
ജോലിയുടെ പ്രത്യേക റിസ്ക് കണക്കാക്കി പോലീസുകാർക്കും പ്രത്യേക ഇൻഷുറൻസ് പരിഗണന നൽകേണ്ടതാണെന്നാണ് തോന്നുന്നത്.
രാവിലെ കണ്ട റിപ്പോർട്ട് പ്രകാരം കേരളത്തിൽ 248 പോലീസുദ്യോഗസ്ഥർക്കു കോവിഡ് ബാധിച്ചു. അത്ശരിയെങ്കിൽ 1000ത്തിൽ 42 പോലീസുകാർക്ക് വൈറസ് ബാധ. പൊതുസമൂഹത്തിൽ സ്ഥിരീകരിച്ചത് 45000 പേർക്ക് മാത്രം! അതായത് 1000ത്തിൽ 13 പേർ . ഒന്നുകിൽ പോലീസുകാർ മാസ്ക് വച്ചിട്ടും അവർക്കു റിസ്ക് മൂന്ന് ഇരട്ടി. അല്ലെങ്കിൽ പൊതു സമൂഹത്തിൽ നാം അറിഞ്ഞതിനേക്കാൾ വളരെ ഇരട്ടി രോഗികളുണ്ട്.
രണ്ടായാലും പോലീസുകാർ കൂടുതൽ ശ്രദ്ധിക്കണം. ആരിൽ നിന്നും രോഗം പകരാം. അത് മറ്റുദ്യോഗസ്ഥരിൽനിന്നു തന്നെയും ആകാം. അതുകൊണ്ടു ഒരുമിച്ചു കൂടി നിൽക്കുന്നത് കഴിയുന്നിടത്തോളം ഒഴിവാക്കുന്നത് നല്ലതു. ഡ്യൂട്ടിയ്ക് അത്യാവശ്യമില്ലെങ്കിൽ ഓരോ നിമിഷവും മറ്റു സഹപ്രവർത്തകരിൽനിന്നും അകലം പാലിക്കുന്നതും ഉത്തമം. ഏറ്റവും നല്ല നിലവാരമുള്ള മാസ്കുകളും സുരക്ഷ ഉപകരണങ്ങളും ഉണ്ടെങ്കിൽ അതും നല്ലതു.
പക്ഷേ എന്തെല്ലാം ചെയ്താലും പോലീസുകാരുടെ റിസ്ക് വളരെ വലുതാണ്. ജോലിയുടെ സ്വഭാവം അതാണ്. എതിർക്കുന്നവരെ നിയന്ത്രിക്കാൻ പലപ്പോഴും അടുത്ത് ചെന്നേ പറ്റൂ . മാസ്ക് വെച്ചു ഓടുന്നതും ചാടുന്നതും എപ്പോഴും നടക്കില്ല. ചിലപ്പോൾ കൂടി നിന്നാലേ മറ്റുള്ളവരെ തടയാൻ പറ്റുകയുള്ളൂ. അതുകൊണ്ടു ജോലിയുടെ പ്രത്യേക റിസ്ക് കണക്കാക്കി പോലീസുകാർക്കും പ്രത്യേക ഇൻഷുറൻസ് പരിഗണന നൽകേണ്ടതാണെന്നാണ് തോന്നുന്നത്.
