ഒഴിവുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി റെയില്‍വേ; പുതിയ തസ്തികയും സൃഷ്ടിക്കില്ല.

Share News

ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക്.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ 50 ശതമാനം മാത്രം നികത്തിയാല്‍ മതിയെന്നും ബാക്കി ഒഴിവുകള്‍ റദ്ദാക്കണമെന്നുമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റ തീരുമാനം. ഇതുസംബന്ധിച്ച് റിക്രൂട്ടിങ് ചുമതലയുള്ള റെയില്‍വേ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ അജയ് ഝാ വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ക്ക് കത്തയച്ചു.

റെയില്‍വേയിലെ പ്രധാന തൊഴിലാളി സംഘടനകള്‍ക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.
പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ റെയില്‍വേയുടെ തീരുമാനം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കാണ് തിരിച്ചടിയാകുക. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട തസ്തികകളില്‍ നിയമനം പതിവുപോലെ നടത്തും. മറ്റുള്ള തസ്തികകളിലാണ് നിയമനം റദ്ദാക്കിയിരിക്കുന്നത്.

നിയമനനടപടികള്‍ ആരംഭിച്ച തസ്തികകളിലേതിലെങ്കിലും നിയമനം നടന്നിട്ടില്ലെങ്കില്‍ അവയും റദ്ദാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഡി, എന്‍.ടി.പി.സി. തസ്തികകളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളെ പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ലക്ഷ ക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കി പരീക്ഷയ്ക്കായി തയ്യാറെടുത്തുവരുന്ന തസ്തികകളാണിത്.
കൊല്‍ക്കത്ത കേന്ദ്രമായുള്ള സൗത്ത് ഈസ്റ്റേണ്‍ സോണില്‍ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി.

ആദ്ര, ചക്രദാര്‍പുര്‍, ഖരഗ്പുര്‍, റാഞ്ചി എന്നീ സോണുകളിലും വിവിധ വര്‍ക്‌ഷോപ്, സ്റ്റോര്‍, സോണല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലുമായി 3681 തസ്തികകളില്‍ ഇവിടെ ഒഴിവുകളുണ്ട്. ഇതില്‍ പകുതി, അതായത് ഏകദേശം 1840, തസ്തികകള്‍ റദ്ദാക്കും. കേരളമുള്‍പ്പെടുന്ന ചെന്നൈ സെന്‍ട്രല്‍ അടക്കം 18 സോണുകളാണ് ഇന്ത്യന്‍ റെയില്‍വേക്കുള്ളത്.

ഓരോ സോണിലും ശരാശരി 2000 തസ്തികകളെങ്കിലും ഇല്ലാതാകുമെന്നാണ് കരുതുന്നത്. അതായത് ഒറ്റയടിക്ക് 36000 തസ്തികകളാണ് റദ്ദാക്കപ്പെടുക.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു