച്ചു. അറബിക്- ആറ്റിങ്ങല്‍, ഉര്‍ദു-തൃശൂര്‍, പാലക്കാട്. അറബിക് വിഷയത്തിന് നോര്‍ത്ത് സോണിലുള്ള അധ്യാപകര്‍ കോഴിക്കോട് മൂല്യനിര്‍ണയ കേന്ദ്രത്തിലാണ് പങ്കെടുക്കേണ്ടത്.
അധ്യാപകര്‍ക്ക് സ്കൂള്‍ തലത്തില്‍ വിവിധ സംവിധാനങ്ങള്‍ മുഖേന പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിന് തടസ്സമില്ല. ആറാം പ്രവൃത്തി ദിന കണക്കെടുപ്പ്, നിയമനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനം വന്നതിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. യോഗത്തില്‍ അധ്യാപക സംഘടനാ നേതാക്കളായ അബ്ദുല്ല വാവൂര്‍, വി കെ അജിത്കുമാര്‍, കെ സി ഹരികൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു