സ്വകാര്യ അന്യായം Vs ക്രിമിനൽ ചാർജ്;ഭൂമി വിവാദം Vs വ്യാജരേഖ കേസ്

Share News

സീറോ മലബാർ സഭയിലെ അഭിഷിക്തർ പ്രതികളായുള്ള രണ്ട് കേസുകളാണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടിയിട്ടുള്ളത്. ഒന്ന് എറണാകുളം അങ്കമാലി അതിരൂ‌പതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേയുള്ള കേസും രണ്ടാമത്തേത് ഭൂമിയിടപാടിൻ്റെ ഭാഗമായി വ്യാജരേഖ നിർമ്മിച്ചതിൻ്റെ പേരിൽ മൂന്ന് വൈദികർ പ്രതികളായ വ്യാജരേഖ കേസും.

കത്തോലിക്കാ സഭയിൽ വിശ്വാസികൾ വിശുദ്ധവാരം ആചരിക്കുന്ന സമയം ആയതുകൊണ്ടു ഇപ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ് “ഇവർക്ക് പരസ്പരം ക്ഷമിച്ചുകൊണ്ട് കേസുകൾ പിൻവലിച്ചു കൂടെ”യെന്ന്. ഈ രണ്ടു കേസുകളുടെയും പശ്ചാത്തലവും ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി ഈ രണ്ട് കേസുകളിലും എന്തു സംഭവിക്കും എന്നതാണ് ഈ പോസ്റ്റിൽ വിശദമാക്കുന്നത്.

ഭൂമിവിവാദം ……………….

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാന്മാർ, ചാൻസലർ, സാമ്പത്തിക വിഭാഗം തുടങ്ങി ഉന്നത നേതൃത്വത്തിലുള്ളവർ ഉൾക്കൊള്ളുന്ന ഔദ്യോഗിക ഭരണസമിതി അംഗങ്ങൾ നിരവധി കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായി വില്പന നടത്തിയ ഭൂമി വിൽപ്പനയാണ് പിന്നീട് “ഭൂമിവിവാദം” എന്ന പേരിൽ കോടതി വ്യവഹാരങ്ങളിലേക്ക് കടന്നത്. ഏഴു ആധാരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഭൂമി വിൽപ്പനയിൽ, മെത്രാപോലീത്ത മാർ ജോർജ് ആലഞ്ചേരി ആരോടും ആലോചിക്കാതെ പ്രോക്യൂറേറ്ററുമായി ഗൂഡാലോചന നടത്തി ഭൂമി വിറ്റു, പണം സംമ്പാദിച്ചു, അതിരൂപതക്ക് നഷ്ട്ടം വരുത്തി എന്നെല്ലാം ആരോപിച്ചു കൊണ്ട് ജോഷി വർഗീസ് തേലക്കാടൻ എന്ന വ്യക്തി നൽകിയ ഏഴു സ്വകാര്യ അന്യായങ്ങളാണ് ഈ കേസിന് ആധാരമായിരിക്കുന്നത്. ഈ അന്യായങ്ങളിൽ മെത്രാപൊലീത്ത മാർ ജോർജ്‌ ആലഞ്ചേരിയോടൊപ്പം പ്രോക്യൂറേറ്റർ ആയിരുന്ന ഫാ. ജോഷി പുതുവ മുതലുള്ളവർ എതിർകക്ഷികളാണ്.

ഒരു വ്യക്തി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ നൽകിയ സ്വകാര്യ അന്യായമാണ് ഭൂമി വിൽപ്പനയുടെ പേരിൽ മെത്രാപ്പോലീത്തയ്ക്ക് എതിരേയുള്ളത്. ഈ കേസ് പിൻവലിക്കണമെന്ന് ഹർജിക്കാരന് എപ്പോൾ തോന്നിയാലും പിൻവലിക്കാൻ കഴിയും. കോടതി മുൻപാകെ ഈ ആവശ്യം ഉന്നയിച്ചു അപേക്ഷ നൽകുകയേ വേണ്ടതുള്ളൂ. ഹർജിക്കാരൻ അതിന് തയ്യാറായില്ലെങ്കിൽ കോടതി ഈ കേസിനു തീർപ്പു കൽപ്പിക്കുന്നതു വരെ കാത്തിരിക്കുക എന്നതല്ലാതെ മെത്രാപ്പോലീത്തയ്ക്ക് ഈ കേസിൽ യാതൊന്നും ചെയ്യാനില്ല.

വ്യാജരേഖ കേസ്……………………..

.ആലഞ്ചേരി പിതാവിന് പല കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ബാങ്കുകളിലും കോടികൾ നിക്ഷേപം ഉണ്ടെന്നും അവ നിക്ഷേപിച്ചതിനും ക്രയവിക്രയം ചെയ്തതിനും തെളിവുകൾ ഉണ്ടെന്നും അതിരൂപതയിലെ വൈദീകരെയും വിശ്വാസികളെയും ബോധ്യപ്പെടുത്തുന്നതിനായി അതിരൂപതയിലെ വിമതവൈദീകരിൽ ചിലർ ചില ‘തെളിവു’കൾ ഹാജരാക്കിയിരുന്നു.

വിമത വൈദീകർ പുറത്തുവിട്ട ഈ ”തെളിവുകൾ” അതിരൂപതയുടെ അന്നത്തെ അപ്പസ്തോലിക് വികാരി മാർ ജേക്കബ് മാനത്തോടത്തു സീറോ മലബാർ സിനഡിനു മുമ്പാകെ സമർപ്പിച്ചു. ഈ രേഖകളെല്ലാം വ്യാജമാണെന്ന് സഭാതലവൻ കൂടിയായ മാർ ജോർജ്‌ ആലഞ്ചേരി സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഈ രേഖകൾ വ്യാജമായി ആര് ഉണ്ടാക്കിയതാണ് എന്ന് കണ്ടുപിടിക്കണം എന്ന് ആവശ്യപ്പെട്ടു പോലീസിൽ പരാതി നല്കാൻ സിനഡ് തീരുമാനിച്ചു. സഭയെ തകർക്കുവാൻ ആഗ്രഹിക്കുന്ന ഏതോ തീവ്രവാദി സംഘടനയാണ് ഇതിന്റെ പിന്നിലെന്ന ധാരണയിലാണ് സിനഡ് പോലീസ് അന്വേഷണം ആവശ്യപ്പെട്ടത്.

സിനഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച പോലീസ്, ഇവയെല്ലാം വ്യാജ രേഖകളാണ് എന്ന് കണ്ടെത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതാണ് പ്രമാദമായ വ്യാജരേഖ കേസിൻ്റെ പശ്ചാത്തലം.

ഈ കേസിൽ പ്രതികളായിരിക്കുന്നത് ഫാ. പോൾ തേലക്കാട്ട്, ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. ടോണി കല്ലൂക്കാരൻ, ആദിത്യ സക്കറിയ എന്നിവരാണ്. പ്രതികളുടെ സ്വകാര്യ ഇമെയിലുകളിൽ, അവർ പറഞ്ഞുകൊടുത്ത പാസ്സ്‌വേർഡുകൾ ഉപയോഗിച്ചു, അവരുടെ സ്വകാര്യ കമ്പ്യൂട്ടറുകളിൽ നിന്നു പോലീസ് വീണ്ടെടുത്തു സമർപ്പിച്ച വ്യാജരേഖകളും, തന്റെ സ്നേഹിതനായ ആദിത്യ സക്കറിയായുടെ നിർദേശം അനുസരിച്ചാണ് ആലഞ്ചേരി പിതാവിന് എതിരായ രേഖകൾ താൻ കൃത്രിമമായി നിർമ്മിച്ചതെന്ന മാപ്പുസാക്ഷി വിഷ്ണു റോയിയുടെ മൊഴികളും അടിസ്ഥാനപ്പെടുത്തിയാണ് ഈ കേസ് നിലനിൽക്കുന്നത്. ഈ കേസിലെ പ്രതികളെ ഏപ്രിൽ 18ന് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

കുറ്റം ചെയ്തിട്ടുണ്ട് എന്ന് പ്രതികൾ സമ്മതിച്ചാൽ കോടതി ശിക്ഷ വിധിക്കും. കോടതിയുടെ മുൻപാകെ മാപ്പപേക്ഷിച്ചാൽ ഒരു പക്ഷേ ശിക്ഷയിൽ അനുഭാവപൂർണമായി പരിഗണന ലഭിച്ചേക്കാം. കുറ്റം നിഷേധിച്ചാൽ പ്രതികളുടെ മേലുള്ള കുറ്റം തെളിയിക്കുവാനുള്ള വിചാരണ ആരംഭിക്കുവാൻ കോടതി പ്രോസീക്യൂട്ടറോട് ആവശ്യപ്പെടും. കേസിന്റെ ഗൗരവം കണക്കിലെടുത്തു സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആയി അഡ്വ. പി ഉണ്ണികൃഷ്ണനെ നിയമിച്ചിട്ടുണ്ട്.

ഈ രണ്ടു കേസുകളും അവയുടെ ഗൗരവമനുസരിച്ച് രണ്ടു രീതിയിൽ വ്യത്യസ്തമാണ്. ഭൂമിവിവാദം ഒരു സ്വകാര്യ അന്യായം മാത്രം, ഈ കേസ് പിൻവലിക്കണമെന്ന് പരാതിക്കാരന് എപ്പോൾ തോന്നിയാലും പിൻവലിക്കാൻ കഴിയും. എന്നാൽ വ്യാജരേഖക്കേസ് അങ്ങനെയല്ല, അത് ക്രിമിനൽ കേസാണ്.

വ്യാജരേഖ കേസ് പോലീസ് അന്വേഷിച്ചു ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു, ഫോറെൻസിക് പരിശോധനകൾ നടത്തി, തൊണ്ടിയായി കംപ്യൂട്ടറുകൾ കോടതിയിൽ സമർപ്പിച്ചു, ഒടുവിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്തു. എഴു വർഷങ്ങൾ വരെ കുറ്റവാളികൾക്ക് തടവും പിഴയും ലഭിക്കുവാൻ സാധ്യതയുള്ള പോലീസിന്റെ നടപടിയാണിത്. ഈ കേസിൽ പരാതിക്കാരന്റെ സ്ഥാനത്തുള്ളത് സംസ്ഥാന സർക്കാരാണ്. ഇങ്ങനെയുള്ള പരാതികളിൽ കോടതിയുടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാവേണ്ടതുണ്ട്. ഒന്നുകിൽ വിചാരണ പൂർത്തിയാക്കി പ്രതികൾ ശിക്ഷിക്കപ്പെടണം; അല്ലെങ്കിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെടണം. ഇതിനിടയിൽ ആർക്കും ഈ കേസിൽ ഇടപെടാനോ പിൻവലിക്കാനോ കഴിയില്ല.

ജോഷി വർഗീസ് തേലക്കാടൻ വിചാരിച്ചാൽ അലഞ്ചേരി പിതാവിന് എതിരായുള്ള എല്ലാ പരാതികളും ഒരു നിമിഷം കൊണ്ട് പിൻവലിക്കാം. കാരണം ഇതെല്ലാം ആ വ്യക്തി നൽകിയ സ്വകാര്യ പരാതികളാണ്. എന്നാൽ, വ്യാജരേഖ കേസ് നിയമനുസൃതമായി കോടതിയിൽ വിചാരണ നടത്തി മാത്രമേ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. അതിനു കാരണം, ഒരു ക്രിമിനൽ കുറ്റം ഒരു വ്യക്തിക്ക് എതിരായിട്ടാണ് ചെയ്യുന്നതെങ്കിലും, അത് സമൂഹത്തിന് മുഴുവൻ എതിരായുള്ള കുറ്റകൃത്യമായാണ് നിയമം കണക്കാക്കന്നത്. അതുകൊണ്ടു അതീവ ഗൗരവമുള്ള വ്യാജരേഖ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല.

ഈ രണ്ട് കേസിലും അഭിഷിക്തർ പ്രതികളാണെങ്കിലും ആർക്കും പരസ്പരം ക്ഷമ ചോദിച്ച് കേസ് പിൻവലിക്കാൻ കഴിയില്ല എന്ന് ചുരുക്കം.

നീതിമാനായ ഒരു വ്യക്തിയെ ചതിക്കാൻ സംഘടിച്ച ഗൂഢസംഘത്തിനേറ്റ ഏറ്റവും വലിയ പ്രഹരം ആയിരുന്നു വ്യാജരേഖ കേസിലെ പ്രതികൾ പിടിക്കപ്പെട്ടത്. സീറോ മലബാർ സഭയുടെ തലവൻ മാർ ആലഞ്ചേരി പിതാവിനോടുള്ള അതിരൂപതയിലെ ചില വൈദികരുടെ അകാരണമായ വെറുപ്പിൻ്റെ പരിണിത ഫലമായിരുന്നു ഭൂമി വിവാദം. വിമത വിഭാഗത്തിനു നേതൃത്വം നൽകുന്ന പുരോഹിതരുടെ ക്രിമിനൽ മനസ്സിൻ്റെ പ്രതിഫലനമാണ് ഭൂമി വിവാദത്തിന് പിന്നിലും ഭൂമി വിവാദത്തിനു കൊഴുപ്പേകാൻ വ്യാജരേഖ നിർമ്മിച്ചവരിലും കാണുന്നത്. ഇതിൽ നേരിട്ടു ഇടപെട്ട ഏതാനും പേർ പിടിക്കപ്പെട്ടു, പിടിക്കപ്പെടാത്തവർ ഇപ്പോഴും വിശുദ്ധന്മാരായി സ്വൈരവിഹാരം നടത്തുന്നു. അതിരൂപതയിലെ ശുദ്ധഗതിക്കാരായ അനേകം വിശ്വാസികൾ ഇവരാൽ വഞ്ചിക്കപ്പെടുന്നു എന്നതാണ് ഏറെ ദു:ഖകരമായ കാര്യം.

വ്യാജരേഖ നിർമ്മിച്ച തങ്ങൾ പിടിക്കപ്പെടുമെന്നോ ഇത്രമേൽ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്നോ പ്രതികൾ കരുതിയില്ല. ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ ഏഴ് വാശിയുണ്ടെങ്കിലും കയറിപ്പോരില്ല എന്ന് വ്യാജരേഖക്കേസ് വിമതരെ ബോധ്യപ്പെടുത്തിയിരിക്കുന്നു.

മാത്യൂ ചെമ്പുകണ്ടത്തിൽ

Share News