
ഫ്രാൻസിസ് പാപ്പ ജൂലൈ മാസത്തിൽ ആഫ്രിക്കയിലെ രാജ്യങ്ങളായ കോംഗോ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തും.

ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, സൗത്ത് സുഡാൻ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ അധികാരികളുടെയും, മെത്രാൻ സമിതിയുടെയും ക്ഷണം സ്വീകരിച്ച് പാപ്പ ഈ വരുന്ന ജൂലൈ മാസത്തിൽ സന്ദർശനം നടത്തുന്നത്.

ജൂലൈ 2 മുതൽ 5ാം തിയ്യതി വരെ കോംഗോയിലും, 5 മുതൽ ഏഴാം തിയ്യതി വരെ തെക്കേ സുഡാനിലുമാണ് സന്ദർശനത്തിന് പോകുന്നത്. കോംഗോയിലെ കിൻഷാസ, ഗോമ എന്നീ പട്ടണങ്ങളിലും, സുഡാനിൽ ജുബ പട്ടണത്തിലുമാണ് ഇത്തവണ സന്ദർശനം നടത്തുന്നത്.

വംശീയ – രാഷ്ട്രീയ കലാപങ്ങൾ കാരണം ക്ലേശിക്കുന്ന ഈ രാജ്യങ്ങളോടുള്ള പാപ്പായുടെ സ്നേഹവും, പരിഗണനയും മാർപാപ്പ പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളതാണ്. 2019 ഏപ്രിൽ മാസത്തിൽ വത്തിക്കാനിലേക്ക് മാർപാപ്പ ക്ഷണിച്ച് വരുത്തിയ തെക്കേ സുഡാൻ ഗോത്ര നേതാക്കാളോട് രാജ്യത്ത് വംശീയ രാഷ്ട്രീയ കലാപങ്ങൾ അവസാനിപ്പിക്കാൻ കാലുപിടിച്ച് അപേക്ഷിച്ചിരുന്നു. അന്ന് പാപ്പക്ക് അവരുടെ രാജ്യം സന്ദർശിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതാണ്. കോംഗോയിലും സമാധാനം സ്ഥാപിക്കാനും, സൈന്യവും – മിലിറ്ററി ഗ്രൂപ്പുകളും തമ്മിലുള്ള കലാപങ്ങളും അവസാനിപ്പിക്കാനും പാപ്പ പലതവണ അവരോട് അപേക്ഷിച്ചിരുന്നതാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലാണ് ഇറ്റലിയൻ അംബാസഡറായ ലൂക്കാ അത്തനാസിയോയും കൂടെയുള്ളവരും കോംഗോയിലെ ഗോമ എന്ന നഗരത്തിൽ വച്ച് ബോംബാക്രമണത്തിൽ കൊല്ലപെടുന്നത്.
പാപ്പ അതിലന്ന് വലിയ ദുഃഖം രേഖപ്പെടുത്തിയിരുന്നു. അടുത്ത മാസം 2 – 3 ദിവസങ്ങളിൽ പാപ്പ മാൾട്ടയിലേക്ക് സദർശനത്തിനായി ഒരുങ്ങുന്നുണ്ട്. വത്തിക്കാനിലെ മാധ്യമപ്രവർത്തകരോട് വത്തിക്കാൻ മാധ്യമവിഭാഗം തലവൻ മത്തെയോ ബ്രൂണി അറിയിച്ചതാണ് പാപ്പായുടെ ആഫ്രിക്കൻ സന്ദർശന പരിപാടികൾ.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ